അസഹിഷ്ണുത ചൂണ്ടിക്കാട്ടി ആമിർ നടത്തിയ പ്രസ്താവനെ ചൊല്ലി വഴക്കിട്ട ദമ്പതികളിലൊരാൾ വിഷം കഴിച്ച് മരിച്ചു. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം.
അയങ്ക് പാണ്ഡെയും അദ്ദേഹത്തിന്റെ ഭാര്യയുമായ സൊനാലുമാണ് അസഹിഷ്ണുത വിവാദത്തിന്റെ പേരിൽ വഴക്കിട്ട് തുടങ്ങിയത്. വഴക്ക് അവസാനം അടിപിടിയിലായി. ആമിർ ഖാൻ നടത്തിയ പ്രസ്താവനയെക്കുറിച്ചായിരുന്നു ഇരുവരുടെയും വഴക്ക്.
സഹിക്കാൻപറ്റാതെ വന്നപ്പോൾ സൊനാൽ പിന്നീട് വിഷം കഴിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
എട്ടാമത് രാമനാഥ് ഗോയങ്കെ അവാർഡ്ദാന ചടങ്ങിനിടെയായിരുന്നു അസഹിഷ്ണുതയ്ക്കെതിരെ ആമിറിന്റെ പ്രതികരണം. രാജ്യത്ത് കുറച്ചു നാളായി അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നു. ഇതിനെതിരെ ഉത്തരവാദിത്തപ്പെട്ടവർ നടപടിയെടുക്കാൻ തയാറാകുന്നില്ലെന്നും ആമിർ പറഞ്ഞു.
ഒരാൾ കുറ്റകൃത്യം ചെയ്യുമ്പോൾ അയാളെ മുസ്‍ലിം ഭീകരനെന്നോ ഹിന്ദു ഭീകരനെന്നോ മുദ്രകുത്തി ആദ്യത്തെ തെറ്റ് നമ്മൾ ചെയ്യുന്നു. ഭീകരവാദത്തെ ഏതെങ്കിലും മതവുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ല. മുസ്‍ലിം കുടുംബത്തിൽ പിറന്ന തനിക്ക് ഐഎസ് എന്ന പേരിൽ ഭീകരവാദം നടത്തുന്നവരെ ഇസ്‍ലാം മതത്തിൽപ്പെട്ടവരായി കാണാനാകില്ല.
പുരസ്കാരങ്ങൾ മടക്കി നൽകിയുള്ള പ്രതിഷേധത്തെ പിന്തുണയ്ക്കുന്നു. എല്ലാ വ്യക്തികൾക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. ശരിയെന്നു തോന്നുന്ന ഏതു രീതിയിലും അവർക്ക് പ്രതിഷേധിക്കാം. പക്ഷേ അതൊരിക്കലും നിയമത്തെ കയ്യിലെടുത്താകരുതെന്നും ആമിർ കൂട്ടിച്ചേർത്തു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.