ഉഡ്ത പഞ്ചാബിന് ബോബെ ഹൈക്കോടതിയുടെ അനുകൂലവിധി. എ സർട്ടിഫിക്കറ്റ് നൽകണം. ഒരു ദൃശ്യം മാത്രം ഒഴിവാക്കിയാൽ മതിയെന്നും കോടതി വിധിച്ചു. തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയല്ല ഈ സിനിമയെന്നും കോടതി അറിയിച്ചു.
ചിത്രത്തിൽ നിന്ന് 89 പരാമർശങ്ങൾ ഒഴിവാക്കാൻ സെൻസർ ബോർഡ് വിധിച്ചിരുന്നു. ഇതിനെ തുടർന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ കോടതിയെ സമീപിച്ചത്.
ഉഡ്താ പഞ്ചാബ് രാജ്യത്തിന്റെ പരമാധികാരത്തെയോ അഖണ്ഡതയെയോ ചോദ്യം ചെയ്യുന്നില്ലെന്ന് വിധി പുറപ്പെടുവിക്കുന്നതിന് മുന്‍പേ ബോംബെ ഹൈക്കോടതി പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.
രാജ്യത്തെ നഗരങ്ങളുടെയോ സംസ്ഥാനത്തിന്റെയോ പേര് ഉപയോഗിച്ചതുവഴി ഇന്ത്യയുടെ പരമാധികാരത്തെയോ അഖണ്ഡതയെയോ ചിത്രം ചോദ്യം ചെയ്യുന്നതായി ഞങ്ങള്‍ക്ക് തോന്നിയില്ല. സര്‍ഗ്ഗാത്മക സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യപ്പെടുംവരെ അതില്‍ ഇടപെടാന്‍ ആര്‍ക്കും അധികാരമില്ല. കോടതി നിരീക്ഷിച്ചു.
ചണ്ഡിഗഡ്, അമൃത്‌സർ, ജാഷൻപുര, മോഗ, ലുധിയാന തുടങ്ങിയ നഗരങ്ങളുടെ പേരുകൾ സിനിമയിൽനിന്നു നീക്കാൻ സെൻസർ ബോർഡ് പറയുന്ന ന്യായം ഉൾക്കൊള്ളാനാകുന്നില്ലെന്നു കോടതി വ്യക്തമാക്കി. എംഎൽഎ, തിരഞ്ഞെടുപ്പ്, പഞ്ചാബ് തുടങ്ങിയ വാക്കുകൾ സിനിമയിൽനിന്ന് എന്തുകൊണ്ട് ഒഴിവാക്കണമെന്നു കോടതി ചോദിച്ചു. പതിനേഴിനു റിലീസ് ചെയ്യുംമുൻപ് സിനിമയിൽ മാറ്റങ്ങൾ വരുത്തണമെന്ന സെൻസർ ബോർഡിന്റെ നിർദേശത്തെ ചോദ്യംചെയ്തു നിർമാതാക്കളായ ഫാന്റം ഫിലിംസ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.