സെയ്ഫ് അലിഖാന്‍ നായകനായെത്തുന്ന പുതിയ ചിത്രം ഫാന്‍റത്തിന് പാക്കിസ്ഥാനില്‍ നിരോധനം. നിരോധിത തീവ്രവാദി സംഘടനയായ ജമാഅത്തുദ്ദഅവയുടെ മേധാവിയും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിന്റെ ഹർജിയിലാണ് നടപടി. തനിക്കും തന്റെ സംഘടനയ്ക്കുമെതിരെ മോശം പ്രചാരണമാണ് സിനിമയിലുള്ളതെന്നാണ് സയീദ് ചൂണ്ടിക്കാട്ടിയത്.
ആഗസ്റ്റ് 8നായിരുന്നു ചിത്രം റിലീസ് ചെയ്യരുതെന്നാവശ്യപ്പെട്ട് ഹാഫിസ് സഈദ് ലാഹോര്‍ ഹൈക്കോടതിയെ സമീപിച്ചത്. റിദേശ് ദേശ്മുഖിന്‍റെ പുതിയ ചിത്രം ബാങ്കിസ്ഥാന്‍ പാകിസ്ഥാനില്‍ നിരോധിച്ചിരുന്നു.
ഇന്ത്യൻ നടീനടന്മാരുടെ ഡയലോഗുകൾ പാക്കിസ്ഥാൻകാരുടെ മനസിൽ വിഷം കലർത്തുമെന്നും ഹാഫിസ് സയീദ് ഭീകരനാണെന്ന പ്രതീതി ഉണ്ടാക്കുമെന്നുമാണ് സയീദിന്റെ അഭിഭാഷകൻ വാദിച്ചത്. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ മതിയായ തെളിവുകൾ കൈമാറിയിട്ടും ലഹോറിലെ പൊലീസ് സംരക്ഷണത്തിലുളള വില്ലയിൽ സ്വതന്ത്രജീവിതം നയിക്കുകയാണു സയീദിപ്പോൾ.
26/11 ഭീകരാക്രണവും ആഗോള തീവ്രവാദവും പ്രമേയമായി ചിത്രീകരിച്ച ഫാന്റം ആഗസ്റ്റ് 28നാണ് റിലീസ് ചെയ്യുന്നത്. ഹുസൈന്‍ സൈദിയുടെ ക്രൈം നോവലായ ‘മുംബൈ അവഞ്ചേഴ്‌സി’നെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബജ്രംഗി ഭായിജാന് ശേഷം കബീര്‍ ഖാന്‍ സംവിധാനം ചെയുന്ന ചിത്രം കൂടിയാണ്.