സ്വവര്‍ഗാനുരാഗി എന്ന വിളി തന്നെ അസ്വസ്ഥമാക്കുന്ന കാലം കഴിഞ്ഞുവെന്ന് ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍. സാധാരണ ആളുകള്‍ അലാം ശബ്ദം കേട്ടാണ് ഉണരുന്നത്. എന്റെ കാര്യത്തിൽ അങ്ങനെയല്ല. സ്വവര്‍ഗാനുരാഗി എന്ന വിളി കേട്ടാണ് എന്റെ പ്രഭാതങ്ങള്‍ ആരംഭിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്താലുടന്‍ സ്വവര്‍ഗാനുരാഗി എന്ന വിളി കേള്‍ക്കേണ്ടി വരും. കരൺ ജോഹർ തുറന്നുപറയുന്നു.
എന്നാല്‍ അത്തരം വിളികള്‍ അസ്വസ്ഥമാക്കുന്ന കാലം കഴിഞ്ഞുവെന്ന് ദേശീയമാധ്യമത്തിന് എഴുതിയ കോളത്തില്‍ അദ്ദേഹം പറഞ്ഞു. പരിഹസിക്കുന്നവര്‍ സ്വന്തം ജീവിതത്തിലെ മോഹഭംഗങ്ങള്‍ തന്റെയും മറ്റ് ചില നിര്‍ഭാഗ്യവാന്‍മാരുടെയും പുറത്ത് തീര്‍ക്കുന്നതിലാണ് ആശ്വാസം കണ്ടെത്തുന്നത്.
നിങ്ങളുടെ പരിഹാസങ്ങള്‍ ഇനിമേല്‍ എന്നെ അസ്വസ്ഥനാക്കില്ലെന്ന് ഇവിടെ അറിയിച്ചുകൊള്ളട്ടെ. എന്റെ ജീവിതത്തില്‍ നിങ്ങള്‍ക്ക് ഏറ്റവും ചെറിയ ഒരു സ്വാധീനം പോലും ഉണ്ടാക്കാനായാല്‍ അതാവും എന്നെ അസ്വസ്ഥനാക്കുക. കരണ്‍ കൂട്ടിച്ചേര്‍ത്തു.
വീടിന് മുകളിലുള്ള ഹെലിപ്പാഡിലേക്ക് ഞാന്‍ ദിനവും ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്നുവെന്നാവും നിങ്ങള്‍ കരുതുന്നത്. പക്ഷേ ഏറെ ബുദ്ധിമുട്ടേറിയ ഒരു ജീവിതമാണ് എനിക്കുള്ളതെന്ന് നിങ്ങള്‍ക്കറിയുമോ? ഉറങ്ങാനാവാതെ കരയാറുണ്ട് ഞാന്‍ പലപ്പോഴും.
ഭൗതികമായ സൗഭാഗ്യങ്ങള്‍ തനിക്കുണ്ടെങ്കിലും വൈകാരികതയു െകാര്യത്തില്‍ തനിക്ക് ആ സൗഭാഗ്യമില്ല. ഏകനും ദുഃഖിതനുമായിരിക്കാന്‍ തനിക്ക് തന്റേതായ കാരണമുണ്ട്. ട്രോള്‍ ചെയ്യുന്നവരെപ്പോലെ തന്നെ ദുഃഖിതനാണ് താനുമെന്നും കരണ്‍ ജോഹര്‍ പറയുന്നു.
കരണ്‍ ജോഹറിന് പിന്തുണയുമായി ബോളിവുഡിലെ പ്രമുഖ താരങ്ങളും രംഗത്തെത്തി. ഷാരൂഖ് ഖാന്‍, ട്വിങ്കിള്‍ ഖന്ന, നേഹ ധൂപിയ, ഫറാ ഖാന്‍, ദിനൊ മോറിയ തുടങ്ങിയവർ പ്രതികരണവുമായി എത്തി.