നടിയും മോഡലുമായ പ്രത്യുഷാ ബാനര്‍ജി ആത്മഹത്യ ചെയ്യുന്നതിന് മുമ്പുള്ള അവസാന ഫോൺ സംഭാഷണം പുറത്ത്. കാമുകന്‍ രാഹുല്‍ രാജ് സിങുമായി നടത്തിയതെന്ന് കരുതപ്പെടുന്ന മൂന്ന് മിനിറ്റോളം ദൈര്‍ഘ്യമുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബദരേഖയാണ് പുറത്തുവന്നത്. അവസാന കാലത്ത് കാമുകനുമായി പ്രത്യുഷയ്ക്ക് നല്ല ബന്ധമില്ലായിരുന്നെന്ന് വ്യക്തമാക്കുന്നതാണ് ഈ ഫോണ്‍ സംഭാഷണം.
പ്രത്യുഷയെ രാഹുല്‍ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതിന്റെ തെളിവുകള്‍ ഫോണ്‍ സംഭാഷണത്തില്‍ ഉണ്ട്. ഈ വര്‍ഷം ഏപ്രില്‍ ഒന്നിന് ആണ് പ്രത്യുഷ ബാനര്‍ജി ജീവനൊടുക്കിയത്. പ്രത്യുഷ ജീവനൊടുക്കുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് നടന്ന ഫോണ്‍ കോള്‍ ഇരുവരും അവസാനമായി നടത്തിയ സംഭാഷണമാണ്.
ഫോൺ സംഭാഷണത്തിലെ പ്രത്യുക്ഷ പറഞ്ഞ വാക്കുകൾ–
“ഞാന്‍ ഇവിടെ വന്നത് ശരീരം വിൽക്കാൻ േവണ്ടി അല്ല. അഭിനയിക്കാനും ജോലി ചെയ്യാനുമാണ്. നിങ്ങളെന്നെ ഇപ്പോള്‍ എവിടെയാണ് എന്നെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്? രാഹുല്‍, നിനക്കറിയില്ല എന്താണ് ഇപ്പോള്‍ എന്റെ മാനസികാവസ്ഥയെന്ന്. . നിങ്ങള്‍ എന്റെ പേര് ദുരുപയോഗം ചെയ്യുകയാണ്. ആളുകള്‍ എന്നെക്കുറിച്ചാണ് ഇപ്പോള്‍ സംസാരിക്കുന്നത്. രാഹുല്‍, എല്ലാം അവസാനിച്ചിരിക്കുന്നു. ഞാന്‍ അവസാനിച്ചിരിക്കുന്നു. ഞാന്‍ മരിച്ചിരിക്കുന്നു.”
മരിക്കാന്‍ പോകുന്നതിന്റെ സൂചനയും കോളിലുണ്ട്. അര മണിക്കൂറിനുള്ളില്‍ വീട്ടിലെത്തുമെന്നും അര മണിക്കൂറിനുള്ളില്‍ എല്ലാം അവസാനിക്കുമെന്നും പ്രത്യുഷ പറയുന്നു. ഫോണ്‍ കട്ട് ആകുന്നതിന് മുന്‍പ് രാഹുല്‍ കടുംകൈ ഒന്നും ചെയ്യരുതെന്നും അര മണിക്കൂറിനുള്ളില്‍ അവിടെ എത്തിക്കോളാമെന്നും പറയുന്നു. എന്നാല്‍ 'അര മണിക്കൂറിനുള്ളില്‍ എല്ലാം തീരും' എന്നായിരുന്നു പ്രത്യുഷയുടെ മറുപടി.
ഏപ്രില്‍ ഒന്നിനാണ് പ്രത്യുഷ ബാനര്‍ജിയെ ഗോരേഗാവിലെ വസതിയില്‍ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പ്രത്യുഷയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രേരണാകുറ്റം ചുമത്തപ്പെട്ട രാഹുല്‍ രാജ് സിംഗ് ഇപ്പോള്‍ ജാമ്യത്തിലാണ്. എന്നാല്‍ ഫോണ്‍സംഭാഷണത്തില്‍ പ്രത്യുഷ പറയുന്നത് തന്നെക്കുറിച്ചല്ലെന്നും പ്രത്യുഷ കുറ്റപ്പെടുത്തുന്നത് അവരുടെ മാതാപിതാക്കളെക്കുറിച്ചാണെന്നുമാണ് രാഹുല്‍രാജിന്റെ വാദം.