ടെലിവിഷന്‍ നടി പ്രത്യുഷ ബാനര്‍ജിയുടെ ആത്മഹത്യയെ തുടര്‍ന്ന് അറസ്റ്റിലായ കാമുകന്‍ രാഹുല്‍ രാജ് സിംഗ് ആശുപത്രിയില്‍ ആത്മഹത്യ ഭീഷണി മുഴക്കി. പ്രത്യുഷയുടെ ആത്മഹത്യയെ തുടര്‍ന്ന് അറസ്റ്റിലായ കാമുകന്‍ രാഹുല്‍ മാനസിക സമ്മര്‍ദ്ദത്തിന് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനിടെ ബാത്‌റൂമില്‍ കയറി വാതിലടച്ച രാഹുല്‍, താന്‍ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി.
വെള്ളിയാഴ്ച ബംഗ്‌ളൂര്‍ നഗര്‍ പൊലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്യലിന് ശേഷം ആശുപത്രിയില്‍ തിരിച്ചെത്തിച്ചപ്പോഴാണ് ഇയാള്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയത്. ബാത്റൂമിൽ കയറി കുറെ സമയത്തിന് ശേഷവും കാണാത്തതിനെതുടർന്ന് ബന്ധുക്കൾ ഡോക്ടർമാരെ വിളിക്കുകയായിരുന്നു.
ഡോക്ടർമാർ രാഹുലിനെ അന്വേഷിച്ചപ്പോഴാണ് ഇയാള്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞത് .തുടര്‍ന്ന് ബന്ധുക്കളും ഡോക്ടര്‍മാരും കൂടി നടത്തിയ അനുനയ നീക്കത്തിനൊടുവില്‍ ഇയാളെ പുറത്തെത്തിച്ചു. തുടര്‍ന്ന് ഇയാളെ മനോരോഗ ചികിത്സകന്‍ പരിശോധിച്ചു. മരുന്നും കൗണ്‍സിലിംഗും തുടരണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.
അതേസമയം രാഹുല്‍ രാജ് സിംഗിന് മനോരോഗമുണ്ടെന്ന് ആരോപിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് രാഹുലിനെ സംരക്ഷിക്കാനാണെന്നും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പ്രത്യുഷ ബാനര്‍ജിയുടെ പിതാവ് ശങ്കര്‍ ആരോപിച്ചു.