സുല്‍ത്താന് സിനിമയുടെ ചിത്രീകരണ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടെ സല്‍മാന്‍ ഖാന്‍ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. സുല്‍ത്താന്റെ ഷൂട്ടിങ് ദിനങ്ങളിലെ അമിത ജോലിഭാരത്തെക്കുറിച്ച് ‘ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെപ്പോലെ’ എന്നാണ് സല്‍മാന്‍ വിശേഷിപ്പിച്ചത്.
‘ഷൂട്ടിങിനിടയില്‍ മണിക്കൂറുകളോളം വിശ്രമമില്ലാതെ ഭാരമെടുക്കുകയും ഗുസ്തി പിടിക്കുകയും ചെയ്യേണ്ടി വരും. ഒരിക്കല്‍ 120 കിലോ ഭാരമെടുക്കുന്ന ഒരു ഷോട്ട് വ്യത്യസ്ത ആംഗിളുകളില്‍ നിന്നും പകര്‍ത്താനായി പ്രാവശ്യം പത്തുതവണ ആ ഭാരമുയര്‍ത്തേണ്ടിവന്നു. റിങില്‍ വീഴുന്നതും ഇടിക്കുന്നതും ചിത്രീകരിക്കാനായി പല തവണ ഇതെല്ലാം ചെയ്തു.
അഞ്ചു ആറും മണിക്കൂറുകള്‍ തുടര്‍ച്ചയായി ജോലി ചെയ്ത് റിങില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെപ്പോലെയാണ് എനിക്ക് അനുഭവപ്പെടാറുള്ളത്. നേരെ നില്‍ക്കാന്‍ പോലും കഴിയാറില്ല.’ ഇതായിരുന്നു സല്‍മാന്റെ വാക്കുകള്‍.
പരാമര്‍ശം വിവാദമായതോടെ സല്‍മാനെതിരെ വൻ പ്രതിഷേധമാണ് ഉയര്‍ന്നത്. നടന്റേത് വിവേകമില്ലാത്ത പ്രതികരണമാണെന്നും നിലവാരമില്ലാത്ത അഭിപ്രായ പ്രകടനമാണെന്നും സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും നിരവധി പേരാണ് ട്വീറ്റ് ചെയ്തത്. പരാമര്‍ശത്തില്‍ സല്‍മാന്‍ മാപ്പ് പറയണമെന്നാണ് ചിലരുടെ ആവശ്യം.