സിനിമാപ്രേമികളെ നിരാശരാക്കുന്ന വാർത്തയാണ് ഹോളിവുഡിൽ നിന്നും വരുന്നത്. ഹോളിവുഡിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ ഡാനിയൽ ഡെ ലൂവിസ് അഭിനയം നിർത്തുന്നു. ഓസ്കർ ജേതാവ് കൂടിയായ താരം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അറുപത് വയസുണ്ട്.
ഇതൊരു സ്വകാര്യതീരുമാനമാണെന്നും ഇതുവരെ തന്നെ പിന്തുണച്ച സഹപ്രവർത്തകർക്കും പ്രേക്ഷകർക്കും നന്ദിയുണ്ടെന്നും ലൂവിസ് പറയുന്നു.
മൈ ലെഫ്റ്റ് ഫൂട്ട്, ദെയർ വിൽ ബി ബ്ലഡ്, ലിങ്കൺ എന്നീ സിനിമകളിലെ അഭിനയത്തിന് മികച്ച നടനുള്ള മൂന്ന് ഓസ്കർ പുരസ്കാരം അദ്ദേഹം നേടിയിരുന്നു.
1971ൽ സൺഡേ ബ്ലഡി സൺഡേ എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിന്റെ തുടക്കം. മൈ ലെഫ്റ്റ് ഫൂട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് 1990ൽ ആദ്യ ഓസ്കർ പുരസ്കാരം നേടി. ദ് ലാസ്റ്റ് ഓഫ് ദ് മൊഹികൻസ്, ഗാങ്സ് ഓഫ് ന്യൂയോർക്ക്, ദ് ബോക്സർ എന്നിവ പ്രധാനചിത്രങ്ങളാണ്.
പോൾ തോമസ് ആൻഡേർസൺ ഒരുക്കുന്ന ഫാന്റം ത്രെഡ് ആണ് ലൂവിസ് അവസാനമായി അഭിനയിക്കുന്ന ചിത്രം. ഈ സിനിമയുടെ ഷൂട്ടിങ് ഏകദേശം പൂർത്തിയായി കഴിഞ്ഞു.