കഴിഞ്ഞ വർഷം മലയാളത്തിൽ ഭാവനയെ കണ്ടത് ഒരു സിനിമയിൽ മാത്രം. എവിടെയാണു ഭാവനയെന് ചോദ്യത്തിനു മുന്നിൽ ഹലോ നമസ്തേ പറഞ്ഞു ഭാവനയെത്തി. മൈസൂരിൽ പുതിയ കന്നഡ സിനിമയായ ചൗക്കയുടെ ഷൂട്ടിങ് പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങിയ ഭാവന സിനിമയ്ക്കപ്പുറമുള്ള കന്നട ബന്ധവും വെളിപ്പെടുത്തി; കന്നഡയിലെ നിർമാതാവുമായി അഞ്ചു വർഷമായി പ്രണയത്തിലാണ്. വിവാഹം ഈ വർഷം. ആ ജീവിത നായകന്റെ പേര് സസ്പെൻസായി സൂക്ഷിക്കുന്നു.
∙ശ്രദ്ധേയ താരമായി വളർന്നിട്ടും വർഷത്തിൽ ഒരു സിനിമയിലേക്ക് ഒതുങ്ങുന്നതെന്താണ്?
അത് എന്റെ തീരുമാനമാണ്. കഴിഞ്ഞ നാലഞ്ചു വർഷത്തിനിടെ വർഷത്തിൽ രണ്ടോ മൂന്നോ സിനിമയൊക്കെയേ ഞാൻ ചെയ്യുന്നുള്ളൂ. ഒന്നു കിൽ ഓടുന്ന സിനിമയായിരിക്കണം, അല്ലെങ്കിൽ കഥാപാത്രം ശ്രദ്ധിക്കപ്പെടണം. അങ്ങനെയല്ലാത്ത സിനിമകൾ വേണ്ടെന്നു വയ്ക്കുന്നു.. സിനിമയിൽ വന്നിട്ട് 13 വർഷം കഴിയുന്നു. മലയാളത്തിനു പുറമേ തമിഴിലും കന്നഡയിലുമായി ഇരുപതോളം സിനിമകൾ ചെയ്തു. ഇനി ആരെങ്കിലും സിനിമയില്ലേ എന്നു ചോദിച്ചാലും എന്നെ ബാധിക്കില്ല.
*∙അച്ഛന്റെ മരണ ശേഷം വൈകാതെയായിരുന്നല്ലോ ഹലോ നമസ്തേയുടെ ഷൂട്ടിങ്? *
വലിയ ബുദ്ധിമുട്ടായിരുന്നു അത്. അച്ഛൻ ഉള്ളപ്പോഴാണ് ഈ സിനിമ ചെയ്യാൻ തീരുമാനിച്ചത്. ഷൂട്ടിങ് തീരുമാനിച്ച ശേഷമായിരുന്നു മരണം. ക്യാമറയ്ക്കു മുന്നിൽ ചിരിച്ച് അഭിനയിക്കുന്നതു ബുദ്ധിമുട്ടായിരുന്നു. ഇതാണെങ്കിൽ ഒരു ഫൺ മൂവിയും. ഈ അവസ്ഥയിൽ ഒഴിവാകുന്നതാണ് സിനിമയ്ക്കു നല്ലതെന്നു തീരുമാനിച്ചു തിരിച്ചു പോകാൻ തുടങ്ങിയതാണ്. എന്നാൽ സംവിധായകൻ ജയൻ കെ.നായരും കൂടെ അഭിനയിക്കുന്നവരുമൊക്കെ എന്റെ മാനസികാവസ്ഥ മനസിലാക്കി നൽകിയ പിന്തുണ കൊണ്ടാണ് അഭിനയിക്കാനായത്.
അയൽവാസികൾക്കിടയിലെ സർവസാധാരണമായൊരു പ്രശ്നമാണു സിനിമയുടെ പ്രമേയം. സുഹൃത്തുക്കളായ രണ്ട് അയൽവാസികൾക്കിടയിൽ അതിർത്തിയിലെ ഒരു പ്ലാവ് സൃഷ്ടിക്കുന്ന പ്രശ്നങ്ങളുടെ രസകരമായ കഥയാണ്. അതിർത്തിയിലെ മരത്തിന്റെ പേരിലുള്ള തർക്കം കൊലപാതകത്തിൽ വരെയെത്തിയ ഒരു യഥാർഥ സംഭവത്തിന്റെ പശ്ചാത്തലത്തിലാണു കൃഷ്ണ പൂജപ്പൂര തിരക്കഥയെഴുതിയത്. കഥ കേൾക്കുമ്പോൾ തന്നെ ഞങ്ങളുടെ വീടുമായി ബന്ധപ്പെട്ടും ഇതുപോലെ ഒരു തെങ്ങിന്റെ പ്രശ്നമുണ്ടായിരുന്നുവെന്ന് അച്ഛൻ പറഞ്ഞു .
∙പുതിയ സിനിമകൾ?
ആസിഫ് അലി നായകനാവുന്ന അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്റെ ഷൂട്ടിങ് പൂർത്തിയാവാനുണ്ട്. ഹണിബീയുടെ രണ്ടാം ഭാഗം വരുന്നു. നായികാ പ്രാധാന്യമുള്ള ഒരു സിനിമയുമായി ബന്ധപ്പെട്ട ചർച്ചകളും നടക്കുന്നു.