നാട്ടിൻപുറങ്ങളിൽ പണ്ടു വെള്ളത്തുണി വിരിച്ചു സ്ക്രീനാക്കി സിനിമ കാണിച്ചിരുന്നതിനേക്കാൾ മോശമായ അവസ്ഥയാണു നൂറും നൂറ്റിയൻപതും കൊടുത്തു സിനിമ കാണാൻ ചെല്ലുന്നവരെ കാത്തിരിക്കുന്നത്. ഇതൊരു ചതിയാണ്. ഇതിനു മാറ്റമുണ്ടാകാൻ സിനിമാ സംഘടനകൾ കൂട്ടമായി പ്രയത്നിക്കണമെന്നു ജോമോൻ പറഞ്ഞു.
∙എന്താണ് ഈ പ്രകോപനത്തിനു കാരണം ?
എന്റെ പുതിയ സിനിമയായ എന്ന് നിന്റെ മൊയ്തീൻ എറണാകുളത്തെ ഒരു തിയറ്ററിൽ കണ്ടു. വലിയ വിജയം നേടിയ ചിത്രം, തിയറ്റർ നിറയെ പ്രേക്ഷകർ. സിനിമ തുടങ്ങിയതോടെ ഞാൻ തകർന്നു പോയി. സിനിമയിൽ കാഞ്ചനമാലയുടെ കുടുംബ ക്ഷേത്രത്തിലെ ഉൽസവത്തിന്റെ ഭാഗമുണ്ട്. ചെന്നൈയിൽ ഡിഐ (ഡിജിറ്റൽ ഇന്റർമീഡിയറി) െചയ്യുമ്പോൾ ആ സീനിൽ ഗോൾഡൻ കളറിന്റെ ഫിൽട്ടറാണു കളറിസ്റ്റിനെ കൊണ്ടു ചെയ്യിച്ചത്. നായികയുടെ സ്കിന്നിൽ ഒരു ഗോൾഡൻ കളർ രാത്രിയുടെ പശ്ചാത്തലത്തിൽ കാണാം. എന്നാൽ, തിയറ്ററിൽ കണ്ടപ്പോൾ ഈ ഭാഗം വെളുത്തു വിളറിയിരിക്കുന്നു. ആരോടു പരാതി പറയാൻ.
∙എന്താണ് ഇതിനു കാരണം?
സിനിമാ വ്യവസായം സിനിമ ചിത്രീകരിക്കാൻ ടെക്നോളജിയിൽ കോടികൾ മുടക്കുന്നുണ്ട്. എന്നാൽ തിയറ്ററുകാർ ഒരു പ്രൊജക്‌ഷൻ ബൾബ് പോലും മാറി ഇടുന്നില്ലെങ്കിൽ എന്തു െചയ്യാൻ പറ്റും. ഞാൻ ചെയ്ത നീന എന്ന സിനിമയിൽ അഭിനേതാക്കളുടെ ഇമോഷൻസിൽ പോലും മോശമായ പ്രൊജക്‌ഷൻ കാരണം അവ്യക്തതയുണ്ടായിരുന്നു. പ്രൊജക്‌ഷൻ റൂമിൽ പരാതി പറഞ്ഞപ്പോൾ എല്ലാ സംവിധായകരും എല്ലാ ക്യാമറാമാൻമാരും ഇങ്ങനെയാണു പറയുന്നതെന്നായിരുന്നു മറുപടി
∙സൗണ്ടിന്റെ കാര്യത്തിലും ഇതാണോ അവസ്ഥ ?
ശബ്ദ മിശ്രണം ചെയ്യുന്നവർ പറയുന്നത് അവർ ചെയ്ത പലതും സിനിമാ തിയറ്ററിലെത്തുമ്പോൾ കേൾക്കാൻ കഴിയുന്നില്ലെന്നാണ്. തിയറ്ററിൽ എത്ര ആളുകളുണ്ടെന്നു നോക്കി സൗണ്ട് അഡ്ജസ്റ്റ് ചെയ്യുന്ന തിയറ്ററുകളുണ്ട്. ഡിഐ എന്ന പ്രോസസ് ഹിന്ദി സിനിമയിൽ ആറു മാസം വരെ എടുത്താണു െചയ്യുന്നത്. ആർട്ടിസ്റ്റിന്റെ സ്കിൻ ടോണിന് ഒരു കളറിസ്റ്റ്, പശ്ചാത്തലത്തിനു മറ്റൊരു കളറിസ്റ്റ് എന്നിങ്ങനെ അത്ര സൂക്ഷ്മമായാണു കളർ ഗ്രേഡ് ചെയ്യുന്നത്. മലയാളത്തിലും ഈ സംഗതികൾ ജാഗ്രതയോടെ കാണാൻ തുടങ്ങിയപ്പോഴോണു തിയറ്ററുകാരുടെ ഈ അലംഭാവം.
∙പരിഹാരം ?
ഗണേഷ് കുമാർ മന്ത്രിയായിരുന്നപ്പോൾ തിയറ്ററുകൾക്കു ഗ്രേഡിങ് സമ്പ്രദായം കൊണ്ടുവന്നിരുന്നു. സാങ്കേതിക സൗകര്യങ്ങളും മറ്റു സൗകര്യങ്ങളും വിലയിരുത്തിയായിരുന്നു ഗ്രേഡിങ്. ഇതു ഫലപ്രദമായി നടപ്പാക്കിയിരുന്നെങ്കിൽ പ്രേക്ഷകനു നല്ല തിയറ്ററുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുമായിരുന്നു. തെളിമയുള്ള ദൃശ്യങ്ങൾ മിഴിവോടെ കാണാൻ അർഥ പൂർണമായ സംവാദം വേണം. സിനിമാ സംഘടനകൾ ഇക്കാര്യത്തിൽ രംഗത്തിറങ്ങണം.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.