സീരിയൽ താരങ്ങളോടാണോ സിനിമാതാരങ്ങളോടാണോ കുടുംബ പ്രേക്ഷകർക്ക് പ്രിയം. ഉത്തരം പറയുന്നില്ല, നേരിട്ടറിയാൻ അരുവക്കരയിലെ പ്രചാരണം കണ്ടാൽ മതി. മറ്റു സംസ്ഥാനങ്ങളിൽ പരീക്ഷിച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ ഇതാദ്യമാണ് സീരിയിൽ താരങ്ങളെ ഇറക്കി ഒരു പ്രചാരണപരീക്ഷണം.
ഏതായാലും പരീക്ഷണം കുറിക്കും കൊണ്ടു, തിങ്കൾ മുതൽ വെള്ളിവരെ സ്വീകരണമുറിയിലെത്തുന്ന പ്രിയതാരങ്ങളെക്കാണാൻ കൂട്ടത്തോടെയാണ് ജനങ്ങളെത്തുന്നത്. പ്രത്യേകിച്ചും സ്ത്രീ പ്രേക്ഷകർ. സ്ത്രീകളുടെ പ്രിയങ്കരിയായ അമൃത ക്ഷമിക്കണം മേഘ്ന വിന്റസെന്റ് അരുവിക്കരയിലെ വിശേഷങ്ങൾ പങ്കുവെക്കുന്നു.
സീരിയലിലെ പ്രിയതാരത്തെ കണ്ടപ്പോൾ എന്തായിരുന്നു അരുവിക്കരയിലെ ജനങ്ങളുടെ പ്രതികരണം?
പ്രചാരണത്തിന് ഞാൻ അത്ര സജീവമല്ലെങ്കിൽപ്പോലും അരുവക്കരിൽ എത്തിയ ദിവസങ്ങളിലെല്ലാം തന്നെ വളരെ സ്നേഹത്തോടെയാണ് ജനങ്ങൾ പെരുമാറിയത്. പ്രത്യേകിച്ചും സ്ത്രീകൾ. ആദ്യമായി കാണുകയാണെന്ന പരിചയക്കുറവ് ഒന്നുമില്ലായിരുന്നു. എന്നെ വന്ന് കെട്ടിപിടിയ്ക്കുകയും ഉമ്മ തരുകയുമൊക്കെ ചെയ്തു. പലർക്കും എന്റെ പേര് മേഘ്ന എന്നാണെന്ന് പോലും അറിയില്ലാരുന്നു. അമൃതെ എന്നാണ് വിളിച്ചതു പോലും. അമൃതയെ പ്രേക്ഷകർ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് അരുവിക്കരയിൽ ചെന്നപ്പോൾ മനസ്സിലായി.
എന്തെങ്കിലും രസകരമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ?
അരുവിക്കരയിൽ ചെന്ന സമയത്ത് എന്റെ കഥാപാത്രം ആശുപത്രിയിൽ കോമയിൽ കിടക്കുന്ന ഭാഗമാണ് അഭിനയിച്ചുകൊണ്ടിരുന്നത്. പ്രസംഗം കഴിഞ്ഞതും ഒരു അമ്മൂമ്മ ഓടി വന്ന് കെട്ടിപിടിച്ചിട്ട് പറഞ്ഞു. ഇപ്പോഴാ മോളെ സമാധാനമായത്. അമൃത മോൾക്ക് കുഴപ്പമൊന്നുമില്ലെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്ന്.
അരുവിക്കരയിലെ പ്രസംഗം ഇപ്പോൾ സോഷ്യൽമീഡിയയിലെ ചർച്ചാവിഷയമാണ്. അതിനെക്കുറിച്ച്?
ഇന്ത്യക്കൊപ്പം പുരോഗമിക്കുന്ന മറ്റൊരു ഇന്ത്യ ഉണ്ടാക്കണമെന്നാണ് എന്റെ ആഗ്രഹം, ചെന്നൈ, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ കാറിലിരുന്ന് മെയ്ക്കപ്പിടാം, ഇവിടെ പറ്റില്ല. അതിനു കാരണം ഇവിടുത്തെ റോഡിന്റെ അവസ്ഥയാണ് എന്നാണ് ഞാൻ പറഞ്ഞത്. എന്നാൽ കാറിലിരുന്ന് മെയ്ക്കപ്പിടാൻ പറ്റില്ല, എന്നുള്ളത് മാത്രമാണ് എല്ലാവരും ശ്രദ്ധിച്ചത്. പിന്നെ വരുന്ന കമന്റുകളെയും പ്രസംഗത്തിന്റെ പേരിലുള്ള ട്രോളുകളെയുമെല്ലാം പോസിറ്റീവായി തന്നെ കാണാനാണ് എനിക്ക് ഇഷ്ടം.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.