ഇടിക്ക് ഷൂട്ടിങ് ലൊക്കേഷൻ തരപ്പെടുത്തുക, ശേഷം സിനിമയുടെ ഇടി സീനുകളിൽ മുഴുവൻ നിറഞ്ഞു നിന്ന് ഇടിവാങ്ങുക.! അപൂർവ്വമായ യോഗമായിരുന്നു കെ.എസ്. തമീമിന്. അതും നടൻ ജയസൂര്യയുടെ കിടിലൻ പഞ്ചുകൾ ബ്ലോക്ക് ചെയ്തുകൊണ്ട്. ജയസൂര്യയുടെ പുതിയ ചിത്രമായ ഇടി ( ഇൻസ്പെക്ടർ ദാവൂദ് ഇബ്രാഹിം ) യിൽ മുഖ്യ വില്ലന്റെ വലംകയ്യയായി തിളങ്ങുന്നത് കാസർകോട് തളങ്കര സ്വദേശി തമീമാണ്.
വർഷങ്ങളോളം സിനിമയുടെ പിന്നാമ്പുറത്ത് അലഞ്ഞ്തിരിഞ്ഞതിന് ശേഷമാണ് തമീന് ഇടികൊള്ളാൻ യോഗമുണ്ടാകുന്നത്. സിനിമാലഹരി തലയ്ക്ക് പിടിച്ച് ഒരിക്കൽ തമീം വീട് വിട്ട് ചെന്നൈയിൽ എത്തിയിരുന്നു. ആറുമാസത്തോളം എവിഎം സ്റ്റുഡിയോയിൽ പ്രൊഡക്ഷൻ ബോയി ആയി ജോലി നോക്കി. ക്യാമറയ്ക്ക് മുന്നിൽ ഒരു സീനിലെങ്കിലും തലകാട്ടുകയായിരുന്നു ലക്ഷ്യം.
ഒന്നും നടക്കാതായതോടെ നാട്ടിലേക്ക് വണ്ടി കയറി. പിന്നീട് കൊച്ചിയിലായിരുന്നു കളം. നടൻ ഫഹദ് ഫാസിലിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ സഹായത്തോടെ പ്രൊഡക്ഷൻ കമ്പനിയിൽ ജോലിക്കു കയറി. രാപ്പകൽ, നേരറിയാൻ സിബിഐ തുടങ്ങി പ്രൊഡക്ഷൻ കൺട്രോളറായി 15ലേറെ സിനിമകളിൽ പ്രവർത്തിച്ചു.
എന്നിട്ടും അഭിനയമോഹം ഫലം കാണാതായതോടെ എല്ലാം അവസാനിപ്പിച്ച് കാസർകോട്ടേക്ക് തിരിച്ചു. ബെംഗളൂരുവിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ലെസ്സി ഷോപ്പ് നടത്തുന്നതിനിടെയാണ് ഇടിയുടെ സംവിധായകനും സുഹൃത്തുമായ സാജിദ് യഹ്‌യ യുടെ കോൾ വരുന്നത്.
ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷൻ കാസർകോടാണ്. പറ്റിയ സ്ഥലം കണ്ടെത്തി നൽകണം. തമീം സന്തോഷത്തോടെ സമ്മതിച്ചു.
പിന്നാലെ പ്രതീക്ഷിച്ച രണ്ടാം ചോദ്യവും എത്തി. മുഖ്യ വില്ലൻ യോഗേഷിന്റെ വലം കൈയാകാൻ താത്പര്യമുണ്ടോ..? 20 സീനുകളിൽ ഉണ്ടാവും.. കരാട്ടെയും കളരിയുമെല്ലാം പഠിച്ചിട്ടുള്ള തമീമിന് നൂറു വട്ടം സമ്മതം.
45 ദിവസമായിരുന്നു ഷൂട്ടിങ്. ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ തെലുങ്കിൽ നിന്ന് അടുത്ത ചിത്രത്തിന്റെ ഒാഫറെത്തുകയായിരുന്നു. ഇതിനു രണ്ടു മൂന്ന് മലയാളം ചിത്രങ്ങളിലേക്കും തമീമിന് അവസരമൊരുങ്ങുന്നുണ്ട്. ഭാവി ഇടിയുടെ പഞ്ച് പോലെയാകും .. തമീം പറയുന്നു...