നാടകകളരിയുടെ തീച്ചൂളയില്‍ വാര്‍ത്തെടുത്ത സുജിത് ശങ്കറിന്റെ സാന്നിധ്യമാണ് മഹേഷിന്റെ പ്രതികാരത്തിന്റെ മൂർച്ച കൂട്ടുന്നത്. തീവ്രവും, ചടുലവുമായ അദ്ദേഹത്തിന്റെ പ്രകടനം തന്നെയാണ് ഇതിനൊരു കാരണം. മഹേഷിനെപ്പോലെ കാഴ്ചക്കാരനും ഓരോ നിമിഷവും കാത്തിരിക്കുന്നത് അവന്റെ വരവിനായാണ്. മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ വില്ലൻ കഥാപാത്രമായ ജിപ്സനെ ഗംഭീരമാക്കിയത് സുജിത് ആണ്.
കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ഇ.എം.സ് നമ്പൂതിരിപാടിന്റെ ചെറു മകൻ കൂടിയാണ് സുജിത് ശങ്കർ. കുടുംബ പാരമ്പര്യത്തിൽ നിന്നും വ്യതസ്തമായ ഒരു മേഖലയാണ് സുജിത് തെരഞ്ഞെടുത്തത് . ഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും പഠനം കഴിഞ്ഞു ഇറങ്ങിയ ശേഷം ഹൈദെരാബാദ് യൂണിവെഴ്സിറ്റിയിൽ നാടകത്തില്‍ പിഎച്ച്ഡി ചെയ്തു. ഞാൻ സ്റ്റീവ് ലോപ്പസിലെ ഹരിയ്ക്ക് ശേഷം മഹേഷിന്റെ പ്രതികാരത്തിലെ വെൽഡർ ജിംസൺ എന്ന കഥാപാത്രം മനോഹരമാക്കി കൊണ്ട് പിന്നെയും ഒരു തിരിച്ചു വരവ് .
മഹേഷിന്റെ പ്രതികാരത്തിലേക്ക്
ഞാൻ ഭാഗമായ ഈ ചിത്രം തിയറ്ററുകളിൽ നിറഞ്ഞോടുന്നുവെന്ന് കേൾക്കുന്പോൾ അതിയായ സന്തോഷം. ദിലീഷ് ആണ് എന്നെ മഹേഷിന്റെ പ്രതികാരത്തിലേക്ക് വിളിക്കുന്നത്. കഥ കേട്ടയുടൻ തന്നെ ഇത് ഗംഭീരമാകുമെന്ന് മനസ്സിലായി. കഥ വിവരിച്ച ഉടൻ അവർ ചിരിക്കാൻ തുടങ്ങി.
കാരണം ഈ കഥാപാത്രം എനിക്ക് ചേരുമോയെന്ന സംശയത്തിലായിരുന്നു ഞാൻ. അത് ഞാൻ അവരോട് പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ ദിലീഷ് ആണ് എനിക്ക് ആത്മവിശ്വാസം തന്നത്. അങ്ങനെ തുടക്കം മുതൽ തന്നെ യാത്ര രസകരമായിരുന്നു.
വില്ലൻ വേഷങ്ങൾ
എനിക്ക് കിട്ടിയതെല്ലാം നെഗറ്റീവ് ടച്ചുള്ള വേഷങ്ങളാണ്. അത് എന്തുകൊണ്ടാണെന്നും എങ്ങനെയാണെന്നും അറിയില്ല. വേഷം വരുന്പോൾ അത് സ്വീകരിക്കുന്നു. അത്തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യുന്നതിൽ ഒരുമടിയുമില്ല.
സിനിമയുടെ സെറ്റിൽ വന്നപ്പോൾ സൗബിൻ അടുത്തുവന്ന് ചോദിച്ചു...‘ഇതാണോ വില്ലൻ ? നിങ്ങൾക്ക് എങ്ങനെ വില്ലനാകാന്‍ കഴിയും!...?
യഥാർഥ ജീവിതത്തിലും പരുക്കൻ സ്വഭാവമാണോ എന്നുചോദിച്ചാൽ അത് എന്റെ കൂട്ടുകാരോട് തന്നെ ചോദിച്ച് അറിയേണ്ടി വരും.
ചിത്രത്തിലെ ആക്ഷൻരംഗങ്ങളായിരുന്നു ഏറ്റവും വെല്ലുവിളി നിറഞ്ഞത്. ചില രംഗങ്ങൾ നാല് ദിവസങ്ങൾകൊണ്ടാണ് പൂർത്തിയാക്കിയത്. ഒരേ തരത്തിലുള്ള ആക്ഷനും നമ്മുടെ ഇമോഷനും വീണ്ടും വീണ്ടും കാണിക്കുന്നതും ബുദ്ധിമുട്ട് വർധിപ്പിച്ചു. എന്നാൽ ഇതിനൊക്കെ അവസാനം അതിന്റെ ഫലവും കിട്ടി.
ഫഹദ് വേഴ്സസ് ഫർഹാൻ
ആദ്യ ചിത്രമായ സ്റ്റീവ് ലോപ്പസിൽ ഫഹദിന്റെ സഹോദരനായ ഫർഹാനൊപ്പമാണ് അഭിനയിച്ചത്. ഫർഹാന്റെയും ആദ്യ ചിത്രമായിരുന്നു, അതിന്റെ ഒരു ടെൻഷൻ ഉള്ളിലുണ്ടായിരുന്നെങ്കിലും അതുപുറത്തുകാണിക്കാതെ കഥാപാത്രത്തെ മികച്ചതാക്കി.
ഫഹദ് തികച്ചും പ്രൊഫഷനലാണ്. എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായി അറിയാം. സഹതാരങ്ങള്‍ക്കും തനിക്കൊപ്പം പ്രാധാന്യം നൽകി ഒരു ഷോട്ട് തന്നാലാവും വിധം അദ്ദേഹം മികച്ചതാക്കും.
രാജീവ് രവി
പത്ത് വർഷം മുൻപ് ഡൽഹിയിൽ ഒരു പതിനഞ്ച് ദിവസത്തെ തിയറ്റർ ഫെസ്റ്റിവൽ ഞങ്ങള്‍ നടത്തിയിരുന്നു. അന്ന് രാജീവും ഉണ്ടായിരുന്നു. ഒരുപാട് സമയം ഞങ്ങൾ ചിലവഴിച്ചു. നാടകവും രാജീവിന് താൽപര്യമുള്ള മേഖലയാണ്. ദുൽക്കർ നായനാകുന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിൽ ഞാനാണ് അസോഷ്യേറ്റ്.
രാഷ്ട്രീയം
ഇ.എം.സ് നമ്പൂതിരിപാടിന്റെ ചെറു മകൻ എന്ന നിലയിൽ ഈ വിഷയത്തിൽ സത്യസന്ധമായി പറഞ്ഞാൽ എന്റേതായ നിലപാടുകളില്ല. എന്നാൽ വ്യക്തിപരമായി രാഷ്ട്രീയകാഴ്ചപാടുകളുണ്ട്. എന്തുകൊണ്ട് മാതാപിതാക്കളുടെ പാതപിന്തുടർന്നില്ല എന്ന് ചോദിക്കുന്നവരുണ്ട്. എന്റെ അമ്മ ഡോ. യാമിമി മെഡിക്കൽ പ്രാക്ടീഷ്ണർ ആണ്. അച്ഛൻ ഇ. എം ശ്രീധരൻ ചാർട്ടേഡ് അക്കൗണ്ടന്റും. ഞാൻ സിനിമ തിരഞ്ഞെടുത്തു.