നായകനായും നിർമാതാവായും തിളങ്ങുന്ന വിജയ് ബാബു ഇനി വില്ലൻ റാംബോയായി എത്തുകയാണ്. ഗോകുൽ സുരേഷ് നായകനായെത്തുന്ന മുദ്ദുഗൗ എന്ന ചിത്രത്തിലാണ് വിജയ് ബാബു പുതിയ രൂപത്തിലും ഭാവത്തിലുമെത്തുന്നത്. മുദ്ദുഗൗവിലെ റാംബോയെക്കുറിച്ച് വിജയ് ബാബു പറയുന്നു.
റാംബോയെക്കുറിച്ച്?
ഞാൻ ഇന്നുവരെ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും വ്യത്യസ്തമായ വേഷമാണിത്. ഹിന്ദിയിൽ നിന്ന് മിഥുൻ ചക്രവർത്തിയെ വരെ ഇൗ വേഷത്തിലേക്ക് കൊണ്ടുവരാമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ സംവിധായകന്റെ മനസിൽ ഞാൻ മാത്രമായിരുന്നു.
റാംബോയുടെ ജീവിതത്തിലെ ഒരു സിറ്റുവേഷനാണ് ഇൗ ചിത്രം. ഇൗ കഥാപാത്രം കടന്നുപോകുന്ന സാഹചര്യങ്ങൾ കൊണ്ടുതന്നെ ഇൗ വേഷം ചെയ്യാൻ എനിക്കു മടിയായിരുന്നു. ഇത് ക്രൂരനായ വില്ലൻ തന്നെയാണ്. എന്നാൽ രൂപവും ഭാവവുമൊക്കെ ചിലപ്പോൾ പ്രേക്ഷകരിൽ നർമം കലർത്തിയേക്കാം. അത് സിനിമ കാണുമ്പോൾ നിങ്ങൾക്ക് മനസിലാകും. ഹോളിവുഡ് സിനിമകളൊക്കെ കണ്ട് അത് അനുകരിക്കുന്ന വില്ലൻ. ഡോൺ, അതാണ് റാംബോ.
റാംബോയ്ക്ക് വേണ്ടി തയ്യാറെടുപ്പുകൾ?
ലുക്കൊക്കെ ശരിയാക്കാൻ വേണ്ടി കുറെ നോക്കിയിരുന്നു. എന്നാൽ അഭിനയത്തിന് വേണ്ടി തയ്യാറെടുപ്പൊന്നും നടത്തിയില്ല.
സിനിമ നിർമിക്കാൻ കാരണം?
പ്രേക്ഷകർക്ക് ചിത്രം ഇഷ്ടപ്പെടും. ഇത് അതിശയോക്തി കലർന്ന ചിത്രമാണ്. യാഥാർഥ്യമാണോ എന്നൊക്കെ നിങ്ങൾ സംശയിച്ചേക്കാം. എന്നാൽ ഇതിലും യാഥാർഥ്യം ഉണ്ട്. നിർമിച്ച എല്ലാ സിനിമയിലും ഞാൻ അഭിനയിച്ചിട്ടില്ല. അഭിനയമല്ല, പ്രധാനം.
നായകനേയും നായികയേയും കുറിച്ച്?
സാന്ദ്രയുടെ ഫേസ്ബുക്ക് സുഹൃത്തായിരുന്നു ഗോകുൽ സുരേഷ്. 22 വയസുള്ള സിനിമയിൽ നിന്നുള്ള നായകനെയാണ് ഞങ്ങൾ തിരഞ്ഞത്. പിന്നീടാണ് ഗോകുലിലേക്ക് എത്തിച്ചേർന്നത്. ഗോകുലിന് സാന്ദ്ര ഫേസ്ബുക്കിൽ മെസേജ് അയക്കുകയായിരുന്നു. ഗോകുൽ ഉടനെ യേസ് പറഞ്ഞു. സുരേഷ് ചേട്ടൻ സിനിമയിൽ യാതൊരു ഇടപെടലും നടത്തിയില്ല. കഥ അദ്ദേഹത്തോടു പറഞ്ഞിരുന്നു. നായികയാകേണ്ടത് വേറൊരു പെൺകുട്ടിയായിരുന്നു. അവസാന നിമിഷം യാതൊരു കാരണവുമില്ലാതെ അവൾ ബൈ പറഞ്ഞു പോയി. പിന്നെ വിധി പോലെ അർഥനയിലേക്കെത്തുകയായിരുന്നു.
നായകനായിരുന്നയാൾ വില്ലൻ വേഷം ചെയ്യുന്നതിൽ ഭയമില്ലേ?
ഇല്ല,, ഞാൻ വലിയ നടനൊന്നുമല്ലല്ലോ? ,സൂപ്പർ സ്റ്റാറുമല്ല, ലഭിക്കുന്ന വ്യത്യസ്ത വേഷങ്ങൾ ചെയ്യുക എന്നത് മാത്രമാണ് ആഗ്രഹം.