മലയാളിയായ അനൂപ് കുര്യന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രമായ ബ്ലൂബെറി ഹണ്ട് റിലീസിനെത്തിയിരുന്നു. ഇന്ത്യയിലെ തന്നെ മികച്ച നടന്മാരിൽ ഒരാളായ നസറുദ്ദീൻ ഷായാണ് ചിത്രത്തിൽ നായകകഥാപാത്രം. നസറുദ്ദീൻ ഷായ്ക്കൊപ്പം ഒരു മലയാള നടൻ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മറ്റാരുമല്ല വിനയ് ഫോർട്ട്. സിനിമയുടെ വിശേങ്ങളുമായി വിനയ് മനോരമ ഓൺലൈനിൽ.....
ബോളിവുഡ് ചിത്രത്തിലേക്കുള്ള അരങ്ങേറ്റമാണോ ബ്ലൂബെറി ഹണ്ടിലൂടെ സാധ്യമായിരിക്കുന്നത്?
ബ്ലൂബെറി ഹണ്ടിനെ ബോളിവുഡ് ചിത്രം എന്ന് വിശേഷിപ്പിക്കാൻ സാധിക്കില്ല. കാരണം ഇതിൽ മലയാളം ഉൾപ്പടെ എല്ലാ ഭാഷകളും ഉപയോഗിച്ചിട്ടുണ്ട്. ഒരു മൾട്ടി ലിങ്ക്വൽ ചിത്രം. കഥാപാത്രങ്ങളെല്ലാം തന്നെ അവരുടെ മാതൃഭാഷയിൽ തന്നെയാണ് സംസാരിച്ചിട്ടുള്ളത്.
ബ്ലൂബെറി ഹണ്ടിലേക്ക് വിനയ്നെ ആകർഷിച്ച ഘടകം എന്തായിരുന്നു?
ഇപ്പോൾ എനിക്ക് ഒരു സീൻ മാത്രമായിരുന്നു ഈ ചിത്രത്തിലുണ്ടായിരുന്നതെങ്കിലും ഞാൻ ഇതിൽ അഭിനയിച്ചേനേ. അനൂപ് കുര്യൻ എന്ന സംവിധായകനിലുള്ള വിശ്വാസം, അദ്ദേഹത്തിന്റെ ഒരു ചിത്രം ചെയ്യാൻ സാധിക്കുന്നതു തന്നെ ഒരു ഭാഗ്യമാണ്. പിന്നെ നസറുദീൻ ഷായുടെ ചിത്രം. ഞാനൊക്കെ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചു കൊണ്ടിരിക്കുന്ന സമയത്തൊക്കെ വലിയ ആരാധനയോടെ കണ്ടിരുന്ന ഒരാളായിരുന്നു നസറുദീൻ ഷാ. അദ്ദേഹത്തിന്റെ കൂടെ ഒരു ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്നു പോലും അക്കാലത്തൊന്നും ചിന്തിച്ചിട്ടില്ല. കാരണം അത്രയും ആരാധനയായിരുന്നു അദ്ദേഹത്തോടൊക്കെ. വളരെ താഴ്ന്ന ബഡ്ജറ്റിൽ ചെയ്തിരിക്കുന്ന ഒരു ചിത്രം കൂടിയാണ് ഇത്.
ആരാധനാപുരുഷനോടൊപ്പമുള്ള അഭിനയം എങ്ങനെയുണ്ടായിരുന്നു?
വലിയൊരു എക്സ്പീരിയൻസ് ആയിരുന്നു അദ്ദേഹത്തോടൊപ്പമുള്ള അഭിനയം. പഠിച്ചിരുന്ന കാലത്തൊക്കെ അദ്ദേഹത്തിന്റെ പല ചിത്രങ്ങളും എത്ര വട്ടം കണ്ടിട്ടുണ്ടെന്നു പോലും അറിയില്ല. ബ്ലൂബെറി ഹണ്ടിലെ അഭിനയം കണ്ട് പലപ്പോഴും കണ്ണുമിഴിച്ച് നിന്നു പോയിട്ടുണ്ട്. ഡ്യൂപ്പിനെ ഉപയോഗിച്ച് ചെയ്യേണ്ട സീനുകൾ പോലും അതിനു സമ്മതിക്കാതെ അദ്ദേഹം തന്നെയാണ് ചെയ്തിരിക്കുന്നത്. ഇതെല്ലാം തന്നെ എന്നെപ്പോലുള്ള ആക്ടേഴ്സിന് പുതിയ ഒരു അനുഭവമായിരുന്നു. ഈ ചിത്രത്തിൽ എന്നെയും ഒരു ഭാഗമാക്കി.തിൽ സംവിധായകൻ അനൂപ് കുര്യനോട് നന്ദി പറയുന്നു.
എങ്ങനെയായിരുന്നു ബ്ലൂബെറി ഹണ്ടിന്റെ ഭാഗമായത്?
രാജീവ് രവിയാണ് അനൂപ് കുര്യന്റെ ബ്ലൂപെറി ഹണ്ട് എന്ന ചിത്രത്തെക്കുറിച്ച് എന്നോടു പറഞ്ഞത്. അനൂപിന്റെ നമ്പർ തന്നിട്ട് വിളിക്കാനും പറഞ്ഞു. ഇതനുസരിച്ച് ഞാൻ അനൂപിനെ വിളിച്ചപ്പോഴാണ് ഈ ചിത്രത്തിൽ എനിക്കും ഒരു വേഷമുണ്ടെന്ന് അറിഞ്ഞത്.
ഇതിനു മുന്നേ അനൂപ് ചെയ്ത മാനസസരോവർ ഞാൻ കണ്ടിട്ടുണ്ട്. ബെസ്റ്റ ്ഡിബറ്റ് ഡയറക്ടറിനുൾപ്പടെ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ ഒരു ചിത്രമായിരുന്നു അത്. അത് അനൂപിന്റെ ആദ്യ ചിത്രം കൂടിയാണ്. അങ്ങനെയുള്ള ഒരാളിന്രെ കൂടെ വർക് ചെയ്യാൻ ലഭിച്ച അവസരം ഒരിക്കലും നഷ്ടപ്പെടുത്തരുതെന്ന ആഗ്രഹമുണ്ടായിരുന്നു. ഇപ്പോൾ എല്ലായിടത്തു നിന്നും ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായങ്ങൾ കേൾക്കുമ്പോൾ ഞാനും സന്തോഷിക്കുന്നു. ഇതുവരെ എനിക്കു ലഭിച്ചതും നല്ല കമന്റുകൾ മാത്രമാണ്. സാധാരണ എന്തെങ്കിലുമൊക്കെ കുറ്റവും കുറവും ചൂണ്ടിക്കാട്ടാറുള്ള അടുത്ത സുഹൃത്തുക്കൾ പോലും ഇതുവരെ നെഗറ്റീവായി ഒന്നും പറഞ്ഞിട്ടില്ല. നാഷൻവൈഡ് റിലീസ് ആയിരുന്നല്ലോ, അതുകൊണ്ടുതന്നെ അഭിപ്രായങ്ങളൊക്കെ ആദ്യമേ തന്നെ ലഭിച്ചിട്ടുണ്ട്.
പുതിയ ചിത്രങ്ങൾ?
രാജീവ് രവിയുടെ ദുൽക്കർ ചിത്രം കമ്മട്ടിപ്പാടം. ചിത്രത്തിൽ ശ്രദ്ധിക്കപ്പെടുന്ന വേഷത്തിലാണ് ഞാൻ എത്തുന്നത്. തീര്‍ത്തും വ്യത്യസ്തമായ ഗെറ്റപ്പ്. ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന കിസ്മത്ത് ആണ് മറ്റൊരു ചിത്രം. ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ഞാൻ എത്തുന്നത്. വളരെ പ്രതീക്ഷയുള്ളൊരു ചിത്രം കൂടിയാണ്.