സോനം കപൂർ പ്രധാനവേഷത്തിലെത്തിയ ഹിന്ദി ചിത്രം നീർജ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. 1986 ല്‍ ഭീകരര്‍ റാഞ്ചിയ പാന്‍ ആം എന്ന വിമാനത്തിലെ എയര്‍ഹോസ്റ്റസായിരുന്ന നീര്‍ജ ഭനോട്ടിന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. ഭീകരർ റാഞ്ചിയ വിമാനത്തിൽ നിന്നും യാത്രക്കാരെ രക്ഷപ്പെടുത്തുന്നതിനിടെയാണ് നീർജ കൊല്ലപ്പെടുന്നതും
ഈ സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് തന്റെ ജീവിതത്തിൽ സംഭവിച്ച ഒരു അപകടത്തിന്റെ കഥയും സോനം പങ്കുവച്ചു. സോനത്തിന് പതിനഞ്ച് വയസ് ഉള്ളപ്പോഴാണ് അപകടം നടക്കുന്നത്. സോനവും സുഹൃത്തായ കുനാൽ രണ്‍വാലും കാറിൽ സഞ്ചരിക്കുകയായിരുന്നു. യാത്രക്കിടെ കാർ പെട്ടന്ന് നിന്നുപോയി. മാത്രമല്ല കാറിൽ നിന്ന് പുകയും വരുന്നുണ്ടായിരുന്നു.
ഒരപകടം സംഭവിക്കാൻ പോകുന്നതുപോലെ തോന്നൽ സോനത്തിനുണ്ടായി. കാറിൽ നിന്ന് ചാടി ഇറങ്ങാൻ സുഹൃത്തിനോടും ആവശ്യപ്പെട്ടു. എന്നാൽ കുനാൽ ഇറങ്ങുന്നതിന് മുൻപേ കാറിന് തീപിടിച്ചു. കുനാൽ ഇരുന്ന ഭാഗത്താണ് ആദ്യം തീ പടര്‍ന്നത്. കൂടാതെ ആ ഡോറും തുറക്കാനാകുന്നില്ലായിരുന്നു.
ഇതിനിടെ സ്വന്തം ജീവൻ നോക്കാതെ കുനാലിനെ രക്ഷിക്കാനാണ് സോനം ശ്രമിച്ചത്. ഡോറിന്റെ ചില്ലുകൾ തകർത്ത് കുനാലിനെ സോനം രക്ഷപ്പെടുത്തി. സംഭവത്തിൽ സോനത്തിന് പൊള്ളൽ ഏല്‍ക്കുകയും ചെയ്തു. എന്നാൽ നമ്മളൊക്കെ ചെയ്തതിലും എത്രയോമടങ്ങാണ് നീർജ തന്റെ ജീവിതത്തിൽ ചെയ്തതെന്നും അതൊരിക്കലും ആരും മറക്കരുതെന്നും സോനം പറയുന്നു.
മരിക്കുമ്പോള്‍ 22 വയസായിരുന്നു നീര്‍ജയുടെ പ്രായം. ഇന്ത്യയിലെ പരമോന്നത ബഹുമതിയായ അശോക ചക്ര ലഭിച്ച അശോക ചക്ര ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് നീര്‍ജ.