Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടിക്ക് അറിയാത്ത ആ രഹസ്യങ്ങൾ !

kunchan-mammootty

28 വർഷമായിട്ടും ഇതു വരെ പൊട്ടിക്കാത്ത ആ ‘റോയൽ സല്യൂട്ട്’ മദ്യത്തിന്റെ കഥ നടൻ കുഞ്ചൻ വെളിപ്പെടുത്തി.‘മമ്മൂട്ടി അറിയാത്ത കാര്യങ്ങളിലൂടെ.!. മമ്മൂട്ടി ആദ്യമായി സിങ്കപ്പൂരിൽ ചെന്നപ്പോൾ സമ്മാനമായി ലഭിച്ചതാണ് ഒരു റോയൽ സല്യൂട്ട് മദ്യം. മദ്യം ഉപയോഗിക്കാത്ത മമ്മൂട്ടി തിരികെയെത്തിയപ്പോൾ  മദ്യം സമർപ്പിച്ചത് അയൽവാസി കൂടിയായ കുഞ്ചന്. 

അപ്രതീക്ഷതിമായി കിട്ടിയ ആ സമ്മാനം പെട്ടെന്നു പൊട്ടിച്ചാൽ മമ്മൂട്ടിയോടുള്ള സ്നേഹവും ആദരവും കുറയുമെന്നതിനാൽ പൊട്ടിക്കാതെ സൂക്ഷിച്ചു.വീട്ടിൽ പല വിശേഷ അവസരങ്ങൾ വന്നപ്പോഴും ഈ മദ്യത്തിലേക്കു നോക്കിയെങ്കിലും പൊട്ടിക്കാൻ മനസു വന്നില്ല. 

ഒരു മദ്യം പോലും വീട്ടിലിരിക്കാത്ത കുഞ്ചന്റെ വീട്ടി‍ലെ ഷെൽഫിൽ അങ്ങനെ 28 വർഷങ്ങളായി ആ മദ്യം വെൽവെറ്റിൽ പൊതിഞ്ഞു ഇപ്പോഴുമിരിക്കുന്നു. മമ്മൂട്ടിക്കു അറിയാത്ത ഈ രഹസ്യം കുഞ്ചൻ വെളുപ്പെടുത്തിയത് ചലച്ചിത്ര പ്രവർത്തകനായ ജി.കൃഷ്ണൻ മാലം രചിച്ചു ഡോൺ ബുക്സ് പുറത്തിറക്കിയ മമ്മൂട്ടി അറിയാത്ത കാര്യങ്ങളിലൂടെ എന്ന പുസ്തകത്തിലൂടെ. 

കഴിഞ്ഞ ആഴ്ച സംവിധായൻ ലാൽ ജോസ് മോഹൻലാലിനു നൽകി പ്രകാശനം ചെയ്ത ഈ പുസ്തകത്തിൽ മമ്മൂട്ടിയെക്കുറിച്ചു മമ്മൂട്ടിക്കറിയാത്ത ഇത്തരത്തിലുള്ള രസകരമായ കാര്യങ്ങൾ പങ്കുവെക്കുന്നത് ശ്രീകുമാരൻതമ്പി,ഹരിഹരൻ, ഐ.വി.ശശി, ഷീല, ഇന്നസെന്റ്, സത്യൻ അന്തിക്കാട്, പ്രിയദർശൻ, കമൽ, എസ്എൻ സ്വാമി, സിദ്ധിഖ് തുടങ്ങിയ ഒട്ടേറെ പ്രമുഖ സിനിമ പ്രവർത്തകരാണ്.

ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത മുന്നേറ്റം എന്ന സിനിമ തമിഴ് സിനിമയുടെ റീമേക്കായിരുന്നു. സുകുമാരനെ ആണ് സിനിമയി‍ൽ നായകനാക്കാൻ തീരുമാനിച്ചത്. പിന്നീട് മമ്മൂട്ടി ഈ സിനിമയിൽ നായകനായി വന്നതിനു പിന്നിൽ സുകുമാരനായിരുന്നുവെന്ന സത്യം ശ്രീകുമാരൻ തമ്പി പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നു. 

മുന്നേറ്റം മമ്മൂട്ടിയുടെ സിനിമലോകത്തേക്കുള്ള മുന്നേറ്റവുമായെന്നു പറയുന്നു.വടക്കൻ വീരഗാഥയുടെ സെറ്റിൽ വെച്ചു മമ്മൂട്ടിയുമായി നടത്തിയ പന്തയത്തിൽ വിജയിച്ചത് കളവു പറഞ്ഞാണെന്നുള്ള സത്യം സംവിധായകൻ ഹരിഹരനും തുറന്നു പറയുന്നത് ഈ പുസ്തകത്തിലൂടെയാണ്.മമ്മൂട്ടി ആദ്യമായി തലമൊട്ടയടിച്ചു അഭിനയിച്ച സിനിമകളാണ് നിറക്കൂട്ടും, യാത്രയും. 

നിറക്കൂട്ടിനു വേണ്ടിയാണ് ആദ്യം തലമൊട്ടയടിച്ചതെങ്കിലും അവരറിയാതെ യാത്രയിലും മമ്മൂട്ടി അതേ ഗെറ്റപ്പിൽ അഭിനയിച്ചു. ആ പുതിയ അപ്പിയറൻസിൽ വരുന്ന സിനിമ ഞങ്ങളുടേതായിരിക്കണമെന്നു സംവിധായകൻ ജോഷിയും നിർമ്മാതാവ് ജോയി തോമസും തീരുമാനിക്കുകയും മമ്മൂട്ടി അറിയാതെ യാത്ര റിലീസ് ചെയ്യുന്നതിനു മുമ്പേ നിറക്കൂട്ട് റിലീസ് ചെയ്യാൻ എടുത്ത മൽസരത്തിന്റെ കഥ ജൂബിലി ജോയ് തോമസും വെളിപ്പെടുത്തുന്നു.

ഇങ്ങനെ പല സിനിമ പ്രവർത്തകരും ഇതുവരെ മമ്മൂട്ടി അറിയാത്ത രഹസ്യങ്ങൾ പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നു.എൻബിഎസ് വഴിയാണ് പുസ്തകത്തിന്റെ വിതരണം.ചലച്ചിത്ര പ്രവർത്തകരുടെ സഹൃദങ്ങൾക്കിടയിൽ മമ്മൂട്ടി അറിയാതെ പോയ ഒട്ടനവധി കാര്യങ്ങൾ പുസ്തകത്തിലൂടെ പുറത്തു വരുന്നുണ്ടെന്നും രചന നിർവഹിച്ച ജി.കൃഷ്ണൻ മാലം പറഞ്ഞു.