Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ജുവിന്റെ സ്ഥാനത്ത് ഞാനാണെങ്കിൽ ദിലീപിനായി നെഞ്ചുരുകി പ്രാർഥിക്കും; സംഗീത ലക്ഷ്മണ

sangeetha-manju

ദിലീപിന്റെ അറസ്റ്റ് ഒരു നാടകമാണെന്നും സർക്കാരിന്റെ മുഖം രക്ഷിക്കാൻ പൊലീസ് കൂട്ടുനിൽക്കുകയാണെന്നും ആരോപിച്ച് ഹൈക്കോടതി അഭിഭാഷകയായ സംഗീത ലക്ഷ്മണ. കാവ്യ മാധവന്റെ മനസ്സ് ഇപ്പോള്‍ എങ്ങനെയായിരിക്കും എന്ന് തനിക്ക് ഊഹിക്കാന്‍ പോലും അറിയില്ലെന്നും  മഞ്ജു വാര്യരുടെ സ്ഥാനത്ത് താനാണ് എങ്കിൽ വിഷമമുണ്ടായേനെയെന്നും സംഗീത പറയുന്നു.

സംഗീതയുടെ കുറിപ്പ് വായിക്കാം–

പാവം ദിലീപ്,

ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ട ദിവസമുള്ള മീഡിയ വിഷ്വൽസ് കണ്ടപ്പോൾ തന്നെ സീനുകൾക്ക് ആകെ മൊത്തം ഒരു നാടകത്തിന്റെ മണം എനിക്ക് കിട്ടിയതാണ്. എന്നാൽ അന്നു ഞാൻ കരുതിയത് ദിലീപ് എന്ന ‘അതികായകന്റെ’ സ്വാധീനമാണ് ആ കാണുന്നത് എന്നാണ്. എന്നാൽ ഇപ്പോൾ ഉറപ്പിക്കാവുന്നത് നമ്മുടെ സർക്കാറിന്റെ മുഖം രക്ഷിക്കാനാണ് കേരളാ പൊലീസ് ഈ കോപ്രാട്ടിക്സ് കാട്ടിക്കൂട്ടുന്നത് എന്നാണ്. 

നമ്മുടെ പൊലീസ് വകുപ്പിന്റെ ഇമേജ് എന്നാൽ ദിലീപിനെ ഇങ്ങനെ കൊണ്ടുനടക്കുന്നതിൽ തൂങ്ങി കിടക്കുന്ന പോലെയാണ് നമ്മുടെ ദൃശ്യമാധ്യമങ്ങൾ ഇത് ആഘോഷമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവവികാസങ്ങൾ ദിലീപിന്റേത് മാത്രമല്ല കുടുബത്തിലുള്ളവരുടെയും ജീവിതങ്ങൾ കൂടിയാണ് ഇരുട്ടി വെളുക്കും പോലെ മാറ്റി മറിച്ചത്. 

കാവ്യാ മാധവന്റെ മനസ്സ് ഇപ്പോൾ എങ്ങനെയാവും എന്ന് ഊഹിച്ചു നോക്കാൻ എനിക്കറിയില്ല. മഞ്ജു വാര്യർ ഇതൊക്കെ എങ്ങനെയാവും നോക്കി കാണുന്നത് എന്നും എനിക്ക് അറിയാൻ കഴിയുന്നില്ല. എന്നാൽ ഇതെനിക്ക് ഉറപ്പാണ്- മഞ്ജു വാര്യരുടെ സ്ഥാനത്ത് ഞാനാണ് എങ്കിൽ കഴിഞ്ഞ ഏതാനും ദിവസങ്ങൾ എനിക്ക് ഒട്ടും തന്നെ സന്തോഷമുണ്ടാക്കുന്നതാവില്ല. 

മഞ്ജുവായിരുന്നു ഞാൻ എങ്കിൽ, ആരുടെ കൂടെ ജീവിച്ചാലും ദിലീപ് സന്തോഷമായിരിക്കണം സമാധാനമായിരിക്കണം,ആരോഗ്യത്തോടെയിരിക്കണം എന്നതാവും ഞാൻ ആഗ്രഹിക്കുക. അതുകൊണ്ട് തന്നെ നെഞ്ചുരുകി ഞാൻ പ്രാർത്ഥിക്കുന്നുണ്ടാവും ദിലീപ് ഇപ്പോൾ കടന്നുപോകുന്ന ഘട്ടം തരണം ചെയ്യാനുള്ള എല്ലാ കരുത്തും ഈശ്വരൻ അദ്ദേഹത്തിന് കൊടുക്കണമേ എന്ന്, ഏറ്റവും അടുത്ത ദിവസം ജയിൽ മോചിതനാവാൻ അദ്ദേഹത്തിന് സാധിക്കണമേ എന്ന്. 

ക്രിമിനൽ അഭിഭാഷക എന്ന് അവകാശപ്പെടുകയും അങ്ങനെ അറിയപ്പെടാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഞാൻ, ദിലീപിനെതിരെ ഈ നടക്കുന്ന മാധ്യമ /ജനകീയ വിചാരണയെ വളരെയധികം വേദനയോടെയാണ് നോക്കി കാണുന്നത്. അദ്ദേഹം നേരിടുന്ന ആരോപണങ്ങൾ, ആരോപിക്കപ്പെട്ട കുറ്റങ്ങൾ ശരിയാണ് എങ്കിൽ അങ്ങനെ ഒരു കണ്ടെത്തൽ വിചാരണ കോടതിയുടെ ഭാഗത്ത് നിന്നുണ്ടായാൽ അതിനുള്ള ശിക്ഷ ഈ നാട്ടിലെ നിയമം അനുശാസിക്കുന്നുണ്ട്. പോലീസിന്റെ അന്വേഷണവുമായി പൂർണ്ണമായ അച്ചടക്കത്തോടെ സഹകരിക്കുന്ന ഒരു പ്രതിയെ എന്തിനാണ് മാധ്യമങ്ങളും ഒരുകൂട്ടം ജനവും ഇത്രമേൽ പരിഹസിക്കുകയും, പുച്ഛിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത്? 

ചില മാധ്യമസുഹൃത്തുക്കളുടെ ഭാവം കണ്ടാൽ ഇവരാണ് ഈ നാട്ടിലെ ജുഡീഷ്യറി എന്ന് തോന്നിപോവുന്നു. പോലീസിന്റെ അന്വേഷണവും അതിലെ കണ്ടെത്തലുകളുമാണ് ഒരു കേസിന്റെ അവസാനവാക്ക് എങ്കിൽ നാട്ടിലെ കോടതികളൊക്കെ അടച്ചുപൂട്ടാവുന്നതാണല്ലോ, അല്ലേ? പോലീസ് സ്റ്റേഷനുകളും മാധ്യമ സ്റ്റുഡിയോ/ഓഫീസുകളും മാത്രം മതിയാവുമല്ലോ, അല്ലേ? പൊതുഖജനാവിൽ നിന്ന് കോടികൾ ചിലവാക്കി ഇവിടെ എന്തിനാണ് ഒരു നിയമസംവിധാനവും, നീതി ന്യായവ്യവസ്ഥിതിയും? 

തമ്മിൽ അടുപ്പമുണ്ടായിരുന്ന ഒരു നടനും നടിയും തമ്മിലുണ്ടായ പ്രശ്നങ്ങളാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിൽ എങ്കിൽ നടനെ ഇതുപോലെ കൊല്ലാതെ കൊല്ലുന്ന പോലെ നിർത്തികൊണ്ട് പച്ചയ്ക്ക് തിന്നുകയും ചെയ്തിട്ട് നടി പറയുന്നത് മുഴുവനോടെ വെള്ളം തൊടാതെ വിശ്വസിക്കാനാവുന്നത്, അതും കേസിന്റെ ഈ ഘട്ടത്തിൽ എങ്ങനെയാണ്? എനിക്കതിനു കഴിയുന്നില്ല. 

നടി പറഞ്ഞത് എന്താണ്, നടി ആ പറഞ്ഞത് മുഴുവൻ സത്യമാണോ, സത്യങ്ങൾ മുഴുവൻ നടി പറഞ്ഞിട്ടുണ്ടോ എന്നൊക്കെയുള്ളത് വിചാരണ കോടതിയുടെ മുന്നിൽ നടി തെളിയിക്കട്ടെ. അതും അതിനോട് ചേർത്തുവെക്കാനുള്ളതും പോലീസ് കണ്ടത്തിയതും ഇനി കണ്ടെത്താനുള്ളതുമായ മറ്റു തെളിവുകളും കൂടി ഒരു തട്ടിലും വെച്ച്, താങ്കളുടെ മറുവാദങ്ങളും എതിർവാദങ്ങളും പ്രതിരോധവാദങ്ങളും ത്രാസിന്റെ മറ്റേ തട്ടിലുമായി വെച്ച് വിലയിരുത്തി നടി പറയുന്നതാണ് ശരി, പോലീസിന്റെ- പ്രോസിക്യൂഷൻ മുന്നോട്ട് വെക്കുന്ന വേർഷൻ ആണ് ശരി എന്ന് ഈ കേസ് വിചാരണയ്ക്ക് എടുക്കുന്ന കോടതി വിലയിരുത്തി തീർപ്പുകൽപ്പിക്കട്ടെ. 

ആ കണ്ടെത്തലിന്റെ പിൻബലത്തിൽ കോടതി താങ്കളെ ശിക്ഷിക്കട്ടെ, അതുവരെ ശ്രീ. ദിലീപ്, ഞാനും എന്റെ പ്രാർത്ഥനകളും താങ്കളോടൊപ്പമുണ്ടാവും. എൻ്റെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ ഞാൻ ആഗ്രഹിക്കുന്നത്, അതിനുശേഷവും എൻ്റെ മനസ്സ് താങ്കളോടൊപ്പമാണ് എന്നാണ്.

മഞ്ചു വാര്യരുടെ സ്ഥാനത്ത് നിൽക്കാൻ കഴിയുമെങ്കിൽ ഞാൻ പ്രാർത്ഥിക്കുന്നു; ഏറ്റവും അടുത്ത ദിവസം തന്നെ ജയിൽ മോചിതനാവാൻ താങ്കൾക്ക് കഴിയട്ടെ എന്ന്, എത്രയും പെട്ടെന്ന് താങ്കളുടെ അമ്മയും, കാവ്യയും, മീനാക്ഷിയുമുള്ള വീട്ടിൽ മടങ്ങി എത്താൻ താങ്കൾക്ക് കഴിയട്ടെ എന്ന്. 

എന്നിലെ ക്രിമിനൽ അഭിഭാഷകയുടെ ആഗ്രഹം ഇതാണ്; താങ്കളുടെ ജയിൽ മോചനത്തിനാവശ്യമായ വാദങ്ങൾ ഉന്നയിക്കാനും കോടതിയുടെ മുന്നിൽ അത് പറഞ്ഞു ഫലിപ്പിക്കാനുമൊക്കെ വേണ്ടുന്ന ബുദ്ധിയും വിവേകവും സാമര്ത്ഥ്യവും ഉപയോഗപ്പെടുത്താൻ താങ്കളുടെ അഭിഭാഷകർക്ക് കഴിയട്ടെ എന്ന്. ഏറ്റവും പ്രധാനമായി; താങ്കൾ ഉൾപ്പെട്ട കേസിൽ ഇപ്പോൾ കാണുന്ന പോലീസ് അതിക്രമങ്ങളും മാധ്യമപേക്കൂത്തുകളും ഇതിൻ്റെയൊക്കെ മാത്രം പ്രതിഫലനമായ ജനകീയ വിചാരണയും- ഇവയൊന്നും കൂസാത്ത, നാട്ടിലെ നീതിന്യായവ്യവസ്ഥിതിയും നടപടിക്രമങ്ങളും അനുശാസിക്കുന്ന നിയമവരികൾക്ക് അപ്പുറം യാതൊന്നും പരിഗണിക്കേണ്ട വിഷയങ്ങൾ അല്ല, അതൊന്നും തന്നെ കേസിനെ ബാധിക്കുന്ന ഘടകങ്ങളല്ല എന്ന വീക്ഷണമുള്ള, ചങ്കിനുറപ്പുള്ള, നട്ടെല്ലിന് ബലമുള്ള ഒരു ന്യായാധിപന്റെ മുന്നിൽ താങ്കളുടെ ജാമ്യാപേക്ഷ പരിഗണനയ്ക്കായി എത്തട്ടെ, മനുഷ്യമനസ്സുള്ള കോടതിമുഖത്തെ കണ്ണുകൾ കൊണ്ട് നോക്കി കണ്ട് താങ്കളുടെ ജാമ്യാപേക്ഷയിൽ താങ്കൾക്ക് അനുകൂലമായ തീരുമാനമെടുക്കാനുള്ള ബുദ്ധിയും കരുത്തും ഈശ്വരൻ ആ ന്യായാധിപന് നൽകണമേ എന്നുകൂടി പ്രാർത്ഥിക്കുന്നുണ്ട് ഞാൻ. 

ഞാൻ ആഗ്രഹിക്കുന്ന പോലെ, പ്രാർത്ഥിക്കുന്നത് പോലെ; താങ്കൾ എത്രയും വേഗത്തിൽ, ഉടനെ തന്നെ ജയിൽ മോചിതനായി കഴിയുമ്പോൾ…. അനുവാദം തന്നാൽ ഞാൻ താങ്കളെ വന്നു കാണുന്നതാണ്. രണ്ടു വട്ടം പൊതുയിടങ്ങളിൽ വച്ച് നമ്മൾ പരസ്പരം കണ്ടിട്ടുള്ളതാണ്, തമ്മിൽ പരിചയമില്ലാതിരുന്നിട്ട് കൂടി ഹൃദ്യമായ പുഞ്ചിരി എനിക്ക് സമ്മാനിച്ചുകൊണ്ടാണ് എന്റെ മുന്നിൽ താങ്കൾ നിന്നത്. ആ പുഞ്ചിരി ഇനി മൂന്നാംവട്ടം എനിക്ക് താങ്കൾ വെച്ചുനീട്ടുന്നത് പരിചയത്തിന്റേത് കൂടിയാവണം എന്ന ആഗ്രഹവുമായി ഞാൻ വന്നു കാണുന്നതാണ്. And, If I am not asking for too much from you, Shri.Dileep; 'ഉപ്പുമാവും പഴം പുഴുങ്ങിയതും' എന്നത് എനിക്ക് ഏറെ പ്രിയപ്പെട്ട breakfast വിഭവങ്ങളാണ്. ഒരുമിച്ചിരുന്ന് അങ്ങനൊരു breakfast കഴിക്കാനായി താങ്കളെ ഞാൻ എൻ്റെ വീട്ടിലേക്ക് ക്ഷണിക്കും. ഒപ്പം കടലകറിയും ഓരോ ഡബിൾ bulls-eye കൂടിയും ഞാൻ ഒരുക്കി വെക്കാം. സമയമുണ്ടാക്കി വരണം. നമുക്ക് അടിച്ചുപൊളിക്കാം ബ്രോ!! 

In short, it’s so very easy to hypnotise people from this part of the world. And now, but now; I desperately do not wish to belong here. 

Shri.Dileep, I love you. And so, I am waiting for you with my open arms, to welcome you back. For the actor in you, for the star in you and for the human being in you.

PS: രണ്ടു കൊലകേസുകളിലെ പ്രതിയായ ഒരു മുൻപൊലീസ് ഉദ്യോഗസ്ഥന്റെ മകൾ കൂടിയാണ്. ഞാൻ. ഇപ്പോൾ ശ്രീ.ദിലീപ് ഉൾപ്പെട്ടിരിക്കുന്നതിനേക്കാൾ പൈശാചീകം എന്നും മൃഗീയം എന്നുമൊക്കെ നമ്മുടെ മാധ്യമങ്ങൾ കൊട്ടിഘോഷിച്ച രണ്ട് യമണ്ടൻ കൊലകേസുകൾ!! അവയിൽ ഒന്നിൽ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും വെറുതെ വിടുകയും; രണ്ടാമത്തേതിൽ കുറ്റകാരൻ എന്നു കണ്ടെത്തി ശിക്ഷിക്കുകയും ചെയ്തതാണ്. അച്ഛന്റെ സ്വർണ്ണം കെട്ടിച്ച രുദ്രാക്ഷമാലയും വിലപിടിപ്പുള്ള വാച്ചും ജയിൽ ഉദ്യോഗസ്ഥർ ഊരിവാങ്ങിയത് ഒപ്പിട്ടു കൊടുത്ത് കൈനീട്ടി വാങ്ങേണ്ടിവന്നിട്ടുണ്ട് എനിക്ക്. അച്ഛന്റെ ജയിലിലെ ദൈനംദിനചിലവുകൾക്കായി പ്രതിമാസം അടക്കേണ്ടുന്ന 300/- രൂപ മണിയോഡർ പോസ്റ്റ് ഓഫീസിൽ കൊണ്ടുപോയി അടച്ച റെസീറ്റ് കൈനീട്ടി വാങ്ങിയത് ഞാനാണ്. ഇതുപോലുള്ളത് മുതൽ അവിടെന്ന് ഇടത്തോട്ടും വലത്തോട്ടും മുകളിലോട്ടും താഴോട്ടുമുള്ള ഒരുപാട് ഒരുപാട് യാഥാർഥ്യങ്ങൾ അടങ്ങുന്നതാണ് എന്റെ ജീവിതാനുഭവസമ്പത്ത്!!

ഇന്നിപ്പോൾ, പൊലീസ് വകുപ്പിലെ ദീർഘകാലത്തെ സേവനത്തിന് സർക്കാർ നൽകുന്ന പെൻഷൻ റിട്ടയർ ചെയ്ത മറ്റേത് പോലീസ് ഉദ്യോഗസ്ഥരെയും പോലെ ലക്ഷ്മണയ്ക്കും ലഭിക്കുന്നുണ്ട്. മാത്രമോ പൊതുഖജനാവിൽ നിന്ന് ചിലവഴിക്കുന്ന പണം ഉപയോഗിച്ച് ലക്ഷ്മണയ്ക്കും അദ്ദേഹത്തിന്റെ വീടിനും പോലിസ് കാവൽ ഇപ്പോഴുമുണ്ട്. അങ്ങനെയുള്ള വീട്ടിനകത്ത് സ്വർണ്ണം കെട്ടിച്ച രുദ്രാക്ഷമാലയും വിലപിടിപ്പുള്ള വാച്ചും അണിഞ്ഞു കൊണ്ട് അച്ഛൻ സ്വസ്ഥമായ വിശ്രമജീവിതം നയിക്കുകയാണ്. 

ഈ കുറിപ്പ് ഞാൻ എഴുതുമ്പോൾ, അച്ഛൻ ഒരു ബന്ധുവിന്റെ മരണാനന്തരചടങ്ങുകളിൽ പങ്കെടുക്കാനായി പോയി ബാംഗ്ലൂരിൽ നിന്ന് അച്ഛന്റെ ഇപ്പോൾ തൃശൂരിൽ ഉള്ള ഇളയമകളെ കാണാനായി നെടുമ്പാശേരിയിലേക്കുള്ള യാത്രയിലാണ്. മാധ്യമവിചാരണയ്ക്ക് ഒടുവിൽ ഒരാകാശവും ഇടിഞ്ഞു താഴെ വീണില്ല, വീണുപോയ ഭാഗം ഞങ്ങൾ താങ്ങി പിടിച്ച് പൊക്കി എടുത്ത് തിരിച്ചു വെച്ചു എന്നർത്ഥം!