Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപ് കേസ്; ആരോപണം നിഷേധിച്ച് നടൻ അബി

abi-dileep

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ തന്നെ പൊലീസ് ചോദ്യം ചെയ്തെന്ന വാർത്തകൾ കളവാണെന്ന് നടനും മിമിക്രിതാരവുമായ അബി. ദിലീപിന്റെ വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന കൂടതല്‍ വിവരങ്ങൾ അറിയാൻ അബിയെ പൊലീസ് വിളിച്ചിരുന്നുവെന്നാണ് വാർത്തകൾ വന്നത്. ഇത് തീർത്തും വാസ്തവ വിരുദ്ധമാണെന്ന് അബി മനോരമ ഓൺലൈനോടു പറഞ്ഞു.

ദിലീപ് മഞ്ജുവാര്യരെ വിവാഹം കഴിക്കുന്നതിന് മുൻപ് മറ്റൊരു യുവതിയെ വിവാഹം കഴിച്ചിരുന്നുവെന്ന കാര്യം മനസിലാക്കിയ പൊലീസ് അബിയെ വിളിച്ച് മൊഴിയെടുത്തിരുന്നുവെന്നാണ് വാർത്ത വന്നത്. എന്നാൽ ഇക്കാര്യത്തിൽ ഒരു വാസ്തവവുമില്ലെന്നും ഈ വിഷയത്തിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ കണ്ടുള്ള അറിവു മാത്രമാണുള്ളത് തനിക്കുമുള്ളതെന്നും അബി പറഞ്ഞു.

'ഞാൻ ആയിരുന്നു ദിലീപിന്റെ വിവാഹത്തിന് സാക്ഷിയായത് എന്നൊക്കെ വാർത്ത കണ്ടു. അങ്ങനെയൊരു കാര്യം ഉണ്ടായിട്ടേയില്ല. ഞാൻ ഇതുവരെയും ആരുടെയും വിവാഹത്തിനും സാക്ഷിയായി പോയിട്ടില്ല.' -  അബി കൂട്ടിച്ചേർത്തു.

'ദിലീപിനെ വർഷങ്ങളായിട്ട് അറിയാം. ഞാൻ നടത്തിയിരുന്ന മിമിക്രി ട്രൂപ്പിൽ ദിലീപ് ഉൾപ്പെടെ ഒരുപാട് പേരുണ്ടായിരുന്നു. പരിപാടി ഉള്ളപ്പോൾ വിളിക്കും അവരെല്ലാം വരും. അവതരിപ്പിച്ചു മടങ്ങും. റെക്കോർഡിങിന്റെ കാര്യമായാലും അങ്ങനെ തന്നെ. അതിനപ്പുറം തീർത്തും വ്യക്തിപരമായ ഒരു ബന്ധം എനിക്ക് ദിലീപുമായിട്ട് ഇല്ല. പ്രൊഫഷണൽ ബന്ധം വളരെ നന്നായി ഉണ്ടായിരുന്നു. അല്ലാതെ ഒരു വിവാഹത്തിനൊക്കെ സാക്ഷിയാകുന്ന തരത്തിലുള്ളൊരു അടുപ്പം അന്നും ഇല്ല, ഇന്നും ഇല്ല.' അബി പറഞ്ഞു.

സിനിമ മേഖലയിലുള്ളവർ ഇത്തരം കാര്യങ്ങളിൽ ഉൾപ്പെടുന്നത് നാണക്കേട് തന്നെയാണ്. അത് സിനിമയേയും ബാധിക്കും. ഇതൊക്കെ കേട്ട് ആളുകൾക്കിടയിൽ ഒരു മോശം അഭിപ്രായം ഉണ്ടാകുന്നതിൽ തെറ്റ് പറയാൻ കഴിയില്ല. ഇക്കാര്യത്തിൽ ദിലീപിന്റെ ഭാഗത്തു നിന്ന് എന്താണ് സംഭവിച്ചതെന്ന് അറിയില്ല. വാർത്തകൾ കേൾക്കുമ്പോൾ എന്താണ് വാസ്തവം എന്ന് അറിയാൻ കഴിയുന്നില്ല. ദിലീപിന്റെ അവസ്ഥയിൽ സങ്കടമുണ്ട്. നമുക്ക് അറിയാവുന്നൊരാൾക്ക് ഇത്തരമൊരു കാര്യം സംഭവിക്കുമ്പോൾ വിഷമം തോന്നില്ലേ. ആ ഒരു തോന്നൽ തനിക്ക് ദിലീപിന്റെ കാര്യത്തിലുണ്ടെന്ന് അബി വ്യക്തമാക്കി.