Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘എല്ലാവരെയും ക്ഷണിക്കും’; ലക്ഷ്മിപ്രിയയ്ക്ക് മറുപടിയുമായി സജിത മഠത്തിൽ

sajitha-lakshmi

ചലച്ചിത്രമേഖലയിലെ സത്രീകളുടെ കൂട്ടായ്മയാണ് വിമൻ കളകടീവ് ഇൻ സിനിമ (ഡബ്ല്യുസിസി). എന്നാൽ, സംഘടന തുടങ്ങിയപ്പോൾ മുതൽ ഇതിനെതിരെ ചില വിമർശനങ്ങളും ഉയർന്നിരുന്നു. ഇത് അമ്മ എന്ന താരസംഘടനയ്ക്കെതിരാണെന്നും സിനിമയിലെ എല്ലാ സ്ത്രീകളെയും ഡബ്ല്യുസിസിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും സംഘടന രൂപീകരിച്ച കാര്യം എല്ലാവരെയും അറിയിച്ചില്ലെന്നുമായിരുന്നു പരാതികൾ. ലക്ഷ്മി പ്രിയ എന്ന നടി ഡബ്യുസിസി പറയുന്ന കാര്യങ്ങളെക്കുറിച്ച് അറിയില്ലെന്ന് വാർത്താ സമ്മേളനത്തിൽ തുറന്നു പറഞ്ഞു. എന്നാൽ ഇത്തരം വിവാദങ്ങളോട് പ്രതികരിക്കുകയാണ് വനിതാ സംഘടനയിലെ സജീവ സാന്നിധ്യമായ സജിത മഠത്തിൽ.

ഏത് സംഘടനയും രൂപീകരിക്കുന്നത് എല്ലാവരെയും അറിയിച്ചുകൊണ്ടായിരിക്കില്ല. ആദ്യം കുറച്ചു പേരുടെ മനസിലായിരിക്കും ഇത് രൂപം കൊള്ളൂക. പിന്നീട് ചർച്ച ചെയ്താണ് സംഘടന വലുതാകുന്നത്. എങ്ങനെയായിരിക്കും സംഘടനയുടെ പ്രവർത്തനം, കാഴ്ച്ചപാട് തുടങ്ങിയവ ചർച്ച ചെയ്യുന്ന ആദ്യഘട്ടത്തിലാണ് ഡബ്ല്യുസിസി.

ലക്ഷ്മി പ്രിയ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്. ഇൗ സംഘടന തുടങ്ങുന്ന കാര്യം അധികമാരോടും പറഞ്ഞിട്ടില്ല. ഒരു വാട്സാപ്പ് ഗ്രപ്പിലാണ് ആദ്യം ചർച്ച തുടങ്ങിയത്. 20 പേർ ചേർന്നുള്ള വർക്കിങ്ങ് ഗ്രൂപ്പാണ് ഡബ്ല്യുസിസി സംഘടനാ രൂപീകരണത്തിനുള്ള കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. സംഘടന തുടങ്ങിയാൽ ആദ്യം ചെയ്യേണ്ടത് അത് രജിസ്റ്റർ ചെയ്യുക എന്നുള്ളതാണ് അതിനായുള്ള നടപടിക്രമങ്ങൾ സെപ്തംബർ അവസാനത്തോടെ മാത്രമേ പൂർത്തിയാകുകയുള്ളൂ. അതിനുശേഷം മാത്രമേ മെംമ്പർഷിപ്പ് കാംപെയിൻ തുടങ്ങുകയുള്ളൂ.

അപ്പോൾ സിനിമയിലെ എല്ലാ വനിതാ അംഗങ്ങളേയും ഇതിലേക്ക് ക്ഷണിക്കും. ഇത് അവർക്കുവേണ്ടിയുള്ള സംഘടനയാണ്. സംഘടന മുന്നോട്ടുവെക്കുന്ന ആശയങ്ങൾ അംഗീകരിക്കുന്നവർക്ക് ഭാഗമാകാം. സിനിമയിലെ വനിതാ സഹപ്രവർത്തകരിൽ നിന്ന് ഒരുപാട് പേർ ഇതിൽ അംഗമാകാൻ താൽപര്യമുണ്ട്, എന്താണ് ചെയ്യേണ്ടതെന്ന് അന്വേഷിക്കുന്നുണ്ട്. അവരോടൊക്കെ സെപ്തംബർ കഴിയുന്നതുവരെ കാത്തിരിക്കണമെന്നാണ് അഭ്യർഥന.

ഡബ്ല്യുസിസിയിൽ നിന്ന് മനപൂർവം ആരെയും ഒഴിവാക്കിയിട്ടില്ല. ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർ മെംമ്പർഷിപ്പ് കാംപെയിൻ തുടങ്ങുന്നതോടെസംഘടനയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ചർച്ചയിൽ ആദ്യം മുതൽ പങ്കെടുത്തവരിൽ പത്മപ്രിയ, രേവതി തുടങ്ങിയവർക്ക് അന്ന് മുഖ്യമന്ത്രിയെ കാണാൻ വരാൻ സാധിച്ചില്ല. ഇത്തരമൊരു വനിതാ കൂട്ടായ്മയെക്കുറിച്ച് ചർച്ചകൾ ഉണ്ടായിരുന്നുവെങ്കിലും ഇത്ര പെട്ടെന്ന് തുടങ്ങാൻ പദ്ധതിയുണ്ടായിരുന്നില്ല. നടിയെ ആക്രമിച്ച സംഭവമുണ്ടായപ്പോഴാണ് പെട്ടെന്ന് ഡബ്ല്യുസിസി രൂപീകരിക്കേണ്ടി വന്നത്.

അങ്ങനെയാണ് പെട്ടെന്ന് മുഖ്യമന്ത്രിയെ കാണാൻ പോകുന്നതും നമ്മുടെ പ്രശ്നങ്ങൾ ഇന്നതൊക്കെയാണ് എന്ന് മുഖ്യമന്ത്രിയോട് പറയുന്നത് ഇതിനെക്കുറിച്ചൊരു പഠനം വേണമെന്നുമൊക്കെ ആവശ്യപ്പെടുന്നത്. ഡബ്ല്യുസിസി ഫേസ്ബുക്ക് കുറിപ്പിലൂടെ മാത്രം പ്രതികരിക്കുന്ന ഒരു സംഘടന അല്ല. വേണ്ട കാര്യങ്ങൾ നിയമപരമായി ചെയ്ത ശേഷമാണ് ജനങ്ങളെ അറിയിക്കാനായി അതിന്റെ ഒരു പകർപ്പിടുന്നത്. എപ്പോഴും വാർത്താ സമ്മേളനം നടത്തേണ്ട ആവശ്യമില്ലല്ലോ. നടിക്കെതിരായ പരാമർശത്തിൽ പിസി ജോർജിനെതിരെ സ്പീക്കർക്ക് പരാതി നൽകിയ ശേഷമാണ് ഫേസ്ബുക്കിൽ അതിന്റെ പകർ‌പ്പ് പോസ്റ്റ് ചെയ്തത്. , സജിത മഠത്തിൽ മനോരമ ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.