Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടിയൻ തുടങ്ങി, നായിക മഞ്ജു തന്നെയോ; ശ്രീകുമാർ പറയുന്നു

odiyan-stils

മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന വിശേഷണവുമായി എത്തുന്ന മോഹൻലാലിന്റെ ‘ഒടിയൻ’ തുടങ്ങി. വാരണാസിയിലും ബനാറസിലുമായാണ് ആദ്യഘട്ട ചിത്രീകരണം. ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ സംവിധായകൻ ശ്രീകുമാര്‍ മേനോൻ ട്വിറ്ററിലൂടെ പങ്കുവച്ചു.

മഞ്ജു വാരിയർ തന്നെയാണ് ഒടിയനിലെ നായികയെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ചിത്രത്തിൽ നിന്നും മഞ്ജുവിനെ നീക്കിയതായി ചില ഓൺൈലൻ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. 

ദേശീയ അവാർഡ് ജേതാവും, മാധ്യമപ്രവർത്തകനുമായ ഹരി കൃഷ്ണൻ ആണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിക്കുന്നത്. ആരാണ് ഒടിയൻ? രാവിരുട്ട് വിരിച്ച കമ്പളത്തിലൂടെ നടന്നുവരുന്ന രാത്രിയുടെ രാജാവ് എന്നു മാത്രമാണ് മോഹൻലാൽ പറഞ്ഞത്. സിനിമാപ്രേമികള‍ുടെ സംശയങ്ങൾക്ക് സംവിധായകൻ വി.എ. ശ്രീകുമാർ മേനോൻ മറുപടി പറയുന്നു... 

ഐതിഹ്യവും ചരിത്രവും കൂടിക്കലർന്ന ഒരു കഥാപാത്രമാണ് ഒടിയൻ. അതുകൊണ്ടുതന്നെ, കേട്ട കഥകളിൽനിന്നു യാഥാർഥ്യത്തെ വേർതിരിച്ചെടുക്കാനാവാതെ നാം കുഴയും: രാത്രിയിരുട്ടിൽ ഒടിയൻ ഒരു പാതിയിൽ മനുഷ്യൻ, മറുപാതിയിൽ മൃഗം. പൂർണഗർഭിണിയുടെ ഭ്രൂണം മുളങ്കമ്പുകൊണ്ട് കുത്തിയെടുത്തുള്ള നിഗൂഢകർമം ഒടിവിദ്യയുടെ അടിസ്ഥാനമായി പഴങ്കഥകളിലുണ്ട്. 

കേരളത്തിൽ വൈദ്യുതി വരുന്നതിനു മുൻപുള്ള കാലത്ത് ഗ്രാമങ്ങളിലെ വലിയ പേടിസ്വപ്നങ്ങളിലൊന്നായിരുന്നു ഒടിയന്മാർ. വേലിപ്പുറത്ത്, പാടവരമ്പത്ത്, മരക്കൊമ്പിൽ ഒക്കെ ഒടിയന്റെ സാന്നിധ്യം എപ്പോഴുമുണ്ടാകാം. ഒടിയനെ നേരിൽക്കണ്ടവരാരും ഇപ്പോൾ ഇല്ല. പക്ഷേ, കഥകൾ ഉറപ്പോടെ പറയുന്നു: ഒടിയൻ ഉണ്ട് ! അത്തരത്തിൽ ഒരു ഒടിയനാണു മോഹൻലാൽ അവതരിപ്പിക്കുന്ന മാണിക്കൻ എന്ന കഥാപാത്രം.

ഭൂമിയിലെ അവസാനത്തെ ഒടിയൻ.

ഒടിയനു പല സിദ്ധികളുമുണ്ട്. നല്ല കായികശേഷി, ഇരുട്ടിലെ കൺകാഴ്ച. ഒരേസമയത്തു പല വേഷങ്ങളിൽ, പല ഭാവങ്ങളിൽ ഒടിയൻ എത്തുന്നു. കേരളത്തിൽ വൈദ്യുതി വ്യാപകമായ കാലത്ത് ഇരുട്ടിന്റെ മറ നഷ്ടപ്പെട്ടതോടെ ഒടിയന്മാർ എവിടെയോ പോയ്മറഞ്ഞു. 1950 മുതൽ 2000 വരെയുള്ള 50 വർഷക്കാലത്തെ ഒരു പാലക്കാടൻകഥയാണ് ഒടിയൻ എന്ന സിനിമ പറയുന്നത്.

ചിലപ്പോൾ നാലുകാലിൽ ഓടുന്ന, പാടവരമ്പിൽ ഇഴയുന്ന ഒടിയനാണു മാണിക്കൻ. മാണിക്കന്റെ പല സിദ്ധികളിലൊന്നാണത്. അതുകൊണ്ടുതന്നെ, മാണിക്കനാകാൻ മോഹൻലാൽ 15 കിലോ കുറയ്ക്കുന്നുണ്ട്. ‘പുലിമുരുകനി’ലൂടെ മലയാളത്തിനും പരിചിതനായ പീറ്റർ ഹെയ്ൻ എന്ന പ്രസിദ്ധ ആ‌ക്‌ഷൻ കൊറിയോഗ്രഫറാണു മോഹൻലാലിനെ കായികസിദ്ധികൾ പരിശീലിപ്പിക്കുന്നത്. മാണിക്കന്റെ 65 വയസ്സുവരെയുള്ള ജീവിതകാലഘട്ടം വിവിധ പ്രായപരിണാമങ്ങളിലൂടെ, വേഷപ്പകർച്ചകളിലൂടെ ഒടിയനിൽ കാണാം.