കഴിഞ്ഞദിവസം ഒരു സ്വകാര്യ പരിപാടിക്ക് കോഴിക്കോടെത്തിയപ്പോൾ നടി മഞ്ജുവാര്യരെ കാണാൻ ഒരു മുത്തശ്ശി എത്തി. ആൾക്കൂട്ടങ്ങളെ വകവയ്ക്കാതെ അവർ മഞ്ജുവിനെ കണ്ടമാത്രയിൽ കെട്ടിപ്പിടിച്ചു, മുത്തം നൽകി. സന്തോഷം കൊണ്ട് അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. എന്തിനാണ് കരയുന്നത് എന്ന് മഞ്ജു ചോദിച്ചപ്പോൾ സന്തോഷം കൊണ്ടാണെന്നായിരുന്നു മറുപടി. ഉടൻ തന്നെ അവർ പോകുകയും ചെയ്തു. പരിപാടി കഴിഞ്ഞ് അവരെ അന്വേഷിച്ചപ്പോൾ പിന്നെ കണ്ടെത്താനായില്ല.
അവരെക്കുറിച്ച് മഞ്ജു ഫെയ്സ്ബുക്കിൽ ഇങ്ങനെ എഴുതി. ആ സ്‌നേഹം നിറഞ്ഞ മുഖം എന്റെ മുന്നില്‍ നിന്ന് മറഞ്ഞപ്പോള്‍ എനിക്കെന്തൊക്കെയോ ചോദിക്കാനും ആ അമ്മയ്ക്ക് എന്തൊക്കെയോ പറയാനും ബാക്കിയുണ്ടെന്ന് തോന്നി. എവിടെയാണെങ്കിലും ആ സ്‌നേഹവും പ്രാര്‍ഥനയും എന്നെ താങ്ങിനിര്‍ത്തട്ടെ. എവിടെയാണെങ്കിലും ഈശ്വരൻ ആ അമ്മയ്ക്ക് ആരോഗ്യവും മനസ്സമാധാനവും നൽകട്ടെ.
അതിനുശേഷമാണ് സമൂഹമാധ്യമങ്ങൾ അവരെക്കുറിച്ച് അന്വേഷിച്ചു തുടങ്ങിയത്. അറിയപ്പെടേണ്ട വ്യക്തിത്വം തന്നെയായിരുന്നു അവർ. ഗായികയും മുന്‍ ആകാശവാണി ആര്‍ട്ടിസ്റ്റുമായ റാബിയ ബീഗമായിരുന്നു ആ മുത്തശ്ശി. അറുപത്തിയഞ്ച് വര്‍ഷമായി ആകാശവാണിയില്‍ എ ഗ്രേഡ് ആര്‍ട്ടിസ്റ്റാണ് ബീഗം റാബിയ. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥ കെ ടി മുഹമ്മദ് നാടകമാക്കിയപ്പോള്‍ നായികയായത് റാബിയയായിരുന്നു. ഉമ്മറിന്റെ നായികയായിരുന്നു അതിൽ. പിന്നീട് സിനിമയിലേക്ക് നായികാ വേഷത്തിന് ഇവർക്ക് ക്ഷണം ലഭിച്ചെങ്കിലും റാബീയ ബീഗം ആവേഷങ്ങളെല്ലാം നിരസിക്കുകയായിരുന്നു.