ഹാർവി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും ഹൂസ്റ്റൺ ദുരിതക്കയത്തിൽ. ഒട്ടേറെ മലയാളി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമാണിത്. നദികളും തടാകങ്ങളും കരകവിഞ്ഞ് ഒഴുകുകയാണ്. രണ്ട് അണക്കെട്ടുകൾ നിറഞ്ഞുകവിഞ്ഞതും അപകടഭീഷണി വർധിപ്പിക്കുന്നു.
ചീങ്കണ്ണികളും പാമ്പുകളുമൊക്കെ താമസകേന്ദ്രങ്ങളിൽ ഒഴുകിയെത്തിയതായി റിപ്പോർട്ട് ഉണ്ട്. ഇതേ തുടർന്ന് നടൻ ബാബു ആന്റണിയും കുടുംബവും സുഹൃത്തിന്റെ വീട്ടിലേക്ക് മാറിയെന്ന് സഹോദനും നടനുമായ തമ്പി ആന്റണി മനോരമ ന്യൂസിനോട് പറഞ്ഞു. ഹൂസ്റ്റണിൽ വീടുകളില്‍ കയറിയ മുതലയുടെയും പാമ്പിന്റെയും ദൃശ്യങ്ങളും തമ്പി ആന്റണി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. ബാബു ആന്റണയുടെ വീട്ടിലും സമാനമായ സ്ഥിതിവിശേഷമാണെന്നും ഹൂസ്റ്റണിന്റെ ചരിത്രത്തിൽ തന്നെ ഇത്രയും ശക്തമായ മഴ ആദ്യമാണെന്ന് തമ്പി ആന്റണി പറഞ്ഞു.
Thampy Antony fb post | Manorama News
മഴ കൂടി ഡാമുകൾ കൂടി തുറന്നുവിട്ടാൽ ഇതിലും മോശമായ അവസ്ഥയാകും ഉണ്ടാകാൻ സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. ബാബു ആന്റണിയുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും ഫോണിൽ ബന്ധപ്പെടാൻ സാധ്യതയുണ്ടെന്നും തമ്പി ആന്റണി അറിയിച്ചു.
പലരും ദിവസങ്ങളായി വീടിനു പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ്. ശേഖരിച്ചു വച്ച ഭക്ഷണവും തീരാറായി. റോഡുകളെല്ലാം തകർന്നു. ജോർജ് ബുഷ്, ഹോബി വിമാനത്താവളങ്ങൾ അടച്ചിട്ടിരിക്കുകയാണ്. വിമാനത്താവളങ്ങളിൽ 25 അടിയോളം വെള്ളമുണ്ട്. ഗതാഗതമാർഗങ്ങളെല്ലാം അടഞ്ഞതോടെ ഹൂസ്റ്റൺ ഒറ്റപ്പെട്ടു.
എത്രയും വേഗം രക്ഷാബോട്ടുകളിൽ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറണമെന്നു മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് അധികൃതർ നിർദേശം നൽകി. താമസസ്ഥലങ്ങൾ നഷ്ടമായവർക്ക് ഇന്ത്യക്കാരുടെ വ്യവസായ സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും അഭയം നൽകുന്നുണ്ട്.