Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദ്യപാനം ദാമ്പത്യത്തിന് ഹാനികരം; ശ്രീബാല പറയുന്നു

Sreebala K Menon

മദ്യത്തെകുറിച്ചും മദ്യപാനത്തെക്കുറിച്ചും മലയാളികൾ വെച്ചുപുലർത്തുന്ന പൊതുബോധത്തിൽ നിന്ന് പുറത്തുകടക്കുവാനും, പണ്ടാരോ പറഞ്ഞു പഠിപ്പിച്ച ദാമ്പത്യ നിയമങ്ങളുടെ വരിഞ്ഞുമുറക്കുലിൽപ്പെട്ട് ശ്വാസംമുട്ടുന്നവർക്ക് തങ്ങളുടെ സന്തോഷങ്ങൾക്ക് സ്വയം തീർത്ത അതിരുകളെ കുറിച്ച് ഒന്നു ചിന്തിക്കാനും വക നൽകുന്നുണ്ട് എഴുത്തുകാരിയും സംവിധായകയുമായ ശ്രീബാല കെ മേനോന്റെ ഈ ഫെയ്സ്ബുക് കുറിപ്പ്. ഒപ്പം അവനവന്റെ സന്തോഷം അവനവന്റെ കൈയ്യിൽ മാത്രമാണെന്നൊരു ഓർമ്മപ്പെടുത്തലും.

'ഗൾഫിൽ ഒരു മൂന്ന് ദിവസത്തേക്ക് പോവേണ്ടി വന്നു. തിരിച്ചു വരുമ്പോൾ എന്ത് വേണമെന്ന് ചോദിച്ചപ്പൊ ഭർത്താവ് പറഞ്ഞു "എനിക്കെന്നല്ല മിക്ക ഭർത്താക്കന്മാർക്കും ഒരു സാധനമേ വേണ്ടൂ. അത് നിങ്ങള്‍ ഭാര്യമാര്‍ കൊണ്ട് തരൂല്ലല്ലോ. അത് കൊണ്ട് നീ വല്ല ഉണങ്ങിയ ഈന്തപ്പഴമോ പിസ്തയോ കൊണ്ട് താ"

എയർപോർട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിലെത്തിയപ്പോ എന്തോ എനിക്ക് ഭർത്താവിനോട് ഭീകര സ്നേഹം .

ഞാൻ വാട്ട്സാപ്പിൽ ചോദിച്ചു "അണ്ണാ ഏത് ബ്രാന്റ് വേണം "

" നാട്ടീ കിട്ടുന്ന അൽത്തു കൊലുത്തു സാധനം കൊണ്ട് വന്ന് തന്ന് ഗൾഫിനെ അപമാനിക്കരുത് "

അപ്പൊ ഇതു വരെ കേൾക്കാത്ത സാധനമായിരിക്കണം. ഞാൻ കോൺയാകിൽ തുടങ്ങി വിസ്കിയിൽ ബ്രാന്റിയിൽ നോക്കി റംമിനെ ഉപേക്ഷിച്ച് വോഡ്കയിൽ എത്തി. അപ്പൊ ഉണ്ട് ദാ ഇത് വരെ കേട്ടിട്ടില്ലാത്ത ഒരു സാധനം " ഹാന്റ് മെയ്ഡ് വോഡ്ക . ടിറ്റോസ് ഹാന്റ് മെയ്ഡ് വോഡ്ക" . ഒരെണ്ണം വാങ്ങി ഞാൻ വീട്ടിലെത്തി സ്നേഹപൂർവ്വം ഫർത്താവിന് സമ്മാനിച്ചു. 

" ഇത് എന്തോന്ന്?"

"കേട്ടിട്ടുണ്ടാ ഈ ബ്രാന്റ് "

"ഇല്ല "

" അപ്പൊ ഹാപ്പിയായില്ലേ?"

"എന്നാലും തീരെ കേട്ടിട്ടില്ലാത്ത "

" അപ്പൊ ഡബിൾ ഹാപ്പിയാവൂ"

"ഒരു കമ്പനിക്ക് നീ കൂടി കഴിക്ക്. എന്തെങ്കിലും സംഭവിച്ചാ ഒരുമിച്ച് പറ്റിയാ പിന്നെ ഞാൻ മാത്രം ചത്ത് പോവില്ലല്ലോ."

പ്ലീസ് പ്ലീസ് താങ്ങാണ്ടായപ്പൊ ഞാൻ ഓകെ അടിച്ചു.

രണ്ടു പേരും ഓരോ ടിറ്റോ വിത്ത് നാരങ്ങ ആന്റ് സോഡ അടിച്ചു.

ഒന്നും സംഭവിച്ചില്ല. 

ഓരോന്ന് കൂടി അടിച്ചു. ഇത് നല്ലതാണെന്ന് തെളിയിക്കേണ്ടത് എന്റെ അത്യാവശ്യമാണല്ലോ. പതിവു പോലെ പോയിന്റ് ബ്ലാങ്ക് സ്റ്റൈലിൽ ഫർത്താവ് ഒരു ചോദ്യം ചോദിച്ചു. ഞാൻ മറുപടി പറഞ്ഞു. രണ്ടു പേരും ഞെട്ടി. ആ മറുപടി സത്യമായിരുന്നു. ദാമ്പത്യത്തിന് വളരെ ഹാനികരം . പിന്നെ 24 മണിക്കൂർ നേരം ഞങ്ങൾ രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും സത്യം മാത്രം പറഞ്ഞ് കൊണ്ടേ ഇരുന്നു. സത്യം പറയാനായി ഒരു മനുഷ്യൻ ലീവ് പോലും എടുത്തു. ഒരു ദിവസത്തിന് ശേഷം കെട്ടിറങ്ങിയ പ്പൊ ആദ്യം ഞാൻ ചെയ്തത് ഗൂഗിളിൽ പോയി ടിറ്റോ എന്ന് അടിച്ചു നോക്കലായിരുന്നു. പുല്ല് . അങ്ങേരുടെ വോഡ്ക World Spirit competitionil Double gold medal നേടിയ അത്യുഗ്രൻ സാധനമാണ് പോലും. ഇതൊന്നും അറിയാതെ

ആണ് ഞങ്ങളിത് മടമടാന്ന് അടിച്ചു വിട്ടത്. ഇത്രയും സത്യങ്ങൾ വിളിച്ചു പറഞ്ഞ സ്ഥിതിക്ക് ഞങ്ങൾ രണ്ടാളും വിവാഹബന്ധത്തിൽ തുടരാൻ തീരുമാനിച്ചു - കാരണം അത്രമേൽ image disaster ന് ശേഷം വേറെ എന്ത് ചെയ്യണമെന്ന് അറിയാത്തതു കൊണ്ട് മാത്രം.

ഏതായാലും അതിനു ശേഷം മദ്യം എന്ന പേര് കുറേ നാൾ വീട്ടിൽ ഉച്ചരിക്കപ്പെട്ടിട്ടില്ല. 

ഇതൊന്നും അറിയാതെ ന്യൂ ഇയറിന് വീട്ടിലെത്തിയ സുഹൃത്തിന് ടിറ്റോ സാറിനെ ഒഴിച്ച് കൊടുത്ത് ഞങ്ങൾ മാതൃക ദമ്പതിമാരായി.

ഒന്നാം തിയ്യതി വൈകുന്നേരം കൃത്യം 24 മണിക്കൂറിന് ശേഷം വിളിച്ച് ചോദിച്ചപ്പൊ അവന്റെ മറുപടി.

"അളിയാ ന്യൂ ഇയറായിട്ട് വീട്ടിന് വെളിയിലായെടാ ."

"എന്ത് പറ്റി മച്ചമ്പി"

" അറിഞ്ഞൂടാ. ഞാൻ വൈഫിനോട് ഇതു വരെ പറയാത്ത മോഡല്‍

സത്യങ്ങള് വിളിച്ച് പറഞ്ഞ്. എന്തു പറ്റിയോ എന്തോ? വീട്ടീന്ന് വെളിയിലായെങ്കിലും മനസ്സ് ക്ലിയറായി കെട്ടാ. പക്ഷേ ഒരു വർഷത്തേക്ക് അങ്ങോട്ട് കേറാൻ പറ്റൂന്ന് തോന്നണില്ല."

ഫോൺ വെച്ച് ഞങ്ങള്‍ ടിറ്റോസ് ഹാന്റ്മെയ്ഡ് വോഡ്കയെ ദണ്ഡ നമസ്കാരം ചെയ്തു.

കഴിഞ്ഞ ദിവസം ജിമ്മിയെ സാറേ എന്ന് മാത്രം വിളിക്കുകയും സ്നേഹത്തോടെ മാത്രം സംസാരിക്കുകയും ചെയ്യുന്ന നാട്ടീന്നുള്ള ചേട്ടന് അവൻ ഓർക്കാതെ ടിറ്റോ എടുത്തു ഒഴിച്ചു കൊടുത്തു. അയാൾ അത് എന്നെ കാണിക്കാതിരിക്കാൻ എടുത്ത് ഒറ്റ വലിക്ക് കുടിച്ച് താഴെ വച്ചു. എന്താന്നറിയില്ല ജിമ്മിയുടെ മുഖത്ത് അയാളെ സ്റ്റേഷനിൽ കൊണ്ട് വിട്ട് തിരിച്ചു വന്നപ്പൊ മുതൽ ഒരു വിഷാദ ഭാവം . സത്യങ്ങൾ കേട്ടതിന്റെ ആവണം. സാറേ എന്ന് മാത്രം വിളിച്ച നാവ് കൊണ്ട്....

കുപ്പി പകുതി ആയതേയുള്ളു. വീട് വഴി വന്ന് ഓരോന്ന് അടിച്ചിട്ട് പോണാ ഫ്രണ്ട്സ് ? ഭാര്യ / ഭർതൃ സമേതമാണെങ്കിലും എല്ലാറ്റിനും

പെട്ടെന്ന് ഒരു തീരുമാനമാവും.

ടിറ്റോ ആള് പുലിയാണ് കേട്ടാ. പുപ്പുലി'

പോസ്റ്റ് വായിച്ചെങ്കിൽ ഇനി സ്വയം ഒന്നു ചിന്തിച്ചു നോക്കു, ഒരു സിനിമ, ചെറിയൊരു സമ്മാനം, യാത്ര, വെറുതെ ഇരിക്കാൻ കുറച്ചു സമയം അങ്ങനെയങ്ങനെ ജീവിതത്തിൽ നിന്ന് തട്ടി മാറ്റിയ ചില സന്തോഷങ്ങളെകുറിച്ച്.....