Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റിവച്ചു

Dileep

നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റിവച്ചു. ജാമ്യ ഹർജി ഈ മാസം 26ലേക്ക് മാറ്റി. സാഹചര്യങ്ങളിൽ കാതലമായ മാറ്റമുണ്ടായെങ്കിലെ ജാമ്യം പരിഗണിക്കാനാകൂ എന്നും കുറച്ചുദിവസം ജയിലിൽ കിടന്നതുകൊണ്ട് സാഹചര്യം മാറില്ലെന്നും കോടതി പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഈ കേസുമായി ബന്ധപ്പെട്ട് നാദിർഷയെയും കാവ്യ മാധവനെയും ചോദ്യം ചെയ്യാനുണ്ടെന്നും കോടതി അറിയിച്ചു. രണ്ടുതവണ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴും ഇതേ നിലപാടാണ് കോടതി സ്വീകരിച്ചതെന്നും ബഞ്ച് ചൂണ്ടിക്കാട്ടി. അതേസമയം ദിലീപ് അഭിഭാഷകന്റെ വാദം കോടതി കേട്ടില്ല.

ഹൈക്കോടതിയിൽ ഇതു മൂന്നാം തവണയാണ് ദിലീപ് ജാമ്യാപേക്ഷയുമായി എത്തുന്നത്. മുമ്പ് രണ്ടു തവണയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

ജസ്റ്റിസ് സുനില്‍ തോമസിന്റെ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 35 പേജുകളുള്ള ജാമ്യഹര്‍ജിയാണ് സമര്‍പ്പിച്ചത്. സോപാധിക ജാമ്യം അനുവദിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. 50 കോടിയുടെ സിനിമകൾ അവതാളത്തിലാണെന്നും ഹർജിയിൽ പറഞ്ഞിരുന്നു. സ്ഥിരം കുറ്റവാളിയുടെ മൊഴിയാണ് പൊലീസ് വിശ്വാസത്തിലെടുത്തിരിക്കുന്നത്. സുനിക്കെതിരെ ഡിജിപിക്ക് നൽകിയ പരാതിയിൽ അന്വേഷണം നടന്നില്ലെന്നും ദിലീപ് പറയുന്നു.

മുതിര്‍ന്ന അഭിഭാഷകനായ ബി. രാമന്‍പിള്ള തന്നെയാണു ദിലിപീനായി ഹാജരായത്. അന്വേഷണം അവസാന ഘട്ടത്തിലാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണു പ്രധാന വാദം.

കഴിഞ്ഞ ജൂലൈ പത്തിനാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. നിയമപ്രകാരം 90 ദിവസം തടവില്‍ കഴിഞ്ഞാല്‍ അദ്ദേഹത്തിന് സ്വാഭാവിക ജാമ്യത്തിന് സാധ്യതയുണ്ട്. അങ്കമാലി കോടതി ജാമ്യം നിഷേധിച്ചതിന് തൊട്ടടുത്ത ദിവസം ദിലീപ് നൽകുന്ന അഞ്ചാമത്തെ ജാമ്യാപേക്ഷയായിരുന്നു ഇത്.

തിങ്കളാഴ്ച അങ്കമാലി മജിസ്ട്രേട്ട് കോടതി ദിലീപിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. സോപാധിക ജാമ്യം ലഭിക്കാനുള്ള സാഹചര്യമായിട്ടില്ലെന്നു വിലയിരുത്തിയാണ് ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയത്. പ്രതിക്കെതിരെ അതീവ ഗുരുതരമായ കുറ്റമാണ് ആരോപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കാനാവില്ലെന്നു മജിസ്ട്രേട്ട് കോടതി ചൂണ്ടിക്കാട്ടി.

നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണു തനിക്കെതിരെ ചുമത്തിയിട്ടുള്ളത്. 10 വർഷത്തിൽ താഴെ മാത്രം ശിക്ഷ കിട്ടാവുന്ന കേസിൽ 65 ദിവസമായി ജുഡീഷ്യൽ കസ്റ്റഡിൽ കഴിയുന്ന തനിക്കു ജാമ്യം അനുവദിക്കണമെന്നാണു ജാമ്യാപേക്ഷയിൽ ദിലീപ് ആവശ്യപ്പെട്ടത്. ഈ വാദം കോടതി അംഗീകരിച്ചില്ലായിരുന്നു.