Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരുൺ ഗോപിക്ക് സ്നേഹത്തോടെ; കലവൂർ രവികുമാർ

kalavoor-arun

നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ദിലീപ് നായകനായി എത്തുന്ന രാമലീല അടുത്ത ആഴ്ച തിയറ്ററുകളിലെത്തുകയാണ്. ഇതിനിടെ ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു.  ദിലീപിന്റെ ‘രാമലീല’ എന്ന സിനിമ പ്രദർശിപ്പിക്കാനുദ്ദേശിക്കുന്ന തിയറ്ററുകൾ തകർക്കണമെന്ന ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് അംഗം ജി.പി.രാമചന്ദ്രന്റെ പ്രസ്താവന വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഈ വിഷയത്തിൽ നടൻ ജോയ് മാത്യു, വിനീത് ശ്രീനിവാസൻ ഉൾപ്പെടെയുള്ളവർ സിനിമയെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ സംവിധായകൻ അരുൺ ഗോപിയെയും സിനിമയെയും പിന്തുണച്ച് സംവിധായകൻ കലവൂർ രവികുമാർ.

കലവൂർ രവികുമാറിന്റെ കുറിപ്പ് വായിക്കാം–

അരുൺ ഗോപിക്ക് സ്നേഹത്തോടെ 

............................................................................

വർഷങ്ങൾക്കു മുൻപ് ......ഞാനും അരുണും വയനാട് വഴി മൈസൂരിലേക്ക് നടത്തിയ ഒരു കാർ യാത്രയുണ്ട് .വഴി നീളെ നിർത്തി ചെറിയ തട്ടുകടകളിൽ നിന്ന് ഭക്ഷണം കഴിച്ച്. അരുൺ അന്ന് സഹ സംവിധായകൻ മാത്രമാണ്. സംവിധായകനാവാൻ അരുണിന് ഒരു നിർമ്മാതാവിനെ വേണം .അതിനാണ് യാത്ര. തിരക്കഥ എന്റെ. ഞങ്ങളുടെ കൈയ്യിൽ ചില താരങ്ങളുടെ ഡേറ്റ് ഒക്കെയുണ്ട് .

ആ യാത്രയിൽ ഉടനീളം അരുൺ സംസാരിച്ചത് സിനിമയെ കുറിച്ചാണ് .അരുൺ ചെയ്യാൻ ആഗ്രഹിക്കുന്ന കഥകൾ ....സിനിമകൾ ....ഞാൻ അപ്പോൾ അരുണിന്റെ ജീവിതത്തെ കുറിച്ച് ചോദിച്ചു . ഒരു സാധാരണ ഗ്രാമത്തിൽ നിന്ന് ഒരു സാധാരണ കുടുംബത്തിൽ നിന്ന് അത്യധ്വാനം കൊണ്ട് സിനിമയിൽ വന്നു കയറിയ ചെറുപ്പക്കാരൻ.

വേണമെങ്കിൽ അയാൾക്ക്‌ പിഎസ്‌സി ഒക്കെ എഴുതി ജോലിക്കാരനാവാം. അതാണ് സുരക്ഷിതവും .അരുൺ ആ വഴി ആലോചിച്ചിട്ടേ ഇല്ല .സിനിമ മാത്രം അയാൾ സ്വപ്നം കാണുന്നു .സിനിമ പഠിക്കാൻ നിഷ്ഠ കാട്ടുന്നു .അതും വിട്ടു വീഴ്ചയില്ലാത്ത നിഷ്ഠ . അരുണിന് ഒരു കാലമുണ്ടാകുമെന്നു ഞാൻ വിചാരിച്ചു .

അന്ന് ഞങ്ങൾ കണ്ട നിർമാതാവ് മറ്റേതോ ലോകത്തിലായിരുന്നു അതിൽ സിനിമ മാത്രം ഞങ്ങൾ കണ്ടില്ല. 

അരുൺ തിരിച്ചുള്ള യാത്രയിൽ വല്ലാതെ വേദനിക്കുമെന്നു ഞാൻ പേടിച്ചു .അരുൺ പിന്നെയും കഥകൾ പറഞ്ഞു കൊണ്ടിരുന്നു .....ഇടയ്ക്കു സാരമില്ല രവിയേട്ടാ എന്ന് എന്നെ ആശ്വസിപ്പിച്ചു ....

പിന്നീട് ഞാൻ ഫാതേർസ് ഡേ എന്ന ചിത്രം ചെയ്യുമ്പോൾ അരുണായിരുന്നു അസ്സോസിയേറ്റ് .അരുണും ബിനുവും ഷാജനും അജയനും മഹേഷും മനുവും അടങ്ങിയ അസ്സിസ്റ്റന്റ് ഡിറെക്ടേർസ് ആ സെറ്റിനെ എത്രമേൽ പ്രസന്ന മധുരമാക്കി ..ഞാൻ ജീവിതത്തിൽ സൗഹൃദത്തിന്റെ നിറവ് അനുഭവിച്ച അപൂർവ ദിനങ്ങൾ കൂടിയായിരുന്നു അത് .

പിന്നീട് ഞാൻ ഒരു പരസ്യ ചിത്രം ചെയ്തപ്പോൾ അരുണും രാജേഷ് പിള്ളയും ഒപ്പം ഉണ്ടായിരുന്നു .ഇടക്ക് രാജേഷ് പിണങ്ങി ,വഴക്കിട്ടു ......അന്ന് വേദനയോടെ നിന്ന അരുൺ എന്റെ മുന്നിൽ ഇപ്പോഴും ഉണ്ട് . സത്യത്തിൽ രാജേഷിന്റെ ദേഷ്യത്തിൽ നിന്ന് ഞാൻ അരുണിനെ രക്ഷിക്കേണ്ടതായിരുന്നു .ഞാനതു ചെയ്തോ .ഇല്ലെന്നാണ് കുറ്റ സമ്മതം .

മുന്നിൽ തിരസ്കാരങ്ങളും സങ്കടങ്ങളും നിറഞ്ഞു നിന്നിരുന്ന ആ കാലത്തേക്കാൾ വലിയ സംഘർഷത്തിലാണ് അരുൺ ഇന്ന് നിൽക്കുന്നത് എന്ന് എനിക്കറിയാം .ഒരു ജീവിതം പൊരുതി നേടിയ കരിയറിലെ ഏറ്റവും നിർണ്ണായകമായ ദിവസങ്ങളാണ് അരുണിനു മുന്നിൽ .

പ്രിയപ്പെട്ട അരുൺ .......അരുണിന്റെ സിനിമ അരുണിന് വേണ്ടി സംസാരിക്കും എന്ന് ഞാൻ വിചാരിക്കുന്നു.സിനിമ ജീവിതമാക്കിയ അരുണും ആ സിനിമയ്ക്കു വേണ്ടി പതിനെട്ടു കോടിയോളം മുടക്കിയ നിർമ്മാതാവും സിനിമ അന്നമാക്കിയ എല്ലാവരുടെ പിന്തുണയും അർഹിക്കുന്നു ......... ഞാൻ അരുണിന്റെ സിനിമ കാണും ....അരുണിനെ പോലെ അരുണിന്റെ ചിത്രവും എനിക്ക് പ്രിയപ്പെട്ടതായിരിക്കും .....ഒരുപാട് സ്നേഹത്തോടെ .......