Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‌നികുതി വെട്ടിപ്പില്‍ ന്യായീകരണവുമായി അമല പോള്‍; പരിഹസിച്ച് സോഷ്യൽമീഡിയ

amala-car-case

പോണ്ടിച്ചേരിയിൽ ആഡംബരം കാര്‍ റജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച സംഭവത്തില്‍ ന്യായീകരണവുമായി നടി അമല പോള്‍. ഇന്ത്യന്‍ പൗരത്വമുള്ള തനിക്ക് ഇന്ത്യയിലെവിടെയും സ്വത്ത് സമ്പാദിക്കാമെന്നാണ് അമല പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്കായി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് അമലയുടെ പ്രസ്താവന.

അധികൃതര്‍ പോലും നിയമവിരുദ്ധമായി ഒന്നും കണ്ടിട്ടില്ലാത്ത കാര്യമാണ് തനിക്കെതിരെ പ്രചരിക്കുന്നതെന്ന് അമല ആരോപിച്ചു. ഇന്ത്യന്‍ പൗരത്വമുള്ള തനിക്ക് രാജ്യത്ത് എവിടെ വേണമെങ്കിലും ജോലി എടുക്കാനും സ്വത്ത് സമ്പാദിക്കാനുമുള്ള അവകാശമുണ്ട്. കേരളത്തിലെ പണത്തിനുള്ള അതേ മൂല്യമാണ് ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലുമുള്ളതെന്നും അമല വിശദീകരിക്കുന്നു. അന്യ ഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് വിമര്‍ശകരുടെ അനുവാദം വേണമോയെന്നും അമല പോസ്റ്റിലൂടെ പരിഹസിക്കുന്നു.

അതേസമയം, അമലയുടെ പ്രസ്താവനക്കെതിരെ രൂക്ഷവിമര്‍ശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത് .വാഹന രജിസ്‌ട്രേഷന്‍ സംബന്ധിച്ച അടിസ്ഥാന വിവരം പോലും അമലാ പോളിന് അറിയില്ലെന്ന് വിമർശകർ പറയുന്നു. ഇന്ത്യന്‍ പൗരന് രാജ്യത്തെ നിയമങ്ങള്‍ പാലിക്കാനുള്ള ബാധ്യതയുണ്ടെന്നും,എല്ലാ വര്‍ഷവും കോടികള്‍ നികുതി അടയ്ക്കുന്നു എന്നത് നിയമലംഘനത്തിനുള്ള ലൈസന്‍സ് അല്ലെന്നുമാണ് മറ്റുചിലരുടെ അഭിപ്രായം.

അമല പോൾ തന്റെ ബെൻസ് കാർ റജിസ്റ്റർ ചെയ്തിരിക്കുന്നത് നടിക്ക് ഒരു പരിചയവുമില്ലാത്ത ഒരു എൻജിനിയറിങ് വിദ്യാർഥിയുടെ പേരിലാണെന്നും 20 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പാണ് ഈ വകയിൽ അമല നടത്തിയിരിക്കുന്നതെന്നുമാണ് ആരോപണം. ആരോപണത്തെ ശരി വയ്ക്കുന്ന തെളിവുകൾ ഉദ്യോഗസ്ഥർക്കും ലഭിച്ചെന്നും താരത്തിനെതിരെ നിയമനടപടിയുണ്ടാകുമെന്നുമാണ് സൂചന.

ചെന്നൈയിൽ നിന്നും ഓഗസ്റ്റ് നാലിനാണ് ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ വില മതിക്കുന്ന എസ് ക്ലാസ് ബെൻസ് അമല വാങ്ങുന്നത്. ഓഗസ്റ്റ് ഒമ്പതിനു കാർ പോണ്ടിച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തു. പോണ്ടിച്ചേരിയിലെ നികുതി ആനുകൂല്യം മുതലാക്കി ഒന്നേകാല്‍ ലക്ഷം രൂപ മാത്രം നികുതി നല്‍കിയാണ് കാർ റജിസ്ട്രേഷന്‍ ചെയ്തത്. അതേസമയം ഈ കാര്‍ ഇപ്പോള്‍ ഓടുന്നത് കൊച്ചിയിലുമാണ്.

പോണ്ടിച്ചേരി തിലാസപ്പേട്ടിലെ സെന്റ് തെരേസാസ് സ്ട്രീറ്റിലെ വിലാസമാണ് അമല പോൾ റജിസ്ട്രേഷനായി ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ അമലാ പോൾ നൽകിയ വിലാസത്തിൽ താമസിക്കുന്നത് ഒരു എൻജിനീയറിങ് വിദ്യാർത്ഥിയാണ്. ഇവർക്ക് അമല പോളിനെയോ കാർ റജിസ്ട്രേഷൻ നടത്തിയതോ അറിയുക പോലുമില്ല. സംഭവത്തിൽ ഇങ്ങനെയൊരു പ്രതികരണവുമായി താരം എത്തിയത് കൂടുതൽ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.