Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാൽ കുഞ്ഞാലി മരയ്ക്കാർ 2, ബജറ്റ് 200 കോടി; സ്ഥിരീകരിച്ച് നിർമാതാവ്

mohanalal-priyan-santhosh മോഹൻലാൽ, പ്രിയദർശൻ, സന്തോഷ് ടി കുരുവിള

ചരിത്രം ഇതിഹാസപുരുഷനെന്ന് വാഴ്ത്തുന്ന കുഞ്ഞാലി മരയ്‌ക്കാരായി സ്‌ക്രീനിൽ ജീവിക്കാൻ രണ്ടു സൂപ്പർ താരങ്ങൾ ഒരുങ്ങുകയാണ്. ചരിത്ര നായകനായ കുഞ്ഞാലി മരയ്‌ക്കാരുടെ ജീവിതകഥ സിനിമയാക്കാൻ സംവിധായകരായ പ്രിയദർശനും സന്തോഷ് ശിവനും ഒരേസമയം ശ്രമം തുടരുന്നു. പ്രിയദർശന്റെ സിനിമയിൽ മോഹൻലാലാണു കുഞ്ഞാലി മരയ്‌ക്കാർ, സന്തോഷ് ശിവന്റെ നായകൻ മമ്മൂട്ടിയും. 

മമ്മൂട്ടി നായകനാകുന്ന സിനിമയുടെ ഔദ്യോഗിക സ്ഥിരീകരണം കഴിഞ്ഞ ദിവസം നടക്കുകയും ചെയ്തു. ഓഗസ്റ്റ്സിനിമാസ് നിർമിക്കുന്ന ചിത്രത്തിന് ടി.പി. രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.

പ്രിയദർശൻ–മോഹൻലാൽ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന കുഞ്ഞാലി മരയ്ക്കാർ പ്രോജക്ട് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലായിരുന്നു. എന്നാൽ ഇപ്പോഴിതാ ഈ പ്രോജക്ടിനും ഔദ്യോഗിക സ്ഥിരീകരണം. നിർമാതാവ് സന്തോഷ് ടി കുരുവിളയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മലയാളസിനിമയിലെ ഏറ്റവും ചിലവേറിയ സിനിമയായിരിക്കും മോഹൻലാലിന്റെ കുഞ്ഞാലി മരയ്ക്കാരെന്നും പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്ത വർഷം ഒക്ടോബറിൽ ആരംഭിക്കുമെന്നും സന്തോഷ് ടി. കുരുവിള വ്യക്തമാക്കി.

മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മിക്കുന്ന കുഞ്ഞാലി മരയ്ക്കാർ അഞ്ചു ഭാഷകളിലാണ് ഒരുങ്ങുന്നത്. കുഞ്ഞാലി മരയ്ക്കാർ 2 എന്നാണ് സിനിമയുടെ പേര്. 200 കോടിയാണ് ചിത്രത്തിന്റെ ബജറ്റെന്ന് റിപ്പോർട്ട് ഉണ്ട്.  

പ്രിയനും മോഹൻലാലിനൊപ്പം ചിത്രം ചെയ്യുക എന്ന ചെറുപ്പം മുതലുള്ള സ്വപ്നമാണെന്നും സന്തോഷ് ടി കുരുവിള ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രിയദര്‍ശന്‍ തമിഴില്‍ സംവിധാനം ചെയ്യുന്ന നിമിറിന്റെ നിര്‍മാതാവാണ് സന്തോഷ്.

കുഞ്ഞാലി മരയ്ക്കാരെക്കുറിച്ച് പ്രിയദർശന്റെ വാക്കുകൾ–

‘കഴിഞ്ഞ വർഷമാണ് കുഞ്ഞാലിമരയ്ക്കാർ എന്ന ചിത്രത്തിന്റെ ആശയം രൂപപ്പെടുന്നത്. ഞാനും മോഹൻലാലും ഈ പ്രോജക്ടിനെക്കുറിച്ച് ചർച്ച ചെയ്തു. ചിത്രവുമായി മുന്നോട്ട് പോകാനും തീരുമാനിച്ചു. ഇങ്ങനെ ഒരു വലിയ സിനിമ ചെയ്യണമെങ്കിൽ അതുപോലെ തന്നെ ഗവേണഷവും ആവശ്യമാണ്. അത് ഇപ്പോൾ നടക്കുന്നു. മറ്റുസിനിമകളുടെ തിരക്കിലാണ് ഞാൻ. അത് പൂർത്തിയായതിന് ശേഷമേ ഈ സിനിമയിലേക്ക് കടക്കൂ.’– പ്രിയൻ പറഞ്ഞു.