ADVERTISEMENT

ഈ വർഷം ആദ്യം തിയറ്ററുകളിലെത്തി പ്രേക്ഷകരുടെ മനംകവർന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. കുമ്പളങ്ങിയിലെ ആർക്കും വേണ്ടാത്തൊരു ചെറു ദ്വീപിലെ കുറച്ചുപേരുടെ കഥയാണ് ചിത്രം പറഞ്ഞത്. ഇപ്പോഴിതാ,കുമ്പളങ്ങി കുടുംബാംഗങ്ങളുടെ ഫോട്ടോയാണ് വീണ്ടും സോഷ്യൽ മീഡിയയിൽ കൗതുകമുണർത്തുന്നത്. സൂക്ഷിച്ചുനോക്കിയാൽ നെപ്പോളിയന്റെ മക്കളുടെയും അവരുടെ കൂട്ടുകാരികൾക്കുമൊപ്പം ഒരു പുതിയ ആളെ കൂടി കാണാം. തണ്ണീർമത്തൻ ദിനങ്ങളിലെ കീർത്തിയാണ് കുടുംബഫോട്ടോയിലെ പുതുമുഖം. ഇപ്പോഴാണ് കോളം തികഞ്ഞത് എന്ന അടിക്കുറിപ്പോടെയാണ് സിനിമാഗ്രൂപ്പുകളിൽ ഈ കുടുംബഫോട്ടോ ഷെയർ ചെയ്യപ്പെടുന്നത്. ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് റിഷിരാജാണ്.

 

കുമ്പളങ്ങി നൈറ്റ്സിലെ കുഞ്ഞനിയനായി എത്തിയ ഫ്രാങ്കി (മാത്യു തോമസ്) നായകനായി അഭിനയിച്ച ചിത്രമാണ് തണ്ണീർമത്തൻ ദിനങ്ങൾ. തണ്ണീർമത്തനിൽ ജെയ്സൻ എന്ന കഥാപാത്രത്തെ മാത്യു അവതരിപ്പിച്ചപ്പോൾ, നായിക കീർത്തിയായി എത്തിയത് ഉദാഹരണം സുജാത ഫെയിം അനശ്വര രാജനാണ്. രണ്ടു ചിത്രങ്ങളെയും ബന്ധപ്പെടുത്തി കൊണ്ടുള്ള പുതിയ ചിത്രം എന്തായാലും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. സിനിമയുടെ അതിരുകൾക്ക് അപ്പുറത്തേക്ക് കഥാപാത്രങ്ങൾ സഞ്ചരിക്കുന്ന കാഴ്ച കൂടിയാണ് കൗതുകമുണർത്തുന്ന ഈ ചിത്രത്തിൽ കാണാനാവുക.

 

മാത്യുവും ഈ ചിത്രം തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ആരാധകർക്കായി പങ്കുവച്ചു. ട്രോളന്മാരും ചിത്രം ഏറ്റെടുത്തിട്ടുണ്ട്.

 

പ്ലസ് ടു വിദ്യാർത്ഥികളുടെ ജീവിതത്തിലെ പ്രണയവും വിശേഷങ്ങളുമെല്ലാമാണ് തണ്ണീർമത്തൻ ദിനങ്ങൾക്ക് വിഷയമാകുന്നത്. മാത്യു തോമസിനും അനശ്വര രാജനും വിനീത് ശ്രീനിവാസനുമൊപ്പം തന്നെ മികച്ച പ്രകടനം കാഴ്ച വച്ച ഒരുപിടി പുതുമുഖതാരങ്ങളും ചിത്രത്തിലുണ്ട്. ചിത്രത്തിൽ കൗണ്ടർ ഡയലോഗുകളിലൂടെ തിയേറ്ററുകളിൽ ചിരിപൂരം തീർക്കുന്ന മെൽവിൻ എന്ന കഥാപാത്രമായെത്തിയ നസ്‌ലൻ കെ ഗഫൂറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  നവാഗതനായ എ.ഡി.ഗിരിഷ് ആണ് ചിത്രത്തിന്റെ സംവിധായകൻ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com