ADVERTISEMENT

അസിറ്റന്റ് ക്യാമറാമാൻ ആയിരുന്ന കാലത്ത് തനിക്കുണ്ടായ പേടിപ്പിക്കുന്നതും എന്നാൽ രസകരവുമായ അനുഭവം പറഞ്ഞു പൊറിഞ്ചു മറിയം ജോസ്  ക്യാമറാമാൻ അജയ് ഡേവിഡ് കാച്ചപ്പിള്ളി. ഷൂട്ടിംഗ് കഴിഞ്ഞു വരുന്ന വഴി വിജനമായ പ്രദേശത്തു വച്ചു ഒരു സ്ത്രീയെ കണ്ട കഥയാണ് രസകരമായ ഒരു കുറിപ്പിലൂടെ അദ്ദേഹം സമൂഹ മാധ്യമത്തിൽ പങ്കു വച്ചത്.

 

അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം 

ഒരു അസിസ്റ്റന്റ് കാല നൊസ്റ്റു

സംഗതി ഫ്ലാഷ്ബാക്ക് ആണ്. ഒരേഴ് വർഷം മുന്നത്തെ സംഭവം. ഞാൻ വേണു sir'ന്റെ സിനിമകൾ ഇല്ലാത്ത സമയത്ത് വിഷ്ണു ചേട്ടന്റെ (വിഷ്ണു നാരായണൻ  DOP) സിനിമകളിൽ അസ്സോസിയേറ്റ് ക്യാമറാമാൻ ആയി വർക്ക്‌ ചെയ്യുന്ന സമയം. പതിവില്ലാതെ ഷൂട്ടിംഗ് നേരത്തെ കഴിഞ്ഞ സന്തോഷത്തിലായിരുന്നു ഞങ്ങൾ സംവിധാന സഹായികളും ഛായാഗ്രഹണ സഹായികളും അടങ്ങുന്ന അസിസ്റ്റന്റ് ശ്രേണിയിൽ പെട്ട അടിമ തൊഴിലാളികൾ. വൈകുന്നേരത്തെ ചായയും പഴംപൊരിയും അകത്താക്കി ധൃതിയിൽ വണ്ടിയിൽ ചാടിക്കയറി. അൽപ്പം പരിഷ്കാരിയും വട്ടചിലവിനുള്ള സാമ്പത്തിക ഭദ്രതയും ഉള്ള സംവിധാന സഹായിയായ സുഹൃത്തിന്റെ സ്വന്തം കാർ ആയതിനാൽ ഞങ്ങൾ നാലഞ്ചു പേർ കേറിയ ഉടനെ "സീറ്റ്‌ കാലിയാക്കി പോകല്ലേഡേയ് " എന്നുള്ള പ്രൊഡക്ഷൻ മാനേജരുടെ സ്ഥിരം ഡയലോഗ് കേൾക്കാൻ നിൽക്കാതെ താമസിക്കുന്ന ഹോട്ടൽ ലക്ഷ്യമാക്കി വണ്ടി കുതിച്ചു. കൊച്ചിയിലെ FACT ഇന്റെ അകത്തുള്ള ഒരു ഒഴിഞ്ഞ ഗോഡൗണിൽ ആയിരുന്നു അന്നത്തെ ഷൂട്ടിംഗ്. അത് കൊണ്ട് തന്നെ തിരിച്ചു മെയിൻ ഗേറ്റ് കടക്കുന്ന വരേയ്ക്കും ഉള്ള ഒരു 3-4 km വഴി വളരെ വിജനമായതും കാടിന്റെ പ്രതീതി തരുന്നതുമായിരുന്നു. വരുന്ന വഴിയിൽ ഉണ്ണി മുകുന്ദനും പേർളി മാണിയും ഒക്കെ അഭിനയിക്കുന്ന മറ്റൊരു സിനിമയുടെ ഔട്ഡോർ ഷൂട്ടിങ്ങും നടക്കുന്നത് കണ്ടു . വർഗ്ഗത്തിൽ പെട്ട മറ്റു പണിയെടുപ്പ് സഹായികളെ കണ്ട സന്തോഷത്തിൽ അറിയാതെ കാർ നിർത്തി ചാടിയിറങ്ങി. ജീപ്പിൽ ക്യാമറയും മറ്റും റിഗ് ചെയ്യുന്ന തിരിക്കിൽ ആയിരുന്നു അവർ. ഞങ്ങളുടെ ഇന്നത്തെ ഷൂട്ടിംഗ് കഴിഞ്ഞു, നീയൊക്കെ അനുഭവിക്കെടാ എന്നുള്ള പുച്ഛിസ്റ്റ് ചിരിയും ചിരിച്ചു ഞങ്ങൾ തിരിച്ചു ഹോട്ടലിലോട്ടു വിട്ടു. സന്ധ്യ സമയം ആയതും കാട് പ്രതീതി ആയതു കൊണ്ടും പെട്ടന്നു തന്നെ വഴിയിൽ ഇരുട്ട് വീണു തുടങ്ങി . മൊത്തത്തിൽ ഒരു ശ്മശാനമൂകത കാറിന്റെ അകത്തും പുറത്തും. ഒരു വളവു തിരിഞ്ഞതും ഞങ്ങളാ കാഴ്ച്ച കണ്ടു. കുറച്ചു മാറി വെള്ള സാരി ഉടുത്ത ഒരു സ്ത്രീ കൈയ്യിൽ എന്തോ ഒരു പൊതിയുമായി നിൽക്കുന്നു. മൊത്തത്തിൽ ഒരു വശപിശക് ഫീൽ. ആരും ഒന്നും മിണ്ടുന്നില്ല. വണ്ടി മുന്നോട്ടു തന്നെ. കാർ മുന്നോട്ടടുക്കുംതോറും റോഡിന്റെ ഒരു സൈഡിൽ നിന്ന സ്ത്രീ പയ്യെ റോഡിലോട്ടു കേറി വരുന്ന പോലെ തോന്നി. എന്തോന്നെടേയ് ഇത് മാന്നാർ മത്തായി സില്മേല് മുകേഷിന്റെ വണ്ടീടെ മുന്നിലോട്ടു ചാടാൻ വരുന്ന വാണി വിശ്വനാഥിനെ പോലെയുണ്ടല്ലോ എന്ന് മനസിൽ തോന്നി. കൂടെയുള്ള ഒരുത്തനും ഇപ്പഴും ഒന്നും മിണ്ടുന്നില്ല. ഇപ്പോൾ കാർ ഏകദേശം അവരുടെ അടുത്തെത്താറായി കഴിഞ്ഞു. പെട്ടന്നു തന്നെ ആ സ്ത്രീ റോഡിലോട്ടു കേറി ഞങ്ങളുടെ കാറിന്റെ മുന്നിലോട്ടു അവരുടെ കൈയ്യിലെ ആ പൊതി തുറന്നു ഒരേറു . ഒരു കൊച്ചു കുഞ്ഞായിരുന്നു ആ പൊതിയിൽ. ഞങ്ങൾ വണ്ടിയിൽ ഉള്ളവരെല്ലാം അയ്യോ!! എന്നൊരൊറ്റ അലർച്ച .!!! Cut to

ഉടനെ തന്നെ പിന്നിൽ നിന്നൊരു നിലവിളി "അയ്യോ ചേച്ചിയേ എറിയല്ലേ വണ്ടി അതല്ലാ... ". 

അപ്പോഴാണ് ഞങ്ങൾ ആ സത്യം മനസിലാക്കുന്നത്.  ഇത് നേരത്തെ കണ്ട സിനിമ ഷൂട്ടിംഗ് സെറ്റപ്പ് ആണെന്നും ഈ ചേച്ചി ഉണ്ണിമുകുന്ദന്റെ വണ്ടി ആണെന്നും കരുതിയാണ് കൈയ്യിലുള്ള കൊച്ചിന്റെ 'ബൊമ്മയെ' ഞങ്ങളുടെ വണ്ടിയിലോട്ടു എടുത്തിട്ടതെന്നും. മാന്നാർ മത്തായി സില്മേല് പ്രതാപചന്ദ്രന്റെ കാറിനെ ഓവർടേക്ക് ചെയ്തു വന്ന മുകേഷിന്റെ കാറിന്റെ നെഞ്ചത്തോട്ടു എടുത്തു ചാടിയ വാണി വിശ്വനാഥിന് പറ്റിയപോലൊരു അബദ്ധം മാത്രമാണ് ഉണ്ണിമുകുന്ദന്റെ ജീപ്പിനെ ഓവർടേക്ക് ചെയ്തു വന്ന ഞങ്ങളോട് ഈ ചതി ചെയ്യാൻ ചേച്ചിയെ പ്രേരിപ്പിച്ച ഘടകം. 

അന്ന് ഞങ്ങൾ നേരത്തെ ഷൂട്ടിംഗ് കഴിഞ്ഞു വന്ന സിനിമയുടെ പേര് 'മാന്നാർ മത്തായി സ്പീക്കിങ് 2' എന്നുള്ളത് തികച്ചും യാദർശ്ചികം മാത്രം. 

 

ശുഭം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com