വിജയും സൂര്യയും സംസാരിക്കുന്ന മലയാളം; മൊഴിമാറ്റത്തിലെ ‘താരദമ്പതികൾ’
Mail This Article
ഇതരഭാഷാ സിനിമകള്‍ ഇപ്പോള്‍ മൊഴിമാറ്റി മലയാളത്തിലാക്കിയാണു കേരളത്തില്‍ റിലീസിനെത്തുന്നത്. ഒടിടി പ്ലാറ്റ്ഫോം, ടെലിവിഷൻ പ്രീമിയറുകൾ എന്നിവിടങ്ങളിൽ മലയാള മൊഴിമാറ്റ പതിപ്പാണ് പ്രേക്ഷകർ ആസ്വദിക്കുന്നതും. തമിഴ് ,തെലുങ്ക് ,ഹിന്ദി സിനിമകള്‍ മലയാളത്തിലേക്കു മൊഴിമാറ്റം നടത്തുന്ന ദമ്പതികളെ പരിചയപെടാം. ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളായ ജോളിയും ഭര്‍ത്താവ് ഷിബു കല്ലാറും. ബിഗിലിലെ വിജയ്ക്കും സൂരരൈ പോട്രിലെ ഉർവശിക്കും ശബ്ദം നൽകിയിരിക്കുന്നത് ഇവരാണ്.
മലയാള സിനിമ കോടമ്പക്കാത്തോടു ബൈ പറഞ്ഞതോടെ ചെന്നൈയിലെ മലയാളി ഡബിങ് ആര്‍ട്ടിസ്റ്റുകള്‍ക്കും അവസരങ്ങള്‍ കുറഞ്ഞു. അങ്ങിനെയാണു നാലു പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തുള്ള ജോളിയും ഭര്‍ത്താവ് ഷിബുവും പുതിയ മേഖലയിലെത്തിയത്.അതും തികഞ്ഞ പ്രഫഷനലിസത്തോടെ. .ഷിബുവിന്റെ ശബ്ദത്തിലാണു മലയാളത്തില്‍ ഇളയദളപതി സംസാരിക്കുന്നത്.
സൂററൈ പൊട്രു,മുക്കുത്തി അമ്മന്‍ ,ജില്ല, തലൈവാ, ബിഗില്‍, തുപ്പാക്കി, ഡര്‍ബാര്‍, വേൽ, സിങ്കം 3, കൈതി, ഉന്നൈപോല്‍ ഒരുവന്‍ ,നേർക്കൊണ്ട പാർവൈ ഇവരുടെ സ്റ്റുഡിയോയില്‍ നിന്ന് മലയാളം സംസാരിച്ചു പുറത്തിറങ്ങിയ ഇതര ഭാഷാ സിനിമകളില്‍ ചിലതുമാത്രമാണിവ. സിനിമകളിലെ പാട്ടെഴുതുന്നത് സംഗീതജ്ഞന്‍ കൂടിയായ ഷിബുവാണ്.
ഈയിടെ പുറത്തിറങ്ങിയ സൂര്യ ചിത്രം സൂററൈ പൊട്രു മലയാളത്തില്‍ കണ്ടവര്‍ മറക്കില്ല ഉർവശിയുടെ കണ്ണുനിറയ്ക്കുന്ന ഡയലോഗ്. സ്ക്രീനില്‍ തകര്‍ത്താടിയ ഉര്‍വശിയ്ക്കു ശബ്ദം കൊണ്ടു വികാരവിക്ഷോഭങ്ങളുടെ കടലൊരുക്കിയത് ജോളിയാണ്.
സിനിമ മൊത്തത്തില്‍ ഏറ്റെടുത്തു സ്ക്രിപ്റ്റ് മലയാളത്തിലാക്കി പാട്ടെഴുതിയതിനു ശേഷം ഒരു കൂട്ടം ഡബിങ് ആര്‍ട്ടിസ്റ്റുകളെ വച്ചാണു മൊഴിമാറ്റുന്നത്. ടൈറ്റില്‍, ഗ്രാഫിക്‌സ്, സബ് ടൈറ്റില്‍ തുടങ്ങി സെന്‍സര്‍ സര്‍ട്ടിഫിക്കറ്റെടുക്കാനുള്ള സ്ക്രിപ്റ്റു വരെ ഇവര്‍ ഒരുക്കി നല്‍കും.