‘ഇതൊന്നും അല്ല ജിയോ സിനിമയ്ക്ക് വേണ്ടത്’: സത്യൻ അന്തിക്കാട് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ സംവിധായകനോട് അന്നു പറഞ്ഞത്
Mail This Article
ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന ചിത്രം നിരൂപകപ്രശംസ നേടി മുന്നോട്ടു പോകുമ്പോൾ സിനിമയുടെ സംവിധായകനെ തേടി ഒരു അപ്രതീക്ഷിത വിളി എത്തി. മലയാളത്തിന്റെ പ്രിയ ചലച്ചിത്രകാരൻ സത്യൻ അന്തിക്കാടാണ് സിനിമ കണ്ട ശേഷം ജിയോയെ നേരിട്ടു വിളിച്ച് അഭിനന്ദിച്ചത്. അദ്യമായി താൻ കഥ പറഞ്ഞ സംവിധായകന്റെ അഭിനന്ദനം ജിയോയ്ക്ക് വില മതിക്കാനാവാത്തതായി. അതെക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ.
2003 ൽ B.com കഴിഞ്ഞിരിക്കുന്ന സമയം. രണ്ടു പേപ്പർ സപ്ലി ഒക്കെ കിട്ടിയിട്ടും ഉണ്ട്. സിനിമ മാത്രം ആണ് മനസിൽ. കഥ പറയണം ഏതേലും സവിധായകനോട്, തിരക്കഥകൃതായി തുടങ്ങി അതുവഴി ഉടനെ തന്നെ സംവിധാനത്തിലേക്ക് എത്തണം അതാണ് പ്ലാൻ. ആരോട് കഥ പറയും ഏറ്റവും ടോപ്പീന്ന് തുടങ്ങാം എന്നു വെച്ചു. അങ്ങനെ ആദ്യം വിളിച്ചത് ഏറെ ബഹുമാനിക്കുന്ന സത്യൻ അന്തിക്കാട് സാറിനെ. ഫോണിൽ സംസാരിച്ചതും കാണാൻ ഒരു സമയം അദ്ദേഹം തന്നതും ഒക്കെ ഒരു അത്ഭുതം ആയിരുന്നു.നേരെ അന്തിക്കാട്ടേക്ക്...കഥ പറഞ്ഞു...ഇതൊന്നും അല്ല ജിയോ സിനിമക്ക് വേണ്ടത് എന്നു അദ്ദേഹം പറഞ്ഞു..അതു സത്യം ആണെന്ന് വൈകി എനിക്ക് മനസിലാവുകയും ചെയ്‌തു.
എഴുത്തു തുടരണം എന്നു ഉപദേശിച്ചു...കഥകളും ആയി ഇനിയും കാണാം എന്നു പറഞ്ഞു..നിർമ്മാതാവ് സിയാദ് കോക്കറിന്റെ ഫോൺ നമ്പർ തന്നു..അദ്ദേഹത്തോടും കഥകൾ പറഞ്ഞു നോക്കൂ എന്നും പറഞ്ഞു...നിരാശയോടെ അല്ല മടങ്ങിയത്...കാരണം സത്യൻ സാറിനെ കണ്ടത് സംസാരിച്ചത് എന്തിന് അന്തിക്കാട് ഗ്രാമത്തിൽ കാൽ കുത്തിയത് പോലും എനിക്കന്ന് അത്ഭുതം ആണ്. അന്നും പിന്നീടും ഇത്ര ഈസി ആയി എനിക്ക് ഒരു സിനിമാക്കാരനെ നേരിട്ട് കാണാൻ പറ്റിയിട്ടില്ല. പിന്നീട് മറിമായം എഴുതുന്നുണ്ട് കാണണം എന്ന് മെസ്സേജ് അയക്കുമ്പോൾ കാണുന്നുണ്ട് കൊള്ളാം എന്നൊക്കെയുള്ള മെസ്സേജുകൾ വന്നിരുന്നു. അതൊക്കെ തന്നെ ധാരാളം എന്നു കരുതി ഇരിക്കുന്ന എനിക്ക് അത്ഭുതം ആയി ഇതാ അദ്ദേഹം. മഹത്തായ ഭാരതീയ അടുക്കള കണ്ട് ഒരു ഒന്നൊന്നര ഇൻകമിങ് വിളി.