മലയാളത്തിന്റെ സ്വന്തം വില്ലൻ അബു സലിം വെളളിത്തിരയിലെത്തിയിട്ട് ഇതു നാൽപ്പതാം വർഷം. അറുപതാം വയസ്സിലും അബുസലിമിന് ഇരുപതുകാരന്റെ ഫിറ്റ്നസ്! ജീവിതത്തില്‍ മറക്കാനാകാത്ത ഓർമകള്‍ പങ്കുവക്കുകയാണ് അദ്ദേഹം. അബു സലിമിനെ ആന കുത്താനായി ഓടിച്ചിട്ടുണ്ട്. മോഹൻലാല്‍–രഞ്ജിത് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചന്ദ്രോത്സവം സിനിമയുടെ സെറ്റിൽവച്ചാണ് സംഭവം.
ആ കഥ അബു സലിം പറയുന്നു. ‘ചന്ദ്രോത്സവം’ എന്ന സിനിമയിൽ ആനയ്ക്കു പഴം കൊടുക്കുന്നൊരു സീനുണ്ട്. റിഹേഴ്സൽ ചെയ്തപ്പോൾ കുഴപ്പമില്ലായിരുന്നു. ടേക്ക് പോയപ്പോൾ ആന വിരണ്ടു. അതെന്നെ കൊമ്പു കൊണ്ടു തട്ടി, ഭാഗ്യത്തിനു വീണില്ല. 15 മിനിറ്റോളം ഓടിച്ചു. പിന്നെ, ആളുകൾ വന്ന് ആനയെ തളച്ചു. ജീവിതത്തിൽ മറക്കാനാകാത്ത ഓട്ടമായിരുന്നു അത്. അബു സലിം പറഞ്ഞു.
‘ഇടയ്ക്കു ചില കോമഡി റോളുകൾ ചെയ്യാൻ കിട്ടുന്നത് ആൾക്കാരെ നമ്മളിലേക്കു കൂടുതൽ അടുപ്പിക്കും. വില്ലത്തരമൊക്കെ കാണിക്കുന്നവർ കോമഡി ചെയ്യുന്നത് പ്രേക്ഷകർക്ക് സർപ്രൈസാണ്. വില്ലനായിട്ട് അഭിനയിക്കുന്നതിന്റെ ഗുണം അപ്പപ്പോൾ റെസ്പോൺസ് കിട്ടുമെന്നതാണ്, ഷൂട്ട് നടക്കുന്നതിനിടിയിൽ ആളുകൾ ഉച്ചത്തിൽ വിളിച്ചു കൂവും. ‘‘കൊല്ലെടാ അവനെ’’ എന്ന്. സൂപ്പർ സ്റ്റാർ നായകന്മാർ വരുന്ന ചിത്രങ്ങളിൽ അവരോട് ഏറ്റുമുട്ടാൻ വില്ലനായി വിളിക്കുന്നതും സന്തോഷമുളള കാര്യമാണ്. വളരെ റിസ്ക്കുളള പണിയും കൂടിയാണിത്. ഫൈറ്റിനിടയ്ക്കുളള അപകടങ്ങൾ സാധാരണം.’ അബു സലിം വ്യക്തമാക്കി.
വനിത മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്. അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം.