നടൻ അനൂപ് മേനോനെതിരെ സംവിധായകൻ വിനയൻ രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. ഒരു അഭിമുഖത്തിൽ വിനയന്റെ പേര് മറച്ച്‌വച്ച് അനൂപ് സംസാരിച്ചതായിരുന്നു വിനയനെ ചൊടിപ്പിച്ചത്. അനൂപിന്റെ വാക്കുകൾ തന്നെ വിഷമിപ്പിച്ചെന്നും ചാൻസ് ചോദിച്ച് നടന്ന അയാളെ സിനിമയിലേക്ക് കൊണ്ടുവന്നത് താനാണെന്നും ചൂണ്ടിക്കാട്ടി രൂക്ഷവിമർശനങ്ങളാണ് അനൂപിനെതിരെ വിനയൻ ഉന്നയിച്ചത്. ഈ വിഷയത്തിൽ വിനയന് മറുപടിയുമായി അനൂപ് മേനോൻ രംഗത്തെത്തി.
‘വിനയേട്ടനുമായി ഒരു പ്രശ്നവും ഈ കാലമത്രയും ഉണ്ടായിട്ടില്ല. കാട്ടുചെമ്പകം എന്റെ ആദ്യ സിനിമയാണ്. കാട്ടുചെമ്പകമെന്ന ചിത്രത്തിലൂടെയാണ് സിനിമ എന്ന വലിയ മാധ്യമത്തിലേക്ക് പ്രവേശിക്കാൻ സാധിച്ചത്. ’
They have influenced in my acting but it is not an imitation | Manorama News
‘സ്ത്രീജന്മം എന്നൊരു സീരിയലിൽ അഭിനയിക്കുമ്പോഴാണ് വിളി വരുന്നത്.വിനയേട്ടൻ പറഞ്ഞത് അദ്ദേഹത്തിന്റെ ഭാര്യ സ്ത്രീജന്മം സീരിയലിൽ കണ്ടിട്ട് ഈ സിനിമയിലേക്ക് വിളിക്കുന്നതാണ്. എറണാകുളത്ത് പോയി അദ്ദേഹത്തെ കാണുന്നു. മൊട്ട അടിക്കുന്നു. വലിയൊരു മാറ്റമാണ് സീരിയൽ ആക്ടറിൽ നിന്നും സിനിമ ആക്ടറിലേക്കുള്ള മാറ്റം. ആദ്യ സിനിമ എന്തുകൊണ്ടും കാട്ടുചെമ്പകം തന്നെയാണ്.’
‘സിനിമയിലേക്കുള്ള എൻട്രി തന്നത് വിനയൻ സർ തന്നെയാണ്. അതിൽ ഒരു മാറ്റവുമില്ല. നിഷേധിക്കാൻ പറ്റാത്ത കാര്യവുമാണ്. കാട്ടുചെമ്പകം എന്ന സിനിമയ്ക്കുശേഷം 5 വർഷം കഴിഞ്ഞാണ് തിരക്കഥ എന്ന സിനിമയിൽ അഭിനയിക്കുന്നത്’.
‘ക്രിയാത്കമായ വിമര്‍ശനങ്ങൾ ചുറ്റും നടക്കുന്നുണ്ടാകാം. എന്നാൽ അത് തന്നെ ബാധിക്കുന്ന തരത്തിൽ കൊണ്ടുവരാറില്ല. തന്നെക്കുറിച്ച് അയാളിങ്ങനെ പറഞ്ഞു എന്നൊക്കെ ആളുകൾ വന്ന് പറയാറുണ്ട്. എന്നാൽ ഞാനതൊന്നും ശ്രദ്ധിക്കാൻ പോകാറില്ല. നമ്മൾ ഇതിന് വേണ്ടി ചികഞ്ഞു പോകാതിരുന്നാൽ പോരേ’. മനോരമ ന്യൂസിന് നൽകിയ നേരെ ചൊവ്വേ അഭിമുഖത്തിലാണ് അനൂപ് മേനോൻ ഇക്കാര്യം വ്യക്തമാക്കിയത്.
അമിതാഭ് ബച്ചന് നൽകിയ പ്രശംസ തനിക്ക് ലഭിച്ചതിൽ അഭിമാനമുണ്ടെന്നും അനൂപ് മേനോൻ പറഞ്ഞു. അനൂപ്മേനോൻ കടന്നു വരുമ്പോൾ മോഹൻലാലാണോ മമ്മൂട്ടിയാണോ അതോ ഇവർ രണ്ടും ചേർന്നാണോ വരുന്നതെന്ന് താരങ്ങൾ തന്നെ ചോദിക്കാറുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടിപറയുകയായിരുന്നു അനൂപ് മേനോൻ. ഇത് അമിതാഭ് ബച്ചനെക്കുറിച്ച് ധർമേന്ദ്ര പറഞ്ഞതാണ്. ദിലീപ് കുമാർ, മോട്ടിലാൽ, കോൻ കോൻ ആ രഹാഹെ എന്ന് അമിതാഭ് ബച്ചൻ കടന്നു വരുമ്പോൾ ധർമേന്ദ്ര പറഞ്ഞ ഡയലോഗാണ്.
തനിക്ക് ഡാൻസ് അറിയില്ല, ഫൈറ്റ് അറിയില്ല. ഒരു നടനു വേണ്ട യാതൊന്നും അറിയില്ല. എന്നിട്ടും ഇത്തരത്തിൽ തന്നെക്കുറിച്ച് പറയുന്നതിൽ അഭിമാനമുണ്ട്. തന്നിൽ എല്ലാ നടന്മാരുടേയും അംശമുണ്ടാകും. മോഹൻലാലിന്റേയും മമ്മൂട്ടിയുടേയുമൊക്കെ അഭിനയം കണ്ടാണ് താൻ വളർന്നത്. ഒരു കുട്ടിയിൽ എങ്ങനെ അവന്റെ അധ്യാപകരുടെ അംശമുണ്ടാകുമോ അതുപോലെ തന്നെ തന്നിലും വലിയ നടന്മാരുടെ സാന്നിധ്യമുണ്ടാകുമെന്ന് അനൂപ് മേനോൻ മനോരമ ന്യൂസിന് നൽകിയ നേരെ ചൊവ്വേ അഭിമുഖത്തിൽ പറഞ്ഞു.