ഒരു കെട്ടിടത്തിനു മുകളിൽ നിന്നും നായയെ താഴേയ്ക്കു വലിച്ചെറിയുന്ന യുവാവിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ കത്തിപ്പടരുകയാണ്. കെട്ടിടത്തിന്റെ മുകളിൽ നിന്ന് മറ്റൊരാളാണ് വിഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. താഴേയ്ക്കു വീണ ആഘാതത്തിൽ വേദനയാൽ പുളഞ്ഞ് നായ കരയുന്നതും വിഡിയോയിൽ കേൾക്കാം.
സംഭവത്തിൽ ഈ യുവാവിനെതിരെ സിനിമാ ലോകത്തു നിന്നുള്ള മൃഗ സ്നേഹികൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തി. ‘ഈ പ്രവൃത്തി ചെയ്തതുകൊണ്ട് ഇയാളെ തൂക്കിക്കൊല്ലാനൊന്നും പോകുന്നില്ല. പക്ഷേ, ഞാൻ ദൈവത്തോടു പ്രാർഥിക്കും ഇയാൾ വേഗം മരണത്തിലേക്കു പോകാൻ’–തമിഴ് നടൻ ആർ ജെ ബാലാജി പറയുന്നു.
ഇയാളെ തിരിച്ചറിയുന്നവരുണ്ടെങ്കിൽ എത്രയും വേഗം ലോകത്തെ അറിയിക്കണമെന്നും പരമാവധി ശിക്ഷ ഇയാൾക്കു നൽകണമെന്നുമായിരുന്നു നടി അപർണയുടെ വാക്കുകൾ.
അതിനിടെ വിഷയത്തിൽ ഇടപെടലുമായി മൃഗസംരക്ഷണ പ്രവർത്തക സാലി കണ്ണന്‍ രംഗത്തെത്തിയിട്ടുണ്ട്. വിഡിയോയിൽ കാണുന്നയാളെ കണ്ടെത്തി തരുന്നവർക്ക് ഹ്യൂമന്‍ സൊസൈറ്റി ഇന്റർനാഷണൽ ഒരുലക്ഷം രൂപ പ്രതിഫലം നൽകുമെന്നും ഇത്തരം പൈശാചിക കൃത്യം ചെയ്യുന്നവർ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതെന്ന് അനിവാര്യമാണെന്നും സാലി പറയുന്നു. സംഭവത്തില്‍ ചെന്നൈ പോലീസ് കേസെടുത്തിട്ടുണ്ട്.