Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭൈരവ കാരണം മാല വിൽക്കേണ്ട അവസ്ഥയെന്ന് വിതരണക്കാരന്‍

bairava-loss

വിജയ് നായകനായി എത്തിയ ഭൈരവ സിനിമ കാരണം തകര്‍ന്നുപോയെന്ന് സിനിമയുടെ വിതരണക്കാരന്‍‌ തിരുപ്പൂര്‍ സുബ്രഹ്മണ്യം. ഭൈരവയുടെ വിതരണം ഏറ്റെടുത്ത വകയില്‍ തനിക്കുണ്ടായത് ഒന്നരകോടിക്ക് മുകളിൽ നഷ്ടമാണെന്നും സുബ്രഹ്മണ്യം പറഞ്ഞു.

സിനിമയുടെ നഷ്ടം നികത്താന്‍ കഴുത്തിലുള്ള സ്വര്‍ണമാല വില്‍ക്കേണ്ട ഗതികേടിലാണ് താന്‍ എന്ന് തിരുപ്പൂര്‍ സുബ്രഹ്മണ്യന് പറയുന്നു‍. സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി വിജയ് സംവിധായകനും നായിക കീർത്തി സുരേഷിനും ഉള്‍പ്പെടെ സ്വര്‍ണ്ണച്ചെയിനും മാലയും സമ്മാനമായി നല്‍കിയിരുന്നു. ഇതിനെ പരിഹസിച്ചാണ് സുബ്രഹ്മണ്യത്തിന്റെ വിമര്‍ശനം.

‘കൊയമ്പത്തൂരിലെ വിതരണക്കാരനാണ് ഞാന്‍. എന്റെ 1.64 കോടി രൂപയാണ് സിനിമ മൂലം നഷ്ടമായത്. സിനിമ വിജയിച്ചുവെന്ന് കാണിച്ച് നായകനായ വിജയ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് സ്വര്‍ണ ചെയിന്‍ സമ്മാനിച്ചിരുന്നു. എന്നാല്‍ ഞാനിന്ന് സാമ്പത്തിക ബാധ്യത കാരണം സ്വന്തം മാല വില്‍ക്കേണ്ട അവസ്ഥയിലാണ്. ഇത് ദുഃഖകരമാണ്. ഇതൊന്നും വിജയിനെപ്പോലെയുള്ള ഒരു താരത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. തിരുപ്പൂര്‍ സുബ്രഹ്മണ്യം പറഞ്ഞു.

രജനീകാന്ത് ചിത്രം കബാലി, ധനുഷ് ചിത്രം തൊടാരി, റെമോ, കത്തി സണ്ഡൈ, ഭൈരവാ, സിങ്കം 3, ബോഗൻ എന്നീ ചിത്രങ്ങൾ പരാജയമായിരുന്നെന്നും അദ്ദേഹം പറയുന്നു. ശിവകാർത്തികേയന്റെ റെമോ എന്ന ചിത്രം ചെങ്കൽപാട്ടും ചെന്നൈയിലും മാത്രമാണ് ലാഭമുണ്ടാക്കിയതെന്നും വളരെയധികം നഷ്ടമുണ്ടാക്കിയ ഭൈരവയുടെയും സിങ്കം 3യുടെയും നിർമാതാക്കൾ വ്യാജ വിജയാഘോഷം നടത്തുകയാണെന്നും സുബ്രഹ്മണ്യൻ പറയുന്നു. സംഭവത്തിൽ വാസ്തവമുണ്ടെന്ന് ശ്രീധർ പിള്ളയും വ്യക്താക്കുന്നു.

കൊയമ്പത്തൂരിലെ മുൻനിര വിതരണക്കാരനാണ് സുബ്രഹ്മണ്യൻ. തമിഴ്നാട്ടിലെ സിനിമാഇൻഡസ്ട്രിയിൽ വലിയ പങ്ക് കൊയമ്പത്തൂരിനുണ്ട്. ആയിരം സ്ക്രീനുകളില്‍ 170 സ്ക്രീനുകൾ നോക്കി നടത്തുന്നത് സുബ്രഹ്മണ്യൻ ആണ്. കഴിഞ്ഞ ഏഴ് മാസമായി ഒരു സൂപ്പർതാര ചിത്രവും അവർ മാധ്യമങ്ങളിലും സോഷ്യൽമീഡിയയിലും പറഞ്ഞറിയിച്ച തുക കലക്ട് ചെയ്തിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. 2016 ൽ പുറത്തിറങ്ങിയ ഏഴ് ചിത്രങ്ങളും വിതരണക്കാർക്ക് വലിയ നഷ്ടമായിരുന്നു. എന്നാൽ ഈ ചിത്രങ്ങളും ബോക്സ്ഓഫീസിൽ സൂപ്പർഹിറ്റാണെന്നാണ് ഇതിന്റെ നിർമാതാക്കൾ അവകാശപ്പെടുന്നത്.

രജനീകാന്തിന്റെ കബാലി, ശിവകാർത്തികേയന്റെ റെമോ, വിജയ്‌യുടെ ഭൈരവ, സൂര്യയുടെ സിങ്കം 3, ജയം രവിയുടെ ബോഗൻ, കാര്‍ത്തിയുടെ കാശ്മോറ, ധനുഷിന്റെ കൊടി, തൊടാരി. എന്നീ ചിത്രങ്ങൾ വിതരണക്കാര്‍ക്ക് വലിയ നഷ്ടം ഉണ്ടാക്കിയെന്ന് സുബ്രഹ്മണ്യൻ ആരോപിക്കുന്നു.

ഒരു സിനിമയുടെ പരാജയം വലിയ വിജയമായി കൊണ്ടാടുന്ന ഏക ഇൻഡസ്ട്രി കോളിവുഡ് മാത്രമായിരിക്കുമെന്നും സുബ്രഹ്മണ്യൻ പറയുന്നു. ചില സിനിമകൾ നൂറു കോടി കടക്കുന്നുവെന്ന് പറയുന്നു. നടൻ സംവിധായകന് കാർ മേടിച്ച് കൊടുക്കുന്നു, മറ്റു ചിലർ സ്വർണ ചെയ്ൻ കൊടുക്കുന്നു. നടന്മാരും നിർമാതക്കളും ചേര്‍ന്ന് മറ്റുള്ളവരെ പറ്റിക്കുകയാണ്. ബോക്സ്ഓഫീസിൽ വ്യാജ കണക്കുകൾ കാട്ടുന്നു, വ്യാജ പോസ്റ്റർ അടിക്കുന്നു. ഒരു സിനിമ പുറത്തിറങ്ങി നഷ്ടത്തിലായാൽ അത് ഏറ്റവുമധികം ബാധിക്കുന്നത് പലിശയ്ക്ക് പൈസ വാങ്ങി സിനിമ വിതരത്തിനെക്കുന്ന വിതരണക്കാരനെയാണ്.

‘ഇനി മുതൽ സൂപ്പർതാരങ്ങളുടെ സിനിമ വലിയ വിലയ്ക്ക് മേടിക്കുന്നില്ല. ഇതൊരു വിലക്ക് അല്ല. ഇനിയും വലിയ നഷ്ടം താങ്ങാൻ കഴിയില്ല. താരങ്ങൾക്ക് തിയറ്റർ നല്‍കാൻ തയ്യാറാണ്. എന്നാൽ അവർ പറഞ്ഞ തുകയ്ക്ക് സിനിമ മേടിക്കില്ല. സുബ്രഹ്മണ്യൻ പറഞ്ഞു.

സുബ്രഹ്മണ്യന്റെ വെളിപ്പെടുത്തലോടെ കൂടുതൽ സത്യങ്ങൾ പുറത്തുവരുകയാണ്. വിജയ് ചിത്രം ഭൈരവ അമേരിക്കയിൽ വിതരണത്തിനെടുത്ത വരുണും ഇതുതന്നെയാണ് പറയാനുള്ളത്. ‘രണ്ടര കോടി രൂപയ്ക്ക് വിതരണത്തിനെടുത്ത ചിത്രത്തിന് നഷ്ടം 1.75 കോടി. എന്നിട്ടും നടൻ വിജയ് അണിയറപ്രവർത്തകർക്ക് സ്വർണ ചെയ്ൻ നൽകി വിജയം ആഘോഷിക്കുന്നു. ഇനി മുതൽ നിർമാതാവ് പറയുന്ന തുകയ്ക്ക് ഒരു സിനിമയും വിതരണത്തിനെടുക്കുന്നില്ല. വരുൺ പറഞ്ഞു.

സിനിമയുടെ നിർമാതാക്കൾ കള്ളക്കണക്ക് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതാണ് ഇവരെ പ്രകോകിപ്പിച്ചത്. മാത്രമല്ല ഇതേ സിനിമകൾ നൂറുകോടി കടന്നെന്നാണ് സിനിമയുടെ നിർമാതാക്കൾ അവകാശപ്പെടുന്നത്. എന്നാൽ നഷ്ടം വരുന്നത് ചിത്രം വലിയ തുകയ്ക്ക് വിതരണത്തിനെടുക്കുന്ന വിതരണക്കാർക്കും. സൂപ്പർതാരസിനിമകൾ നൂറും ഇരുന്നൂറും കോടി കടന്നുവെന്ന് പ്രചരിപ്പിച്ച് അടുത്ത പ്രോജ്ക്ടുകളും കോടികൾ മുടക്കി എടുത്ത് കോടികളുടെ തുകയ്ക്ക് വിതരണത്തിനെത്തിക്കുകയാണ് ഇവരുടെ പദ്ധതി. എന്നാൽ ഇതിൽ ചില ചിത്രങ്ങൾ വലിയ പരാജയമായി തീരുന്നു. പരാജയപ്പെട്ട സിനിമകള്‍ നൂറു കോടി കടന്നുെവന്ന പ്രചരണംനടത്തുന്നതിലൂടെയും തങ്ങള്‍ക്ക് നഷ്ടം മാത്രമേ സംഭവിയ്ക്കുന്നുള്ളൂ എന്നാണ് വിതരണക്കാര്‍ പറയുന്നത്.

സൂപ്പർതാരങ്ങളുടെ താരമൂല്യം സംരക്ഷിക്കാനാണ് കള്ളക്കണക്കുകൾ പടച്ചുവിടുന്നതെന്നും ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും ഇവർ അവകാശപ്പെടുന്നു. ഇതിനെ തുടർന്നാണ് രണ്ടുതാരങ്ങളുടെയും സിനിമയുടെ റിലീസ് തടയാൻ ഇവർ തീരുമാനമെടുത്തിരിക്കുന്നത്. അല്ലെങ്കിൽ മിനിമം ഗ്യാരണ്ടി പണമായി നൽകണമെന്നും വിതരണക്കാർ ആവശ്യപ്പെടുന്നു. നേരത്തെ രജനീ ചിത്രം ലിംഗ സിനിമയുടെ വിതരണക്കാർ നഷ്ടം നികത്താന്‍ രജനിയുടെ വീട്ടിൽ നിരാഹരമിരിക്കാൻ തീരുമാനിച്ചിരുന്നു. പിന്നീട് താരം തന്നെ ഇടപെട്ടാണ് പ്രശ്നം ഒത്തുതീർപ്പാക്കിയത്.

Your Rating: