Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവരുടെ ശാപമേറ്റ് വാങ്ങരുത്; ലക്ഷ്മി നായരോട് ഭാഗ്യലക്ഷ്മി

lakshmi-bhagyalashmi

ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായാണ് അക്കാദമി വിദ്യാർഥികൾ രംഗത്തെത്തിയിരിക്കുന്നത്. പ്രിൻസിപ്പൽ ലക്ഷ്മി നായർ രാജിവയ്ക്കുംവരെ സമരം നടത്താനാണ് വിദ്യാർഥി സംഘടനകളുടെ തീരുമാനം. സംഭവത്തിൽ പ്രതികരണവുമായി നടി ഭാഗ്യലക്ഷ്മി രംഗത്ത്. സമരപ്പന്തലിലെത്തി കുട്ടികളുടെ അനുഭവങ്ങൾ കേട്ട ശേഷം പ്രതികരിക്കുകയായിരുന്നു അവർ.

ഭാഗ്യലക്ഷ്മിയുടെ കുറിപ്പ് വായിക്കാം–

‘ലക്ഷ്മി നായർ എന്ന വ്യക്തിയോട് എനിക്ക് നല്ല ബഹുമാനവും സൗഹൃദവുമുണ്ട്. വളരെ ബുദ്ധിമതിയും കഠിനാദ്ധാനിയും സുന്ദരിയുമാണവർ...പൊതുവെ അവരുടെ നിലപാടുകളെക്കുറിച്ചും പിടിവാശിയെക്കുറിച്ചുമെല്ലാം പലരും പറഞ്ഞ് കേട്ടിട്ടുണ്ട്..അതൊന്നും നമ്മുടെ വിഷയമല്ല.

ഞാൻ സമരപ്പന്തലിൽ ചെന്നിരുന്നു. കുട്ടികൾ കരഞ്ഞുകൊണ്ടാണ് എന്നോട് പറഞ്ഞത്, "ഞങ്ങൾ പഠിക്കാൻ വന്നവരാണ് ഞങ്ങളുടെ പ്രശ്നം കാംപസ് ഫ്രീഡം അല്ല.. കോളേജിനുളളിൽ
പെൺകുട്ടികളും ആൺകുട്ടികളും തമ്മിൽ സംസാരിക്കരുത് എന്ന് പറയുന്നതോ,ഇന്ന രീതിയിലുളള വസ്ത്രമേ പെൺകുട്ടികൾ ധരിക്കാവൂ എന്ന് പറയുന്നതോഇപ്പോൾ അർഹതയില്ലാതെ കൈവശപ്പെടുത്തി എന്ന് പറയുന്ന ഭൂമിയോ ഒന്നുമല്ല ഞങ്ങളുടെ പ്രശ്നം..

വിദ്യാർത്ഥികളോടുളള മേഡത്തിന്റെ സമീപനം മാത്രമാണ്.. കുട്ടികളെ മാത്രമല്ല അവരുടെ മാതാപിതാക്കളെപ്പോലും അസഭ്യം പറയുക, കുട്ടികളെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുക അത് ചോദ്യം ചെയ്യുന്നവരുടെ ഇന്റേണൽ മാർക്ക് കുറക്കുക,ഇതെന്റെ സ്ഥാപനമാണ് ഇവിടെ ഞാനാണ് അവസാനവാക്ക് സൗകര്യമുണ്ടെങ്കിൽ പഠിച്ചാ മതി ഇല്ലെങ്കി പൊയ്ക്കോ " ഇത്തരം നിലപാടിനെതിരെയാണ് ഞങ്ങൾ സമരമിരിക്കുന്നത്..ഞങ്ങളുടെ വീട്ടുകാർ പോലും ഞങ്ങളെ ഇങ്ങനെ അസഭ്യം പറയാറില്ല. ഇതെന്തിനാണ് ഞങ്ങൾ സഹിക്കുന്നത്?".എന്നാണവർ ചോദിക്കുന്നത്.

ശരിയല്ലേ,പഠിക്കാൻ വരുന്ന കുട്ടികളെ ഭയപ്പെടുത്തുകയല്ലല്ലോ വേണ്ടത്..കാലം മാറി, അദ്ധ്യാപകരും വിദ്യാർത്ഥിയും സുഹൃത്തുക്കളെപ്പോലെ പെരുമാറുന്ന കാലമാണ്. ഇവിടെ നിന്ന് പഠിച്ചിറങ്ങിപ്പോകുന്ന കുട്ടികൾക്ക് ലക്ഷ്മി നായരെന്ന അദ്ധ്യാപികയോട് ബഹുമാനവും സ്നേഹവും ഉണ്ടാവണം..

ലക്ഷ്മിയുടെ മക്കളെ ആരെങ്കിലും അസഭ്യം പറഞ്ഞാൽ ലക്ഷ്മി കേട്ട്കൊണ്ട് വെറുതെ ഇരിക്കുമോ? ഒരാൾ നമുക്കെതിരെ വിരൽ ചൂണ്ടിയാൽ കുറ്റം പറയാം, ഒരു കൂട്ടം പേർ നമുക്കെതിരെ വിരൽ ചൂണ്ടുമ്പോൾ ഒന്ന് സ്വയം വിലയിരുത്തുന്നത് നല്ലതല്ലേ..എല്ലാ വിദ്യാർത്ഥി സംഘടനകളും ഒന്നിച്ച് നിന്ന് ഒരാൾക്കെതിരെ ശബ്ദമുയർത്തുമ്പോൾ അവരുടെ ഭാഗത്ത് എന്തോ ന്യായമില്ലേ എന്ന് തോന്നുന്നു.

കുട്ടികളല്ലെ ഈ പ്രായത്തിൽ അല്പം വികൃതിയൊക്കെ കാണും. ലക്ഷ്മി എത്ര അഭിമാനത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കുന്ന വ്യക്തിയാണ്,ആ അഭിമാനവും സ്വാതന്ത്ര്യവും അവരും ആഗ്രഹിക്കില്ലേ..തെറ്റുകളിൽ കൂടിയല്ലേ ശരി പഠിക്കുന്നത്..നിയമ വിദ്യാർത്ഥികൾ എന്ന് പറയുമ്പോൾ കൊച്ചുകുട്ടികളല്ലല്ലോ.. പഠിപ്പിക്കേണ്ട രീതിയിൽ പഠിപ്പിച്ചാൽ പഠിക്കേണ്ട രീതിയിൽ അവർ പഠിക്കും..ഭീഷണിപ്പെടുത്താനും ശിക്ഷിക്കാനും..ലോ അക്കാഡമി ജയിലല്ലല്ലോ.വിദ്യാലയമല്ലേ..ഈ പറയുന്ന പരാതികളൊന്നുമില്ലായിരുന്നെങ്കിൽ ലക്ഷ്മിക്ക് ഒരു പ്രശ്നം വന്നാൽ ഈ കുട്ടികളായിരിക്കും ലക്ഷ്മിക്ക് വേണ്ടി മുൻപിൽ ഇറങ്ങുന്നത്..

ഇന്നേക്ക് 16 ദിവസമായി കുട്ടികൾ മാറി മാറി നിരാഹാരം അനുഷ്ഠിക്കുന്നു. ആ കുട്ടികളുടെ മാതാപിതാക്കളുടെ മനസ്സെത്ര വേദനിക്കുന്നുണ്ടാവും.മക്കൾ പട്ടിണി കിടക്കുമ്പോൾ ഏത് അമ്മക്കാണ് ഭക്ഷണം ഇറങ്ങുക. അവരുടെ ശാപമേറ്റ് വാങ്ങരുത്..എത്രയും വേഗം ഒന്നിച്ചിരുന്ന് ചർച്ച ചെയ്ത് തീരുമാനത്തിലെത്തൂ. വിട്ട് കൊടുക്കുമ്പോൾ അവിടെ വിജയിക്കുന്നത് വിട്ട് കൊടുക്കുന്നവരാണ്..നേടിയവരല്ല..’ 

Your Rating: