Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്ഥാന സർക്കാർ കനത്ത പരാജയമാണെന്ന് ഭാവന

bhavana

സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾ തടയുന്നതിൽ സംസ്ഥാന സർക്കാർ കനത്ത പരാജയമാണെന്ന് നടി ഭാവന. പുതിയ ചിത്രമായ വിളക്കുമരത്തിന്റെ പ്രഖ്യാപന ചടങ്ങിനിടെ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിലാണ് നടി തന്റെ അഭിപ്രായം തുറന്നടിച്ചത്.

സ്ത്രീപീഡനക്കേസിൽ കടുത്ത ശിക്ഷ നടപ്പാക്കാതെ ഒരു സംഭവം നടക്കുമ്പോൾ മാത്രം പ്രതികരിച്ചാൽ അത് ക്രമേണ മറക്കുന്ന പ്രവണതയ്ക്ക് മാറ്റമുണ്ടാകണമെന്ന് ഭാവന പറയുന്നു. ജിഷയുടെ വിഷയത്തില്‍ ഏറെ വികാരനിര്‍ഭരയായ ഭാവന ശക്തമായ നിയമസംവിധാനമാണ് നമുക്കാവശ്യമെന്ന് പറയുന്നു.

‘ഓരോ സംഭവം ഉണ്ടാകുമ്പോഴും എല്ലാവരും പ്രതികരിക്കും ചിലർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യും. അതുകൊണ്ടായില്ല, ഇതിനൊക്കെ നിയമപരമായി ഉടൻ ആക്ഷൻ എടുക്കണം അല്ലെങ്കിൽ കൃത്യമായ നിയമനിർമാണം വേണം. അല്ലാതെ പ്രതികരിച്ചിട്ട് കാര്യമില്ല. എല്ലാവർക്കും കുറച്ച് കാലത്തേക്ക് വിഷമവും സങ്കടവും ഉണ്ടാകുന്നു. പിന്നീട് അത് മറക്കുന്നു.

പീഡനം ഭയന്ന് പെൺകുട്ടികൾ വീട്ടിലിരിക്കണം ഈ സമയത്ത് ഇറങ്ങിപ്പോകരുത് എന്നു പറയാൻ പഴയ കാലമൊന്നുമല്ലല്ലോ? സ്വന്തമായി ജോലിചെയ്യുന്ന, കുറച്ച് താമസിച്ച് വീട്ടിൽ വരുന്ന പെൺകുട്ടികളാണ് ഭൂരിഭാഗവും ഉള്ളത്. ഇവരോടൊക്കെ വീട്ടിലിരിക്കാൻ പറയാൻ പറ്റില്ലല്ലോ?

സിനിമയൊന്നും ഒരിക്കലും ഇത്തരം കാര്യങ്ങൾക്ക് പ്രചോദനമാകുന്നില്ല. സിനിമയിൽ ഹീറോ ഒരു പെൺകുട്ടിയെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും വില്ലൻമാരുടെ അടുത്തുനിന്ന് രക്ഷപ്പെടുത്തുകയും ചെയ്യുന്നു. ഇതൊന്നും ഇവിടാരും ചെയ്യുന്നില്ല. സിനിമ ഒരിക്കലും ഇതിന് പ്രചോദനമല്ല. ഭാവന പറഞ്ഞു.

തനിക്ക് രാഷ്ട്രീയം ഇല്ലെന്നു വ്യക്തമാക്കിയ ഭാവന സ്ത്രീകളോടുള്ള അതിക്രമങ്ങൾ തടയുന്നതിൽ സംസ്ഥാന സർക്കാർ വൻ പരാജയമാണെന്നും പറഞ്ഞു. ഒരു രാഷ്ട്രീയപാർട്ടിയും ഭാഗല്ലെന്നും വാഗ്ദാനങ്ങൾ മാത്രമല്ലാതെ പ്രവർത്തിയിലൂടെ ഇവർ ഇതൊക്കെ കാണിച്ചുതരണമെന്നും ഭാവന കൂട്ടിച്ചേർത്തു.