മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ച് വന്നാലും ജയം ബിജെപിക്കു തന്നെയായിരിക്കുമെന്ന് ഭീമൻ രഘു. അക്കാര്യത്തിലൊരു തർക്കവുമില്ലെന്നും സിനിമയിലെ ഭീമൻ തറപ്പിച്ചു പറയുന്നു. കാരണം, ജനങ്ങൾക്കാവശ്യം മാറ്റമാണ്. പുതിയൊരു ഭരണമാണ് ജനങ്ങൾക്കാവശ്യം. അതെനിക്ക് മനസിലായി. അതുകൊണ്ടു തന്നെ മോഹൻലാൽ ഗണേഷിനായി പ്രചരണത്തിനെത്തിയതിൽ എനിക്കൊരു വിഷമവുമില്ല. ലാലുമായി സൗഹൃദം മാത്രമേയുള്ളൂ.
പക്ഷേ, മൂന്ന് താരങ്ങൾ മത്സരിക്കുന്ന മണ്ഡലത്തിൽ താരങ്ങളാരും പ്രചരണത്തിന് പോകേണ്ടെന്ന് അമ്മ തീരുമാനിച്ചിരുന്നുവോ ഇല്ലയോ എന്നറിയില്ല. അത് സത്യമാണെങ്കിൽ മോഹൻലാലിനെ പോലൊരാൾ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. പിന്നെ ഗണേഷ് എന്നെ പേടിച്ചിട്ടാണല്ലോ മോഹൻലാലിനെ പ്രചരണത്തിന് കൊണ്ടുവന്നതു തന്നെ. ഭീമൻ രഘു പറഞ്ഞു.
പ്രചരണത്തിനിറങ്ങിയ നാളുകളിൽ എനിക്കതാണ് മനസിലാക്കുവാനായത്. ഗണേഷിനെ കുറിച്ച് തീര്‍ത്തും മോശം അഭിപ്രായമാണ് അവർക്കിടയിൽ. അദ്ദേഹത്തിന്റെ കാര്യം രാജ്യമൊട്ടുക്ക് അറിയാവുന്നതാണല്ലോ. ആദ്യം യുഡിഎഫിനൊപ്പം, പിന്നെയിപ്പോൾ എൽഡിഎഫിനൊപ്പമാണ് ഗണേഷ് മൽസരിക്കുന്നത്.
ഗണേഷിന്റെ ഇരട്ടത്താപ്പ് നയത്തെ കുറിച്ച് ജനങ്ങൾ മനസിലാക്കിത്തുടങ്ങിയിരിക്കുന്നു. ഓരോ ഇടങ്ങളിൽ ചെല്ലുമ്പോൾ നമ്മൾ ആവശ്യപ്പെടാതെ തന്നെ അവർ പറയുകയാണ് ദുരിതങ്ങളെ കുറിച്ച്. ഗണേഷുമായും ജഗദീഷുമായും രാഷ്ട്രീയ വ്യത്യാസമുണ്ടെങ്കിലും സൗഹൃദത്തിൽ ഇന്നുമൊരു മാറ്റം വന്നിട്ടില്ല.
സബ് ഇൻസ്പെക്റായി ജോലി ചെയ്തയാളാണ് ഞാൻ. അന്നും സാധാരണക്കാരായ ജനങ്ങളുമായിട്ടായിരുന്നു ഇടപഴകൽ. അവരെയെനിക്ക് നന്നായിട്ടറിയാം. പിന്നെ സിനിമയിൽ വന്നപ്പോൾ രാഷ്ട്രീയവും മറ്റും കൈകാര്യം ചെയ്യുന്ന സിനിമകളിൽ അഭിനയിച്ചു. എന്നിലേക്ക് രാഷ്ട്രീയമെത്തിയത് ഇങ്ങനെയാണ്. പിന്നെ വർഷങ്ങളായി പാർട്ടിയിൽ പ്രവർത്തിച്ചവരെ മാറ്റി നിർത്തി താരങ്ങൾക്ക് അവസരം കൊടുക്കുന്നത്, താരങ്ങൾക്ക് അവരേക്കാള്‍ കഴിവുണ്ടെന്ന് പാർട്ടിക്ക് തോന്നിയിട്ടാകാം. അതിനെ കുറിച്ച് കൂടുതലൊന്നും എനിക്കറിയില്ല. ഭീമൻ രഘു പറഞ്ഞു.