പ്രേമം സിനിമയുടെ വ്യാജന്‍ ചോര്‍ന്ന സംഭവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സെന്‍സര്‍ ബോര്‍ഡില്‍ ആന്‍റി പൈറസി സെല്ലിന്‍റെ റെയ്ഡ്. ഇന്ന് ഉച്ചയ്ക്ക് പ്രേമം സിനിമയുടെ സെൻസർ ബോർഡിന്റെ പക്കലുള്ള പകർപ്പ് ആന്റി പൈറസി സെല്ലിൽ ഹാജരാക്കാമെന്ന് സെൻസർ ബോർഡ് സമ്മതിച്ചിരുന്നു. ഇത് പാലിക്കാത്തതിനെ തുടര്‍ന്നാണ് ആന്‍റി പൈറസി സെല്ലിന്‍റെ റെയ്ഡ്.
അന്വേഷണത്തിന്റെ ഭാഗമായതിനാൽ സെൻസർ ബോർഡ് സഹകരിച്ചില്ലെങ്കിൽ തൊണ്ടി മുതൽ ബലാൽക്കാരമായി എടുക്കേണ്ടി വരുമെന്നും പൊലീസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകിയിരുന്നു. പ്രേമം സിനിമയുടെ സെൻസർ പകർപ്പും ഇപ്പോൾ തിയറ്ററുകളിൽ ഓടുന്ന രണ്ടാമത്തെ പകർപ്പുമാണു പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. സെൻസറിങ് കഴിഞ്ഞ പകർപ്പിൽ തന്നെ നിർമാതാവിനു വേണമെങ്കിൽ നീളം കുറയ്ക്കാൻ അനുവാദമുണ്ട്. അത്തരം പകർപ്പാണ് ഇപ്പോൾ തിയറ്ററുകളിൽ കാണിക്കുന്നതെന്നു പൊലീസ് പറഞ്ഞു.
കൊല്ലത്തു സിനിമയുടെ പകർപ്പ് അടങ്ങിയ പെൻഡ്രൈവ് വിദ്യാർഥികൾക്കു കൈമാറിയ വ്യക്തിയെ കുറിച്ച് പൊലീസിനു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇയാൾ ഉടൻ പിടിയിലാകുമെന്നാണു സൂചന. സെൻസർ ബോർഡിൽ നിന്നു സെൻസറിങ് കഴിഞ്ഞ സിനിമകളുടെ ഡിവിഡി കൊണ്ടുപോകുന്നതിന് ഒരു സുരക്ഷയും നിരീക്ഷണവുമില്ലെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ആ ദിശയിലും കൂടുതൽ അന്വേഷണം നടക്കുകയാണ്.