വിഷമദ്യമായ മീഥെയിൽ ആൽക്കഹോളിൽ ക്ലോർപൈറിഫോസ് കീടനാശിനി കലർത്തി കഴിക്കാൻ ഇടയായ കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നു നടൻ കലാഭവൻ മണിയുടെ ആന്തരികാവയവങ്ങൾ പരിശോധിച്ച ജോയിന്റ് കെമിക്കൽ എക്സാമിനർ കെ. മുരളീധരൻ നായർ ചൂണ്ടിക്കാട്ടി. എന്നാൽ സാധാരണ മദ്യമായ ഇഥെയിൽ ആൽക്കഹോളിൽ ക്ലോർപൈറിഫോസ് കലർത്തി കഴിച്ച കേസുകൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരുമിച്ചു മദ്യപിച്ചവരിൽ ഒരാളുടെ ഉള്ളിൽ മാത്രം കീടനാശിനി കലർന്ന വിഷമദ്യം കണ്ടെത്താൻ ഇടയായ സാഹചര്യം വിശദമായി വിലയിരുത്തണം. ഒരേ വിഷമദ്യം ഒന്നിൽ കൂടുതൽ പേർ ഒരുമിച്ചു കഴിച്ചാലും വ്യക്തികളുടെ രോഗാവസ്ഥ, ശരീരബലം, ശരീരത്തിലെ രക്തത്തിന്റെ അളവ്, കഴിക്കുന്ന മദ്യത്തിന്റെ തോത് എന്നിവ അനുസരിച്ചു ഫലം മാറാൻ സാധ്യതയുണ്ടെങ്കിലും മണിയുടെ കാര്യത്തിൽ സംഭവിച്ച പോലെ ഒരാളുടെ മരണത്തിനു മാത്രം കാരണമാവുന്ന സാഹചര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലഭ്യമായ രാസപരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ വിശദമായ ഫൊറൻസിക് അന്വേഷണം ആവശ്യമായ കേസാണിതെന്നും അദ്ദേഹം പറഞ്ഞു. മണിയുടെ ആന്തരികാവയവങ്ങൾ പരിശോധനയ്ക്ക് എത്തിയപ്പോൾ തന്നെ കീടനാശിനിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞു.
കീടനാശിനി ഉള്ളിലെത്തുമ്പോൾ ആമാശയത്തിനു സംഭവിക്കുന്ന നിറവ്യത്യാസവും ചുരുങ്ങലും വ്യക്തമായിരുന്നു. കീടനാശിനി കലർത്തിയ വിഷമദ്യം ബോധപൂർവം കഴിച്ചതോ കഴിപ്പിച്ചതോ ആവാനാണു സാധ്യതയെന്നും കെമിക്കൽ എക്സാമിനർ പറഞ്ഞു.