Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ജു വാര്യറെ വിമർശിച്ച് ദീപ നിശാന്ത്

manju-deepa

കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’ സിനിമയില്‍ മഞ്ജു വാര്യർ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. വിമർശനങ്ങൾ കടുത്തതതോടെ വിശദീകരണവുമായി മഞ്ജുവും രംഗത്തെത്തിയിരുന്നു. മാധവിക്കുട്ടിയായി അഭിനയിക്കുന്നത് തന്റെ രാഷ്ട്രീയത്തിന്റെ പ്രഖ്യാപനമായി കാണരുതെന്നും ചിത്രത്തിന്റെ സംവിധായകൻ കമലിനെ ചുറ്റിയുളള രാഷ്ട്രീയചർച്ചകളിലെ പക്ഷംചേരലായി ഇതിനെ വ്യാഖ്യാനിക്കുകയുമരുതെന്നും മഞ്ജു വാര്യർ പറഞ്ഞിരുന്നു.

ഇപ്പോഴിതാ മഞ്ജുവിന്റെ നിലപാടിനെ വിമർശിച്ച് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്. എനിക്ക് രാഷ്ട്രീയമില്ല എന്ന വാക്കിനേക്കാൾ അശ്ലീലമായി മറ്റൊന്നുമില്ല മഞ്ജൂ... രാഷ്ട്രീയമുണ്ടെന്ന് ഉറക്കെപ്പറഞ്ഞു തന്നെ മാധവിക്കുട്ടിയാവൂ എന്നും ദീപ പറയുന്നു.

ദീപ നിശാന്തിന്റെ കുറിപ്പ് വായിക്കാം–

രാഷ്ട്രീയവത്കരിക്കുക എന്നതിനർത്ഥം പാർട്ടിവൽക്കരിക്കുക എന്നല്ല എന്ന് മാർത്താ ഹാർനേക്കർ പറഞ്ഞിട്ടുണ്ട്. പരമ്പരാഗതരീതിയിലുള്ള മുദ്രാവാക്യം വിളികളോ സമരമുഖങ്ങളിലെ പോരാട്ടമോ മാത്രമല്ല, ഇടപെടൽ കൂടി രാഷ്ട്രീയമാണ്. ശരിയെന്ന് തോന്നുന്നതിനോട് ചേർന്നു നിൽക്കലും രാഷ്ട്രീയമാണ്. മാധവിക്കുട്ടിയാകലും രാഷ്ട്രീയമാണ്. രാഷ്ട്രീയം അത്ര മോശപ്പെട്ട സംഗതിയല്ല എന്നർത്ഥം. ഒരു നിലപാടു കൂടിയാണത്. എനിക്ക് രാഷ്ട്രീയമില്ല എന്ന വാക്കിനേക്കാൾ അശ്ലീലമായി മറ്റൊന്നുമില്ല മഞ്ജൂ... രാഷ്ട്രീയമുണ്ടെന്ന് ഉറക്കെപ്പറഞ്ഞു തന്നെ മാധവിക്കുട്ടിയാവൂ
ആശംസകൾ..

മഞ്ജു എഴുതിയ കുറിപ്പ് ഇങ്ങനെ–

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന 'ആമി' എന്ന സിനിമയിൽ മാധവിക്കുട്ടിയായി അഭിനയിക്കാനൊരുങ്ങുകയാണ്. ഇതിനകം ഈ ചിത്രത്തെച്ചൊല്ലി ധാരാളം വാദപ്രതിവാദങ്ങളും പ്രചാരണങ്ങളും ഉയർന്നതുകൊണ്ട് ഒരു കാര്യം വ്യക്തമാക്കട്ടെ. ഞാൻ ഇതിൽ അഭിനയിക്കുന്നത് എന്റെ രാഷ്ട്രീയത്തിന്റെ പ്രഖ്യാപനമായിട്ടല്ല. ചിത്രത്തിന്റെ സംവിധായകൻ കമൽസാറിനെ ചുറ്റിയുളള രാഷ്ട്രീയചർച്ചകളിലെ പക്ഷംചേരലായി ഇതിനെ വ്യാഖ്യാനിക്കുകയുമരുത്.

കമൽ സാർ എനിക്ക് ഗുരുതുല്യനാണ്. അദ്ദേഹത്തിന്റെ 'ഈ പുഴയും കടന്നും', 'കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്തും' പോലെയുള്ള സിനിമകൾ എന്റെ അഭിനയജീവിതത്തിലെ എക്കാലത്തെയും വലിയ ഭാഗ്യങ്ങളാണ്. കമൽ സാറിന്റെ രാഷ്ട്രീയമല്ല, അദ്ദേഹത്തിലെ കലാകാരനോടുള്ള ആദരവും ഇരുപതുവർഷത്തിനുശേഷം ഒപ്പം പ്രവർത്തിക്കാൻ അവസരം കിട്ടിയതിലുള്ള ആവേശവുമാണ് ഇപ്പോൾ ഉള്ളിൽ.

ഭാരതത്തിൽ ജനിച്ച ഏതൊരാളെയും പോലെ 'എന്റെ രാജ്യമാണ് എന്റെ രാഷ്ട്രീയം'. മറ്റൊന്ന് കൂടി. എന്നും രണ്ടുനേരം അമ്പലത്തിൽ ദീപാരാധന തൊഴുന്നയാളാണ് ഞാൻ. അതേപോലെ പള്ളിക്കും മസ്ജിദിനും മുന്നിലെത്തുമ്പോൾ പ്രണമിക്കുകയും ചെയ്യുന്നു.

മാധവിക്കുട്ടിയെന്ന എഴുത്തുകാരി ഒരു ഇതിഹാസമാണ്. അവരെ വെളളിത്തിരയിൽ അവതരിപ്പിക്കാനുള്ള അവസരം ഏതൊരു അഭിനേത്രിയേയും പോലെ എന്നെയും കൊതിപ്പിക്കുന്നു. ദയവായി ആമിയെ ഒരു സിനിമയായും എന്റേത് അതിലെ ഒരു കഥാപാത്രമായും മാത്രം കാണുക. സിനിമ ഒരു കലാരൂപമാണ്. അതിന് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് പല ആശയസംഹിതകളും രാഷ്ട്രീയനിലപാടുകളുമുണ്ടാകാം. അവർ അത് മറന്ന് ഒരേ മനസോടെയും നിറത്തോടെയും പ്രവര്‍ത്തിക്കുന്നത് നല്ലൊരുസിനിമ സൃഷ്ടിക്കാനാണ്. 'ആമി'യിലും അതുതന്നെയാണ് സംഭവിക്കുക. ഇല്ലാത്ത അർഥതലങ്ങൾ നൽകി വിവാദമുണ്ടാക്കുന്നവർ ഉദ്ദേശിക്കുന്നത് മറ്റുപലതുമാണ്. അത് തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഈ സിനിമ ഓരോ മലയാളിയുടെയും അഭിമാനമായി മാറുമെന്നും ഇത് ലോകസിനിമയ്ക്കുള്ള മലയാളത്തിന്റെ ഐതിഹാസികമായ സമർപ്പണമാകുമെന്നുമാണ് വിശ്വാസം. അതുകൊണ്ട് പ്രിയപ്പെട്ടവരേ...എന്നെ മുൻനിർത്തി ചേരിതിരിഞ്ഞുള്ള വിവാദ ചർച്ചകൾക്കു പകരം ഈ നല്ല സിനിമക്കായി ഒരുമിച്ചു നിൽക്കണമെന്ന് അഭ്യർഥിക്കുന്നു. ഈ വലിയ വേഷം ഏറ്റെടുക്കുമ്പോൾ നിങ്ങളുടെ പിന്തുണമാത്രമാണ് കരുത്ത്. കൂടെയുണ്ടാകണം...