നീ-ന ഈ പേരും മുഖവും ഇനി മലയാളികള്‍ മറക്കില്ല. കള്ളു കുടിച്ച് സിഗരറ്റും വലിച്ച് ആണ്‍കുട്ടികളെപോലും വെല്ലുന്ന പ്രകടനമാണ് ചിത്രത്തില്‍ ദീപ്തി കാഴ്ചവച്ചിരിക്കുന്നത്. തെമ്മാടി ആണെങ്കില്‍ കൂടി നീന എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ പുതുമുഖം ദീപ്തി സതി തന്റെ ആദ്യ സിനിമയെ ആളുകള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ്.
കൊച്ചിയിലെ പച്ചാളത്താണ് ദീപ്തിയുടെ അമ്മയുടെ വീട്. ഇവിടെയുള്ള എല്ലാ ബന്ധുക്കളും സിനിമ കണ്ടു ഒരുപാട് ഇഷ്ടമായി എന്നു പറഞ്ഞു. എന്തിനും ഏതിനും എന്റെ ഏറ്റവും നല്ല വിമര്‍ശക അമ്മയാണ്. ഞാന്‍ എന്തു ചെയ്താലും എന്തെങ്കിലും കുറ്റം എപ്പോഴും പറഞ്ഞോണ്ടിരിക്കും. ഈ കാര്യത്തില്‍ അമ്മയുമായി വഴക്കുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ അമ്മ ഒരു കുറ്റവും പറഞ്ഞില്ല മാത്രവുമല്ല, നല്ല അഭിപ്രായം പറയുകയും ചെയ്തു. കള്ള് കുടിക്കുന്ന രംഗങ്ങള്‍ ഇത്ര സ്വാഭാവികമായി എങ്ങനെ ചെയ്തു എന്ന് ചോദിക്കുകയും ചെയ്തു.
നീണ്ട് ഇടതൂര്‍ന്ന മുടി വെട്ടി കളഞ്ഞതിന് ആരും ദീപ്തിയെ വഴക്കു പറഞ്ഞില്ല. ഇക്കാര്യത്തില്‍ സാധാരണ പ്രായമായ സ്ത്രീകള്‍ എതിര്‍ക്കുമെങ്കിലും അമ്മയുള്‍പ്പെടെയുള്ള ബന്ധുക്കളാരും ദീപ്തിയെ കുറ്റപ്പെടുത്തിയിട്ടില്ല. മുടി മുറിക്കുമ്പോള്‍ അത് തന്റെ മുഖത്തിനു ചേരുമോ എന്നൊരു സംശയം ദീപ്തിക്കുണ്ടായിരുന്നെങ്കിലും സ്ക്രീനിലെ തന്റെ കാഴ്ച ദീപ്തിക്കിഷ്ടമായി. നീന k'ക്യൂട്ട്' എന്ന് ദീപ്തി പറയുന്നു.
നീനയ്ക്കുവേണ്ടി ബോബ്കട്ട് ചെയ്യുമ്പോള്‍ കൂട്ടുകാര്‍ സ്വീകരിക്കുമോ എന്നായിരുന്നു മറ്റൊരു പേടി. അവരെല്ലാവരും നന്നായി എന്നു പറഞ്ഞപ്പോള്‍ സമാധാനം തോന്നി. ''ഷൂട്ടിങ് സമയത്ത് ധാരാളം ടെന്‍ഷന്‍ ഉണ്ടായിരുന്നു. എന്നില്‍ നിന്ന് ഒരുപാട് ആവശ്യപ്പെടുന്ന കഥാപാത്രം. ലാല്‍ജോസ് സാര്‍ ഇതുവരെ ചെയ്ത സിനിമകളില്‍ നിന്നും വ്യത്യസ്തമായി സമീപിക്കുന്ന ഒരു സിനിമ. എങ്ങനെ ആളുകള്‍ സ്വീകരിക്കും? എന്നൊക്കെ ഒരുപാട് ശങ്കിച്ചിരുന്നു.'' ദീപ്തി മനോരമ ഓണ്‍ലൈനിനോട് പറയുന്നു.
ഇന്ന് സിനിമ ഇറങ്ങി കഴിഞ്ഞപ്പോള്‍ എല്ലാവരും നല്ല അഭിപ്രായം പറയുന്നു. സിനിമയെ പോസിറ്റീവ് ആയി കാണുന്നു. ഫിലിം ഇന്‍ഡസ്ട്രിയിലുള്ള ഒരുപാട് പ്രമുഖരായവര്‍ ലാല്‍ജോസ് സാറിനെ വിളിച്ചു അഭിനന്ദിക്കുന്നു. എന്നേക്കുറിച്ചു നല്ല കാര്യങ്ങള്‍ അദ്ദേഹത്തോടു പറയുന്നു. എന്റെ മാതാപിതാക്കള്‍ എന്നെക്കുറിച്ച് അഭിമാനിക്കുന്നു. ഞാന്‍ വളരെ സന്തോഷത്തിലാണ്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.