Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മീനാക്ഷിക്കെതിരായ വ്യാജവാർത്ത; പൊട്ടിത്തെറിച്ച് ദിലീപ്

dileep-meenakshi

മകള്‍ മീനാക്ഷിക്കെതിരെ വന്ന വ്യാജവാർത്തയിൽ പൊട്ടിത്തെറിച്ച് നടൻ ദിലീപ്. ദിലീപ്–കാവ്യ വിവാഹഗോസിപ്പുമായി ബന്ധപ്പെട്ട് മീനാക്ഷിയുടെ പേരും ചില ഓൺലൈൻ മാധ്യമങ്ങളില്‍ വലിച്ചിഴച്ചിരുന്നു. ഇതാണ് ദിലീപിനെ വേദനിപ്പിച്ചത്. ഇത്തരം വ്യാജവാർത്തകൾ പടച്ചുവിടുന്ന മഞ്ഞപത്രക്കാർക്ക്‌ മകളെക്കുറിച്ച്‌ പരാമർശിക്കാൻപോലും അർഹതയില്ലെന്നും തന്റെ പുതിയ സിനിമകൾ റിലീസാവുന്നതിനു തൊട്ടുമുമ്പായി ഇത്തരം അപവാദ വാർത്തകൾ പടച്ചുവിടുന്നതിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും ദിലീപ് പറഞ്ഞു.

പ്രായപൂർത്തിയാവാത്ത മകളുടെ പേരിൽ വ്യാജവാർത്തകൾ പടച്ചു വിടുന്ന എല്ലാവർക്കും ഇതൊരു മുന്നറിയിപ്പാണ് ഈ വാക്കുകളെന്നും ഇനി ഇത് ആവർത്തിച്ചാൽ നിയമത്തിന്റെ വഴി തേടുമെന്നും ദിലീപ് കുറിപ്പിലൂടെ പറഞ്ഞു.

ദിലീപിന്റെ വാക്കുകളിലേക്ക്–

"മാനംകെട്ടവരുടെ ഹെഡ്‌ ലൈൻ മാധ്യമപ്രവർത്തനം. "

കഴിഞ്ഞദിവസം എന്റെയും, മകളുടേയും പേരു പരാമർശിച്ചു ഒരു ഓൺലൈൻ മഞ്ഞ പത്രം വാർത്ത നൽകിയത്‌ നിങ്ങളിൽ പലരും വായിച്ചിട്ടുണ്ടാവും, വനിതയിൽ വന്ന എന്റെയും, കാവ്യയുടെയും അഭിമുഖത്തെ പരാമർശിച്ചു ഇവർ നൽകിയ വാർത്തയുടെ ഹെഡ്‌ ലൈൻ ആടിനെ പട്ടിയാക്കുന്നതാണ്‌ ഞാനും, എന്റെ മകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ വാർത്ത എഴുതിയ 'മന്ദബുദ്ധിക്ക്‌ എന്തറിയാം?

ഈ ചെറുപ്രായത്തിൽ തന്നെ ഒരുപാട്‌ അനുഭവിച്ചവളാണ്‌ എന്റെ മകൾ അതിന്റെ പക്വതയും വിവേകവും അവൾക്കുണ്ട്‌, നിന്നെപ്പോലുള്ള മഞ്ഞപത്രക്കാർക്ക്‌ എന്റെ മകളെക്കുറിച്ച്‌ പരാമർശിക്കാൻപോലും അർഹതയില്ല. എന്റെ പുതിയ സിനിമൾ റിലീസാവുന്നതിനു തൊട്ടുമുമ്പായി ഇത്തരം അപവാദ വാർത്തകൾ പടച്ചുവിടുന്ന ചില മഞ്ഞ ഓൺലൈൻ മാധ്യമങ്ങൾക്ക്‌ പിന്നിൽ പ്രവർത്തിക്കുന്ന കരങ്ങൾ ആരുടേതാണെന്ന് വ്യക്തമായറിയാം .

ഞാൻ ഇന്നാട്ടിലെ ജനങ്ങൾക്കു മുന്നിൽ ഒരു തുറന്ന പുസ്തകമാണു,ഞാൻ ഇനി ആരെയെങ്കിലും വിവാഹംകഴിക്കുന്നെങ്കിൽ അത്‌ എല്ലാവരെയും അറിയിച്ചുകൊണ്ട്‌ തന്നെയാവും, എന്നെ കല്യാണം കഴിപ്പിച്ചേ അടങ്ങൂ എന്നു വാശിപിടിച്ച്‌ വാർത്തയുണ്ടാക്കുന്നവരോട്‌ ഇതുമാത്രമെ പറയാനുള്ളൂ.

വിവാദങ്ങളുടെ പിന്നാലെ നടക്കാൻ തീരെ താൽപര്യവും, സമയവും ഇല്ല എനിക്ക്‌, എന്റെ ജോലിതിരക്കുകൾക്കിടയിലും, സാധാരണക്കാർക്കുതകുന്ന കുറച്ച്‌ നല്ലകാര്യങ്ങൾക്കുവേണ്ടി ഓടുകയാണു ഞാൻ, മാധ്യമങ്ങളിൽ നിന്നും ആവോളം പിന്തുണ അതിനു ലഭിക്കുന്നുമുണ്ട്‌, അത്‌ ഓൺലൈനിൽ നിന്നാണെങ്കിലും ശരി മറ്റുമാധ്യമങ്ങളിൽ നിന്നാണെങ്കിലും, അതിനിടയിൽ മാന്യമായ്‌ മാധ്യമപ്രവർത്തനം നടത്തുന്നവരുടെ പേരുകളയാൻ ഇതുപോലുള്ള മഞ്ഞകള്ളനാണയങ്ങളും.

എന്നെ നശിപ്പിച്ചേടങ്ങൂ എന്ന് പ്രതിഞ്ജയെടുത്തിറങ്ങിയീട്ടുള്ള ചിലരുടെ പണിയാളുകളായ്‌ ആട്ടിൻ തോലിട്ട ചെന്നായ്ക്കളെപ്പോലെ,മാധ്യമപ്രവർത്തകൻ എന്ന പവിത്രമായ കുപ്പായത്തിൽ ഒളിച്ചിരിക്കുന്ന കള്ളക്കൂട്ടങ്ങളോട്‌ എനിക്കൊന്നേ പറയാനുള്ളൂ, പ്രായപൂർത്തിയാവാത്ത എന്റെ മകളുടെ പേരിൽ വ്യാജവാർത്തകൾ പടച്ചു വിടുന്ന എല്ലാവർക്കും ഇതൊരു മുന്നറിയിപ്പാണു,ഇനി ഇതാവർത്തിച്ചാൽ നിയമത്തിന്റെ വഴി ഞങ്ങൾ തേടും.കഴിഞ്ഞ ഒന്നൊന്നരകൊല്ലാമായ്‌ ഇത്തരം അപവാദപ്രചരണങ്ങൾ ഞങ്ങൾ സഹിക്കുന്നു,ഇനി വയ്യ.എന്നെ വളർത്തി വലുതാക്കിയ കേരള ജനതയ്ക്കുമുന്നിൽ ഈ കുറിപ്പ്‌ ഞാൻ സമർപ്പിക്കുന്നു.