Dulquer Salman Pulikali Shoot
പുലികൾ ആവേശത്തോടെ ഉറഞ്ഞു തുള്ളി. ചെണ്ടയുടെയും അരമണിയുടെയും താളം ഉയരവെ അവരുടെ കൈ പിടിച്ചു ചെണ്ടകളുടെ താളത്തിൽ ദുൽക്കർ സൽമാൻ പുലിത്താളത്തിനു ചുവടുവച്ചു . അപൂർവ്വമായൊരു കാഴ്ച. പുലിമടയിലെത്തിയ ദുൽക്കൽ സൽമാൻ പുലികളെ ശരിക്കും ആവേശംകൊണ്ടു തുള്ളിച്ചു. പുലിക്കളി ഇതുവരെ കാണാത്ത ദുൽക്കർ അത് അനുഭവിച്ചറിയാനെത്തിയതായിരന്നു . മനോരമ ഓൺലൈനിന് വേണ്ടി ഒരുക്കിയ പ്രത്യേക ഫോട്ടോ ഷൂട്ടുകൂടിയായിരുന്നു ഇത്.
നഗരത്തിൽ സിനിമാ ചിത്രീകരണത്തിനെത്തിയ ദുൽക്കറിനു പുലിക്കളി കാണാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോഴാണു പുലിക്കളിക്കു മുൻപുതന്നെ പുലികൾ വേഷവും അരമണിയും കെട്ടാൻ തയ്യാറായത്. പൂങ്കുന്നം വിവേകാനന്ദ സമിതിയാണു പുലികളെ ദുൽക്കറിനുവേണ്ടി ഒരുക്കിയത്. മനോരമയ്ക്കു വേണ്ടി മാത്രമായിരുന്നു ഈ പുലിക്കളി ചിത്രീകരണം. ഇത്തവണ പുലിക്കളിയിൽ ഈ സംഘവും ഉണ്ട്.
സേതു മണ്ണാർക്കാട് നിർമ്മിക്കുന്ന സത്യൻ അന്തിക്കാട് സിനിമയായ ജോമോന്റെ സുവിശേഷങ്ങളുടെ ചിത്രീകണത്തിനാണ് ദുൽക്കർ എത്തിയത്. പുലിക്കളി ശനിയാഴ്ചയായതിനാൽ സ്വരാജ് റൗണ്ടിലൂടെയുള്ള ഗതാഗതം പ്രയാസമാണെന്നു പറഞ്ഞപ്പോഴാണു പുലിക്കളി കാണാൻ ദുൽക്കറിനു തോന്നിയത്. ദുൽക്കറിന്റെ കഴിഞ്ഞ സിനിമയായ ചാർലിയുടെ ക്ളൈമാക്സ് ചിത്രീകരിച്ചത് തേക്കിൻകാട്ടിൽ തൃശൂർ പൂരത്തിലാണ്. പുരത്തിന്റെ ചില ഭാഗങ്ങൾ ഇതിനായി പുനസൃഷ്ടിക്കുകയും ചെയ്തു.
പുലികളെ കാണാനെത്തിയ ദുൽക്കർ ചെണ്ടയുടെ താളത്തിൽ അവരോടൊത്ത് നൃത്തം ചെയ്യുകയും ദേഹത്തു ചായം പൂശുന്നതിന്റെ വിശേഷം ചോദിക്കുകയും ചെയ്തു. ബോഡി പെയ്ന്റിംങ് എന്ന കലയ്ക്കു കേരളം നൽകുന്ന മനോഹരമായ ഉദാഹരണമാണിതെന്നു ദുൽക്കർ പറഞ്ഞു.
ലോകത്തു പലയിടത്തും ബോഡി പെയ്ന്റിംങ് പ്രശസ്തമാണ്. തന്റെ സാന്നിധ്യം പുലികൾക്കു ചെറിയൊരു സന്തോഷം നൽകിയെങ്കിൽ താൻ അതിലേറെ സന്തോഷിക്കുന്നുവെന്നും ദുൽക്കർ പറഞ്ഞു. എല്ലാ പുലികൾക്കും കൈ കൊടുത്തു ഫോട്ടോ എടുത്ത ശേഷമാണു മലയാള സിനിമയിലെ പുതിയ പുലിക്കുട്ടി മടങ്ങിയത്.