ജന്മദിനം ആഘോഷിക്കുന്ന മമ്മൂട്ടിക്ക് മകൻ ദുൽക്കറിന്റെ വക ആശംസകൾ. വാപ്പച്ചിയുടെ പിറന്നാൾ ആഘോഷങ്ങളുടെ ഓർമകൾ പങ്കുവച്ച ദുൽക്കർ ഇത്തവണ തൃശൂരിൽ നിന്ന് വീട്ടിലെത്തി ആഘോഷങ്ങളിൽ പങ്കെടുത്ത കാര്യവും പറഞ്ഞു.
രാത്രി വളരെ വൈകി വാപ്പച്ചി സെറ്റിൽനിന്നും ഓടിയെത്തുമ്പോഴും ഞങ്ങൾ ഉറങ്ങാതിരിക്കുമായിരുന്നു. വീട്ടിലെ ഡൈനിംങ് ടേബിളിൽ ചെറിയൊരു കേക്കു മുറിച്ചു മെഴുകുതിരി വെളിച്ചത്തിൽ വാപ്പച്ചി ഞങ്ങൾക്കു നൽകും. പലപ്പോഴും ഞങ്ങൾ കുടുംബാംഗങ്ങൾ മാത്രമുള്ള ബർത്ത്ഡെ ആഘോഷം. ദുൽക്കർ പറഞ്ഞു.
ബർത് ഡേയ്ക്കു വലിയപാർട്ടികളോ ആഘോഷങ്ങളോ ഒരിക്കലും വാപ്പച്ചി നടത്തിയതായി തോന്നുന്നില്ല. 12 മണി കഴിഞ്ഞിട്ടാണെങ്കിൽപ്പോലും വാപ്പച്ചി വരുന്നു എന്നറിയുമ്പോൾ കാത്തിരിക്കാനൊരു ത്രില്ലാണ്. വളരെ വേണ്ടപ്പെട്ട ചില സുഹൃത്തുക്കളും ചിലപ്പോൾ ഉണ്ടാകും. എല്ലാവർക്കും ഇഷ്ടമുള്ള ഭക്ഷണം വാപ്പച്ചി തയ്യാറാക്കാൻ പറഞ്ഞിട്ടുണ്ടാകും . മിക്കവാറും നല്ല ബിരിയാണി കാണും. രാത്രി വൈകിയാണെങ്കിൽപ്പോലും എല്ലാവരും സന്തോഷത്തോടെ കഴിച്ചു പിരിയും. സമ്മാനപ്പൊതികളോ സംഗീത ബഹളമോ ബർത്ത്ഡെക്കു വാപ്പച്ചി ആഗ്രഹിച്ചിരുന്നില്ല. ദുൽക്കർ കൂട്ടിച്ചേർത്തു.
ഇന്നലെ വാപ്പച്ചിയും ഞാനും നേരത്തെ വീട്ടിലെത്തി. രണ്ടുപേരും തൃശൂരിൽ ഷൂട്ടിലായിരുന്നു. സത്യൻ അന്തിക്കാട് സാർ എന്നോടു നേരത്തെ വീട്ടിൽ പൊയ്ക്കൊള്ളാൻ പറഞ്ഞു. മെഴുകുതിരി വെളിച്ചത്തിൽ മുറിക്കുന്ന ചെറിയ കേക്കുകളുടെ സ്നേഹമധുരമാണ് ഇന്നും എന്റെ മനസ്സിലുള്ളത് . ഏതു വലിയ പാർട്ടിയെക്കാൾ എനിക്കു പ്രിയപ്പെട്ടത് വാപ്പച്ചിയുടെ വലിയ, ചെറിയ ബർത്ത്ഡെതന്നെയാണ് . എന്റെ ജന്മദിനത്തെക്കാൾ ഇഷ്ടം വാപ്പച്ചിയുടെ പിറന്നാൾ ആഘോഷമാണ്. ദുൽക്കർ പറഞ്ഞു.