സിനിമ– സീരിയൽ താരങ്ങളുടെ ആനസവാരി വിവാദമാകുന്നു. വനംവകുപ്പിന്റെ കൈവശമുള്ള ആനകളെ ഉപയോഗിച്ചു കോടനാട്ട് നടത്തുന്ന ആനസവാരിയിലാണു സിനിമാതാരങ്ങളായ നസ്രിയ ഫഹദ്, രഞ്ജിനി ഹരിദാസ് എന്നിവർ പങ്കെടുത്തത്.
ഇതുസംബന്ധിച്ചു ശിക്ഷണ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു തൃശൂർ ഹെറിറ്റേജ് ആനിമൽ ടാസ്ക് ഫോഴ്സ് സെക്രട്ടറി വി.കെ. വെങ്കിടാചലം കേന്ദ്ര മൃഗക്ഷേമ ബോർഡിനും കേന്ദ്ര വനം ഡയറക്ടർ ജനറലിനും പരാതി അയച്ചു. 2014 ഡിസംബർ നാലിനു കേരള ഹൈക്കോടതി പ്രഖ്യാപിച്ച ഉത്തരവുപ്രകാരം കേന്ദ്ര മൃഗക്ഷേമ ബോർഡിന്റെ അനുമതിയില്ലാതെ ആനസവാരിക്ക് ആനകളെ ഉപയോഗിക്കാൻ പാടില്ല.
വനംവകുപ്പിന്റെ കൈവശമുള്ള ആനകൾക്കൊന്നുംതന്നെ ഉടമസ്ഥാവകാശം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ കേന്ദ്ര മൃഗക്ഷേമ ബോർഡിന്റെ അനുമതി ലഭ്യമാവുക എളുപ്പമല്ല. സംഭവത്തിൽ കോടനാട് ഡിഎഫ്ഒയ്ക്കും നടികൾക്കുമെതിരെ നടപടി സ്വീകരിക്കണമെന്നു ഹെറിറ്റേജ് ആനിമൽ ടാസ്ക് ഫോഴ്സ് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. നേരത്തെ ആനക്കൊമ്പിൽ തൂങ്ങി ആടുന്ന ദൃശ്യം വിഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത നടൻ ഫഹദ് ഫാസിലിന്റെ നടപടിയും വിവാദമായിരുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.