കാത്തു കാത്തിരുന്ന് അവസാനം ആ താരവിവാഹവും കഴിഞ്ഞു. ഫഹദ്നസ്രിയ നിക്കാഹിനെ വിശേഷിപ്പിക്കാൻ ഒറ്റവാക്കേയുള്ളൂ- പാരമ്പര്യ തനിമ. ആർഭാടങ്ങൾക്കൊട്ടും കുറവില്ലായിരുന്നെങ്കിലും പാരമ്പര്യം കൈവിടാതെയായിരുന്നു ഫഹദിന്റെയും നസ്രിയയുടെയും നിക്കാഹ്.
പീച്ച് നിറത്തിലുള്ള ലാച്ച അണിഞ്ഞെത്തിയ നസ്രിയ നൂർജ്ജഹാനെപ്പോലെ സുന്ദരിയായിരുന്നു. പ്രത്യേകം തയാറാക്കിയ വസ്ത്രങ്ങളായിരുന്നു നസ്രിയ നിക്കാഹിന് അണിഞ്ഞത്. സ്വർണ മുത്തുമണികൾവച്ച് ചുവന്ന നിറത്തിലുള്ള തട്ടമണിഞ്ഞ നസ്രിയയുടെ മൊഞ്ച് ഒന്നു വേറെ തന്നെയായിരുന്നു. മുസ്ലിം നിക്കാഹിന്റെ പ്രത്യേക സവിശേഷത സുറമ എഴുത്തും മൈലാഞ്ചിച്ചേലും. നസ്രിയയെ കൂടുതൽ സുന്ദരിയാക്കി കൈ മുഴുവൻ മൈലാഞ്ചിയും വളകളും അണിഞ്ഞാണ് നസ്രിയ എത്തിയത്. വിവാഹ വസ്ത്രത്തിനു ചേരുന്നതായിരുന്നു നസ്രിയയുടെ വളകൾ. ഉത്തരേന്ത്യൻ രീതിയിലുള്ള ഒറ്റ മാല മാത്രമേ നസ്രിയ അണിഞ്ഞിരുന്നുള്ളൂ. നിക്കാഹിന്റെ ആഢ്യത്വം അറിയിക്കാൻ അത് ഒരെണ്ണം തന്നെ ധാരാളം.
മലയാളത്തിന്റെ എലിജിബിൾ ബാച്ച്ലർ എന്നറിയപ്പെട്ടിരുന്ന ഫഹദും ഒട്ടും മോശമല്ലായിരുന്നു. ഗുജറാത്ത് രീതിയിലുള്ള കുർത്തയായിരുന്നു ഫഹദിന്റെ വേഷം. ചാരനിറത്തിലുള്ള നീളൻ കുർത്തയും അതിന്റെ മുകളിലണിഞ്ഞ ഓവർകോട്ടും. എന്തുകൊണ്ടും ഫഹദിന് അനുയോജ്യമായ വേഷമായിരുന്നു. വേഷം കൊണ്ടുമാത്രമല്ല പാരമ്പര്യം കൊണ്ടുമെല്ലാം മേഡ് ഫോർ ഈച്ച് അദർ തന്നെയാണ് ഞങ്ങളെന്ന് രണ്ടുപേരും തെളിയിച്ചു.
വിവാഹച്ചടങ്ങുകൾക്കു ശേഷം പ്രിയതമയ്ക്ക് ഫഹദ് സ്നേഹപൂർവം ഒരു സമ്മാനം നൽകിയിരുന്നു. എന്നെന്നും ഓർത്തുവയ്ക്കാൻ പ്രിയതമൻ വധുവിന് നൽകിയത് ഒരു വജ്രമാല. വിവാഹത്തിനെത്തിയ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു സമ്മാനം കൈമാറിയത്. ഉടൻ തന്നെ നസ്രിയ ഇത് കഴുത്തിലണിഞ്ഞു. സുരേഷ് ഗോപി, നെടുമുടി വേണു, ദുൽഖർ സൽമാൻ, ഷാജി കൈലാസ്, ആനി, മണിയൻപിള്ള രാജു, സുരേഷ്, മേനക, സിദ്ദിഖ് തുടങ്ങി ഒട്ടേറെപ്പേർ പങ്കെടുത്തു. 24ന് ആലപ്പുഴയിൽ ചലച്ചിത്രരംഗത്തെ പ്രമുഖർക്കുവേണ്ടി പ്രത്യേക സൽക്കാരം ഒരുക്കിയിട്ടുണ്ട്. ബുധനാഴ്ച കോവളത്തു നടന്ന നസ്രിയയുടെ മൈലാഞ്ചിക്കല്യാണത്തിൽ കാവ്യ മാധവൻ, മീര നന്ദൻ എന്നിവരടക്കം പങ്കെടുത്തിരുന്നു.
വിവാഹക്കാര്യം സ്ഥിരീകരിച്ച സമയത്ത് ഫഹദ് പറഞ്ഞതു പോലെ മരണം വരെ നസ്റിയയ്ക്ക് ഒപ്പമുണ്ടാകാൻ പ്രായത്തിന്റെ പക്വത സഹായിക്കുമെന്ന് ഉറപ്പ്. ഫഹദിനും നസ്രിയയ്ക്കും എല്ലാവിധം ആശംസകളും.