Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തലമുറകള്‍ തമ്മില്‍ മത്സരിക്കുമ്പോള്‍..

മോഹന്‍ലാല്‍ ചിത്രത്തോടു മല്‍സരിക്കാന്‍ വിനീത് ശ്രീനിവാസന്റെ ചിത്രം.. മമ്മൂട്ടി ചിത്രത്തോടു ഇഞ്ചോടിഞ്ച് പൊരുതി ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം, അച്ഛന്റെ സമപ്രായക്കാരോടു പോരാടന്‍ സിദ്ധാര്‍ഥ് ഭരതന്റെ ചിത്രം... മലയാള സിനിമ മുന്‍പെങ്ങും കാണാത്തൊരു മല്‍സരമാണ് ഈ വേനലവധിക്കാലത്ത് തിയറ്ററില്‍ കണ്ടത്. വ്യത്യസ്ത മല്‍സരങ്ങള്‍ക്കൊടുവില്‍ ഫലം ഒന്നായിരുന്നു. വിജയം. മലയാള സിനിമ അടുത്തെങ്ങും കാണാത്തൊരു ആവേശത്തിലും വിജയത്തിലുമാണെന്ന് തിയറ്ററിലെ ആഹ്ലാദപ്രകടനം കാണുമ്പോള്‍ മനസ്സിലാകും.

കഴിഞ്ഞ വര്‍ഷം ഒടുവില്‍ മലയാള സിനിമയുടെ മൊത്തം വിജയത്തിന്റെ കണക്കുനോക്കുമ്പോള്‍ ഇങ്ങനെയൊരു തിരിച്ചുവരവ് ആരും പ്രതീക്ഷിച്ചിരുന്നില്ല. റിലീസായ ചിത്രങ്ങളുടെ പത്തിലൊരു ശതമാനം പോലും വിജയിക്കാത്ത സ്ഥിതിയായിരുന്നു. ഇൌ വര്‍ഷം ആദ്യം തിയറ്ററിലെത്തിയ ചിത്രങ്ങളുടെയും ഗതി ഇതുതന്നെയായിരുന്നു. സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയും ചിത്രങ്ങള്‍ കയ്യടി നേടാനാകാതെ, ഒരാഴ്ച തികച്ചും ഒാടാതെ തിയറ്റര്‍ വിടുന്ന സ്ഥിതി. മിനിമം ഗാരന്റിയുണ്ടായിരുന്ന ഫഹദ് ഫാസിലിന്റെയും ദിലീപിന്റെയും ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന് എല്ലാവരെയും അമ്പരപ്പിച്ചിരുന്നു.

മലയാളി പ്രേക്ഷകന്റെ മാറുന്ന അഭിരുചി മനസ്സിലാക്കാനാകാതെ സംവിധായകരും താരങ്ങളും നിര്‍മാതാക്കളുമെല്ലാം കുഴങ്ങി. ഒരാഴ്ചയ്ക്കപ്പുറം കളിക്കുന്ന ചിത്രങ്ങള്‍ രണ്ടോ മൂന്നോ ആയി ചുരുങ്ങി. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ സ്ഥിതി ഇതായിരുന്നു. എന്നാല്‍ അവധിക്കാലം തുടങ്ങിയതോടെയാണ് എല്ലാം കലങ്ങിതെളിയാന്‍ തുടങ്ങിയത്.

മോഹന്‍ലാല്‍ നായകനായ എന്നും എപ്പോഴും, വിനീത് ശ്രീനിവാസന്റെ തിരക്കഥയില്‍ നിവിന്‍ പോളി നായകനായ ഒരു വടക്കന്‍ സെല്‍ഫി എന്നിവ റിലീസ് ചെയ്തതോടെ തിയറ്ററില്‍ പഴയ ആവേശം തിരിച്ചെത്തി. മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട്- ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ സിനിമ ഇറങ്ങി സൂപ്പര്‍ ഹിറ്റായ കാലമുണ്ടായിരുന്നു. ആ ഒരു കൂട്ടുകെട്ടില്‍ ലാല്‍-അന്തിക്കാട് കൂട്ടുകെട്ടു മാത്രമായപ്പോഴും വിജയം മാറിനിന്നില്ല. മോഹന്‍ലാലിനൊപ്പം മഞ്ജുവാര്യര്‍ കൂടി ചേര്‍ന്നപ്പോള്‍ കുടുംബങ്ങള്‍ ഒന്നടങ്കം തിയറ്ററിലെത്തി.

chirakodinja-kinavukal-stil

ലാല്‍-അന്തിക്കാട് കൂട്ടുകെട്ടില്‍ ശ്രീനിവാസന്‍ ഇല്ലെങ്കിലും അദ്ദേഹത്തിന്റെ അടുത്ത തലമുറ പുതിയ കൂട്ടുകെട്ടുമായി എത്തിയിരുന്നു. വിനീത് ശ്രീനിവാസനും നിവിന്‍പോളിയും. ലാലും അന്തിക്കാടും കുടുംബപ്രേക്ഷകരെ കൊണ്ടുപോയപ്പോള്‍ വിനീതും നിവിന്‍പോളിയും യുവാക്കളെ മുഴുവന്‍ കയ്യിലെടുത്തു.

വിഷുവിന് തിയറ്ററിലെത്തിയ മമ്മൂട്ടി- സിദ്ദീഖ് കൂട്ടുകെട്ടു ചിത്രമായ ഭാസ്കര്‍ ദ് റാസ്കലും വിജയത്തില്‍ മുന്നില്‍ത്തന്ന്ലെ. മമ്മൂട്ടി എന്ന നടനെ ശരിക്കും ഉപയോഗപ്പെടുത്താന്‍ സാധിച്ചു എന്നയിടത്താണ് സിദ്ദീഖിന്റെ വിജയം. ഇതിനു പിന്നാലെയാണ് മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാന്‍ നായകനായ ഒകെ കണ്‍മണി തിയറ്റിലെത്തുന്നത്. മണിരത്നം സംവിധാനം ചെയ്ത ഇൌ പ്രണയ ചിത്രവും കേരളത്തിലെ തിയറ്ററുകളില്‍ വിജയം കണ്ടു. ഒന്നിച്ചു മല്‍സരിച്ചുകൊണ്ടാണ് മമ്മൂട്ടിയും ദുല്‍ക്കറും വിജയം നേടുന്നത്. വിജയത്തിനു തലമുറ ഭേദമില്ല എന്നതായിരുന്നു ഭാസ്കര്‍ ദ് റാസ്കലും ഒ കെ കണ്‍ര്‍മണിയും ഒന്നിച്ചു നേടിയ വിജയം.

ഏറ്റവും ഒടുവില്‍ വിജയം കൊയ്യാനെത്തിയത് കുഞ്ചാക്കോ ബോബന്‍- ശ്രീനിവാസന്‍ ചിത്രമായ ചിറകൊടിഞ്ഞ കിനാവുകളും ദിലീപ് ചിത്രമായ ചന്ദ്രേട്ടന്‍ എവിടെയുമാണ്. വ്യത്യസ്തമായ കോമഡിയുടെ വിജയമാണ് ഇൌ രണ്ടു ചിത്രങ്ങളും നേടുന്നത്.

dileep-sidharth

ലാല്‍-അന്തിക്കാട് കൂട്ടുകെട്ടിലല്ലെങ്കിലും മല്‍സരിക്കാന്‍ ശ്രീനിവാസനും എത്തി എന്നതാണ് മറ്റൊരു പ്രത്യേകത. ഇരുപത് വര്‍ഷം മുന്‍പ് ശ്രീനിവാസന്‍ തിരക്കഥ എഴുതിയ അഴകിയ രാവണന്‍ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളാണ് പുതിയ കാലത്തെ കോമഡിയുമായി എത്തിയിരിക്കുന്നത്.

സത്യന്‍ അന്തിക്കാടിനെ പോലെ തന്റെ അച്ഛന്റെ കാലത്തെ സംവിധായകനോടൊക്കെ മല്‍സരിക്കാന്‍ കെല്‍പ്പുണ്ടെന്നു തെളിയിച്ചുകൊണ്ടാണ് ഭരതന്റെ മകന്‍ സിദ്ധാര്‍ഥന്റെ വരവ്. ദിലീപ് നായകനായ ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രം പതിവു ദിലീപ് കോമഡി ചിത്രമായിട്ടല്ല നമുക്കു ബോധ്യപ്പെടുക. യുവകഥാകൃത്ത് സന്തോഷ് ഏച്ചിക്കാനത്തിന്റെ അവതരണത്തിലെ വ്യത്യസ്തത തന്നെയാണ് ഇതിന്റെ വിജയത്തിന്റെ മറ്റൊരു ഘടകം.

തലമുറകള്‍ ഭേദമില്ലാത്ത വിജയമാണു ഇപ്പോള്‍ തിയറ്ററില്‍ കാണുന്നത്. പഴയ തലമുറയിലെ സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍, മോഹന്‍ലാല്‍ എന്നിവരെ പോലെ പുതുതലമുറയിലെ വിനീത് ശ്രീനിവാസന്‍, നിവിന്‍പോളി, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവര്‍ക്കും നേടാന്‍ കഴിയുന്നുവെന്നത് മലയാള സിനിമ നല്ലൊരു കാലത്തിലേക്കാണു പോകുന്നുവെന്നതിന്റെ സൂചനയാണ്. ശുഭ സൂചന.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.