കലാഭവൻ മണിയുെട മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് നടനും അമ്മ പ്രസിഡന്റും എംപിയുമായ ഇന്നസെന്റ്. കുറ്റവാളികൾ ആരാണെങ്കിലും ശിക്ഷിക്കണമെന്നും ഇന്നസെന്റ് പറഞ്ഞു. മണിയുടെ പെരുമാറ്റത്തിൽ നിന്ന് അദ്ദേഹത്തെ നുള്ളിനോവിക്കുന്നതുപോലും ആലോചിക്കാൻ വയ്യ, അത്ര നല്ല മനുഷ്യന്‍. മദ്യം ആരാണ് കൊണ്ടുവന്നതെന്ന് അറിയണം. ഇന്നസെന്റ് പറഞ്ഞു.
മണിക്ക് അസുഖമുണ്ടെന്ന കാര്യം കുറച്ചുകാലം മുമ്പേ അറിയാം. അമൃത ആശുപത്രിയിലെ ഡോക്ടറാണ് മണിക്ക് കുറച്ച് കുഴപ്പമുണ്ടെന്ന് എന്നോട് പറയുന്നത്. അത് മണിയോട് പറയണം. ഡോക്ടർ എന്നോട് പറഞ്ഞു.
അദ്ദേഹത്തിന്റെ പേരുപോലും എനിക്ക് അറിയില്ല. മണിയോടുള്ള ഇഷ്ടം കൊണ്ടാണ് അക്കാര്യം എന്നോട് പറയുന്നത്. നിങ്ങളാരെങ്കിലും ഒക്കെ പറഞ്ഞാൽ മാത്രമേ മണി അത് കേൾക്കൂ എന്നും അദ്ദേഹം പറഞ്ഞു. ഞാൻ ഇക്കാര്യം ദിലീപിനെ വിളിച്ച് പറഞ്ഞു. ദിലീപ് ഇത് മണിയോട് നേരിട്ട് പറഞ്ഞു. എന്നാൽ മണി അത് അവഗണിക്കുകയായിരുന്നു. അതൊക്കെ ആളുകൾ വെറുതെ പറയണതാണെന്നാണ് മണി അന്നു പറഞ്ഞത്. ഇന്നസെന്റ് പറഞ്ഞു.
എന്നെ സംബന്ധിച്ചടത്തോളം എന്റെ ഏറ്റവും അടുത്തസുഹൃത്ത്. തീർച്ചയായും ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണം. അതിന് അമ്മ സംഘടനയുടെ എല്ലാ സഹകരണവും ഉണ്ടായിരിക്കുമെന്നും ഇന്നസെന്റ് എംപി പറഞ്ഞു.